പാപ്പാ:നോമ്പുകാലത്തില്‍ ക്രൂശിക്കപ്പെട്ട ക്രിസ്തുവില്‍ കണ്ണുറപ്പിക്കണം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഫെബ്രുവരി 26ആം തിയതി വിഭൂതി തിരുന്നാളോടു കൂടി ആരംഭിക്കുന്ന തപസ്സുകാലത്തെ വിശുദ്ധമായി ആചരിക്കാനുള്ള നിർദ്ദേശങ്ങളാണ് പാപ്പാ 2020 തപസ്സുകാല സന്ദേശമായി സഭാമക്കൾക്ക് നൽകുന്നത്. യേശുവിന്‍റെ പീഡാനുഭവ, മരണ, ഉത്ഥാനം എന്ന പെസഹാ രഹസ്യങ്ങള്‍ മാനസാന്തരത്തിന്‍റെ അടിസ്ഥാനഘടകങ്ങളായി സന്ദേശത്തില്‍ പാപ്പാ സൂചിപ്പിച്ചു.
വിശുദ്ധ പൗലോസ് അപ്പോസ്തോലന്‍ കൊരിന്തോസ്സുകാര്‍ക്കെഴുതിയ രണ്ടാമത്തെ ലേഘനത്തിലെ "ക്രിസ്തുവിനുവേണ്ടി ഞങ്ങൾ നിങ്ങളോടു അപേക്ഷിച്ചു: ദൈവവുമായി അനുരഞ്ജനപ്പെടുക" എന്ന വചനമാണ് സന്ദേശത്തിന്‍റെ പ്രമേയം.
ദൈവവുമായുള്ള ബന്ധത്തിലേക്കുള്ള ക്ഷണം
“ഈ കെറിഗ്മാ സുവിശേഷസന്ദേശത്തിന്‍റെ അടിസ്ഥാന പ്രഘോഷണം സ്നേഹത്തിന്‍റെ രഹസ്യത്തെ സംഗ്രഹിക്കുന്നു. വളരെ യഥാർത്ഥവും, സത്യവും ദൃഡവുമായ ആ സ്നേഹം തുറവുള്ള, ഫലപ്രദവുമായ സംഭാഷണത്തിന്‍റെ നമ്മെ ക്ഷണിക്കുന്നു' (ക്രിസ്ത്തൂസ് വീവിത്ത്, 117). ഈ സന്ദേശം വിശ്വസിക്കുന്നവർ നമ്മുടെ ജീവിതം നമ്മുടേതാണെന്നും, നമ്മുടെ ഇഷ്ടമനുസരിച്ച് നമുക്ക് പ്രവര്‍ത്തിക്കാം എന്ന അസത്യത്തെ നിരസിക്കുന്നു. നോമ്പുകാലത്തില്‍ ക്രൂശിക്കപ്പെട്ട ക്രിസ്തുവില്‍ കണ്ണുകളുറപ്പിക്കാനും“വീണ്ടും വീണ്ടും രക്ഷിക്കപ്പെടാൻ നമ്മെ സ്വയം അനുവദിക്കാനും വിശ്വാസികളെ പാപ്പാ ക്ഷണിച്ചു. “യേശുവിന്‍റെ പെസഹാ ഒരു കഴിഞ്ഞു പോയ സംഭവമല്ല; മറിച്ച്, പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ അത് എല്ലായ്പ്പോഴും നിലനിൽക്കുന്നു. യാതനയനുഭവിക്കുന്നവരിൽ വിശ്വാസപൂര്‍വ്വം ക്രിസ്തുവിന്‍റെ മാംസത്തെ കാണാനും, സ്പർശിക്കാനും നമ്മെ അത് പ്രാപ്തരാക്കുന്നു.”പാപ്പാ വ്യക്തമാക്കി.
പ്രാർത്ഥനയുടെ പ്രാധാന്യം
ദൈവസ്നേഹത്തോടു പ്രതികരിക്കുന്നതിനുള്ള മാര്‍ഗ്ഗം എന്ന നിലയിൽ നോമ്പുകാലത്തില്‍ പ്രാർത്ഥനയുടെ പ്രാധാന്യം പരിശുദ്ധ പിതാവ് സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞു. നമ്മെ എല്ലായ്പ്പോഴും സ്നേഹത്തില്‍ “മുൻനിശ്ചയിക്കുകയും നിലനിർത്തുകയും” അവിടുന്ന് “സൗജന്യമായി നൽകുന്ന കാരുണ്യം” അനുഭവിക്കുവാനും, അവിടുത്തെ വചനത്തെ ശ്രവിക്കാനും, പ്രത്യുത്തരം നല്‍കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. നമുക്ക് ബലഹീനതകളുണ്ടെങ്കിലും കുറവുകളുണ്ടെങ്കിലും ദൈവം എപ്പോഴും "നമ്മോടൊത്ത് രക്ഷയുടെ സംവാദത്തിലാണ്"എന്നും നമ്മെ രക്ഷിക്കാനുള്ള ആഗ്രഹമാണ് പുത്രന്‍റെ മേൽ നമ്മുടെ പാപഭാരം എടുത്ത് വയ്ക്കാൻ പിതാവിനെ നിർബന്ധിച്ചതെന്ന് ബെനഡിക്ട് പതിനാറാമൻ പാപ്പാ പറയുന്നത് പോലെ "ദൈവത്തെ തനിക്കെതിരെ തന്നെ തിരിച്ച"തും (Deus Csritas est 12) എന്ന് പാപ്പാ വ്യക്തമാക്കി.
മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത
പെസഹാരഹസ്യത്തെ നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രമാക്കുക എന്നാൽ യുദ്ധത്തിലും, ജീവനിലും ആക്രമിക്കപ്പെടുന്ന, ജനിക്കാനിരിക്കുന്ന കുഞ്ഞു മുതൽ, വയോധികർവരെയുള്ള എല്ലാ നിഷ്കളങ്ക ഇരകളിലും മുറിവേൽക്കുന്ന ക്രൂശിതനായ ക്രിസ്തുവിനോടു കരുണ തോന്നുകയെന്നതാണ്. ഇത് വ്യക്തിപരമായി ഒരു നല്ല ലോക സൃഷ്ടിക്കായി സമർപ്പിക്കാനും പ്രവർത്തിക്കാനുമാണെന്ന് പാപ്പാ സന്ദേശത്തില്‍ പറഞ്ഞു. ദാനധർമ്മത്തിനായി ആവശ്യപ്പെടുന്ന പാപ്പാ മാർച്ച് മാസാവസാനം യുവസാമ്പത്തീക വിദഗ്ധരും, വ്യവസായികളും മറ്റുമായി കൂടുതൽ നീതിയാർന്നതും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഒരു സമ്പദ് വ്യവസ്ഥ രൂപീകരിക്കാനുദ്ദേശിച്ചുള്ളതാണെന്നും അറിയിച്ചു.
"നമ്മുടെ ഈ നോയമ്പുകാലാചാരണം ദൈവത്തോടു അനുരഞ്ജിതരാകാനും, പെസഹാ രഹസ്യങ്ങളിൽ കണ്ണുറപ്പാക്കാനും, മാനസാന്തരപ്പെട്ട് ദൈവവുമായി തുറവുള്ള, ആത്മാർത്ഥമായ ഒരു സംവാദത്തിനുള്ള ദൈവത്തിന്‍റെ വിളിക്ക് ചെവികൊടുക്കാനും ഇടയാക്കട്ടെ" എന്ന് പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാർത്ഥനയോടെയാണ് പാപ്പാ നോമ്പുകാല സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: