‘കുട്ടികൾ പ്രത്യാശയാണ്.’ കുട്ടികള്‍ക്കായി പാപ്പായുടെ പുസ്തകം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
മറ്റുള്ളവരുമായുള്ള പങ്കവയ്ക്കല്‍,സ്വീകാര്യത, സ്നേഹം എന്നീ സദ്ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഹ്രസ്വവും ലളിതവുമായ പാഠങ്ങൾ ഉൾക്കൊള്ളുന്ന കുട്ടികള്‍ക്കായി പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ പേര് "കുട്ടികൾ പ്രത്യാശയാണ്" (CHILDREN ARE HOPE). "ലാ ചിവില്‍ത്താ കത്തോലിക്കാ" എന്ന ഇറ്റാലിയന്‍ മാസികയുടെ ഡയറക്ടർ ഫാദർ അന്‍റോണിയോ സ്പദാരോ എസ്,ജെയാണ് ഈ പാഠങ്ങള്‍ തിരഞ്ഞെടുത്തത്. 2016ൽ ഇംഗ്ലീഷിൽ കുട്ടികൾക്കായി പ്രസിദ്ധീകരിച്ച പുസ്തകമായ "പ്രിയ ഫ്രാൻസിസ് പാപ്പാ" എന്ന പുസ്തകം ചിത്രീകരിച്ച ഷെറി ബോയ്ദാണ് ‘കുട്ടികൾ പ്രത്യാശയാണ്’ എന്ന പുസ്തകവും ചിത്രീകരിച്ചത്.
വത്തിക്കാനിലെ ബംബീനോ ജെസു എന്ന കുട്ടികള്‍ക്കായുള്ള ആശുപത്രി ഡയറക്ടർ മരിയെല്ല ഹാനോക്കിന്‍റെയും, ജനതകള്‍ക്കായുള്ള സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘത്തിന്‍റെ പുതിയ മേധാവി കർദിനാൾ ലൂയിസ് ടാഗ്ലിന്‍റെയും സാന്നിധ്യത്തിലാണ് പ്രകാശനം ചെയ്തത്. പുസ്തകത്തെ പരിചയപ്പെടുത്തുന്നവസരത്തില്‍ "കുട്ടികളില്ലാത്തിടത്ത് ഭാവിയില്ല" എന്ന് കർദിനാൾ ടാഗിൾ പറഞ്ഞു. സന്തോഷത്തിന്‍റെയും ഈർജ്ജത്തിന്‍റെയും ജീവിതത്തിന്‍റെയും ചിത്രങ്ങൾ നിറഞ്ഞ ഈ പുസ്തകം ശുദ്ധവായു നല്‍കുന്നുവെന്ന ആശ്വാസം ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പുസ്തകത്തിലൂടെ മാർപ്പാപ്പാ കുട്ടികളോടു നേരിട്ട് സംസാരിക്കുന്നുവെന്നും, ഉദാരമനസ്ക്കരായിരിക്കാനും, കരയാതിരിക്കാനും, ഭയപ്പെടാതിരിക്കാനും, ജീവിതത്തിൽ നന്മ ചെയ്യാനും മാത്രമല്ല, പുഞ്ചിരിക്കാനും സന്തോഷത്തിനായി നൃത്തം ചെയ്യാനും അവരെ ക്ഷണിക്കുന്ന ലളിതമായ വാക്കുകള്‍ പുസ്തകത്തിലുണ്ടെന്നും കർദിനാൾ ടാഗിൾ വെളിപ്പെടുത്തി.
"നിങ്ങൾക്കും എനിക്കും ഭൂമിയെ കൂടുതൽ മനോഹരമായ സ്ഥലമാക്കി മാറ്റാൻ കഴിയും", "ഒരു പോരാട്ടത്തിൽ വിജയിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അത് ആരംഭിക്കാതിരിക്കുന്നതല്ല" എന്ന് പ്രചോദിപ്പിക്കുന്ന പാപ്പായുടെ വാക്കുകള്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
"നിങ്ങളെപ്പോലുള്ള ഒരു കുട്ടിയെ കാണുമ്പോൾ, എന്‍റെ ഹൃദയത്തിൽ വളരെയധികം പ്രത്യാശ തോന്നുന്നു, സ്വന്തം പ്രതിബിംബം കാണുന്ന ഒരു കണ്ണാടിയാണ് കുട്ടികള്‍." എന്ന് പുസ്തകത്തിന്‍റെ ആദ്യ പേജിൽ തന്നെ ഫ്രാൻസിസ് മാർപാപ്പാ പറയുന്നു.
ഫിലിപ്പൈൻസിലെ ഇമുസ് ഗ്രാമത്തിലുള്ള കുടുംബത്തില്‍ ടെലിവിഷനില്ലാതെയിരുന്നുവെന്നും അന്ന് എല്ലാ വൈകുന്നേരങ്ങളിലും അമ്മ കുട്ടികൾക്ക് ലളിതമായ പുസ്തകങ്ങൾ വായിച്ചു തന്ന തന്‍റെ കുട്ടിക്കാലത്തെ ഇത് ഓർമ്മപ്പെടുത്തുന്നുവെന്നും കർദിനാൾ ലൂയിസ് വെളിപ്പെടുത്തി
സലാനി എഡിറ്റോർ എന്ന പ്രസിദ്ധീകരണം ഈ വാല്യത്തെ "ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുന്നതിനുള്ള സാർവ്വത്രിക സന്ദേശമുള്ള ഒരു പ്രത്യേക ചെറിയ പുസ്തകം" എന്നാണ് വിശേഷിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: