പാപ്പാ:വിശ്വാസയാത്രയെ പുനഃരാരംഭിക്കാം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ജനുവരി പത്തൊമ്പതാം തിയതി ഞായറാഴ്ച്ച, പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം കൃത്യം12 മണിക്ക് അപ്പോസ്തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് പ്രത്യക്ഷനായി. കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. സന്തോഷപൂര്‍വ്വം കരങ്ങളുയര്‍ത്തി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായ എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.
പ്രിയ സഹോദരീ സഹോദരൻമാരെ, ശുഭദിനാശംസകൾ!
ആണ്ടുവട്ടത്തിലെ രണ്ടാം ഞായറാഴ്ച്ചയിലെ സുവിശേഷം യേശുവിന്‍റെ പ്രത്യക്ഷീകരണം, ജ്ഞാനസ്നാനം എന്നീ തിരുന്നാളുകളുടെ തുടർച്ചയായി അവതരിപ്പിക്കപ്പെടുന്നു. വിരുദ്ധ യോഹന്നാന്‍റെ സുവിശേഷം (യോഹ1:29-34) യേശുവിന്‍റെ ആവിഷ്കരണത്തെകുറിച്ച് വീണ്ടും വിവരിക്കുന്നു. യഥാർത്ഥത്തിൽ ജോർദ്ദാൻ നദിയിൽ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച ശേഷം യേശുവിന്‍റെ മേൽ പരിശുദ്ധാത്മാവ് ആവസിക്കുകയും പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. കൂടാതെ യേശു ദൈവപുത്രനാണെന്ന് പിതാവായ ദൈവത്തിന്‍റെ ശബ്ദത്തിലൂടെ പ്രഘോഷിക്കപ്പെടുകയും ചെയ്തു (മത്താ.3:16-17).
യോഹന്നാൻ സുവിശേഷകൻ മറ്റ് മൂന്ന് സുവിശേഷകന്മാരിൽ നിന്നും വ്യത്യസ്ഥമായി ആ സംഭവത്തെ മാത്രമല്ല സ്നാപക യോഹന്നാന്‍റെ സാക്ഷ്യത്തെയും കൂടി വിവരിക്കുന്നു. അവനാണ് ക്രിസ്തുവിന്‍റെ ആദ്യ സാക്ഷി. ദൈവം സ്നാപകയോഹന്നാനെ ഈ സാക്ഷ്യത്തിനായി വിളിക്കുകയും, ഒരുക്കുകയും ചെയ്തു. യേശുവിനു സാക്ഷ്യം നൽകാനുള്ള അടിയന്തരമായ ആഗ്രഹം സ്നാപകയോഹന്നാന് തടയാൻ കഴിഞ്ഞില്ല. അതു കൊണ്ടാണ് "ഞാൻ കണ്ടു, സാക്ഷ്യം"വഹിച്ചു(34). എന്ന് പ്രഖ്യാപിച്ചത്. ദൈവത്തിന്‍റെ പ്രിയപുത്രൻ പാപികളോടു ഐക്ക്യപ്പെട്ടിരിക്കുന്ന അതിസ്വാഭാവികതയെ സ്നാപകയോഹന്നാൻ കാണുകയും ആരും കേൾക്കാത്ത പുതുമയെ പരിശുദ്ധാത്മാവ് അവന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. യഥാർത്ഥത്തിൽ എല്ലാ മതങ്ങളിലും മനുഷ്യൻ ദൈവത്തിന് കാഴ്ച്ചകളും ബലികളും അർപ്പിക്കുമ്പോൾ ഇവിടെ മനുഷ്യകുലത്തിന്‍റെ രക്ഷക്കായി സ്വപുത്രനായ യേശുവിനെയാണ് ദൈവം അർപ്പിക്കുന്നത്. യേശു പ്രകടിപ്പിച്ച ഈ പുതുമയില്‍ യോഹന്നാൻ ആശ്ചര്യപ്പടുന്നു. ഈ പ്രകടനത്തിലൂടെയാണ് നാം "ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്, ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്നവൻ"(വാക്ക്യം 29). എന്നാവർത്തിക്കുന്നത്.
വിശുദ്ധ സ്നാപകയോഹന്നാന്‍റെ സാക്ഷ്യം നമ്മുടെ വിശ്വാസയാത്രയെ പുനഃരാരംഭിക്കാൻ ക്ഷണിക്കുന്നു. അത് പിതാവായ ദൈവം നമ്മോടു കരുണ കാണിച്ച കുഞ്ഞാടായ യേശുക്രിസ്തുവിൽ നിന്നുള്ള പുനഃരാരംഭമാണ്.നമ്മുടെ പക്ഷത്താകാനുള്ള ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിൽ നമ്മെ ആശ്ചര്യപ്പെടുത്താനും, പാപികളായ നമ്മോടു തന്നെത്തന്നെ ഐക്യപ്പെടുത്താനും ലോകത്തെ അതിന്‍റെ തിന്മയിൽ നിന്ന് പൂർണ്ണമായും രക്ഷിക്കാനും അവിടുന്ന് തിരുമനസ്സായി. സ്നാപക യോഹന്നാനിൽ നിന്നും നാം പഠിക്കുന്നത് യേശുവിനെ അറിയുന്നു എന്നതല്ല മറിച്ച് അവനെ കുറിച്ച് എല്ലാം അറിയുന്നു (വാക്ക്യം 31) എന്നാണ്.
ക്രിസ്തുവിന്‍റെ തിരുമുഖത്തെ ധ്യാനിക്കാം. അവിടുത്തെ തീരുമാനത്തെ നമ്മുടെ കണ്ണുകൾ കൊണ്ടും, ഹൃദയം കൊണ്ടും ധ്യാനിക്കുകയും, പരിശുദ്ധാത്മാവിനാല്‍ പഠിപ്പിക്കപ്പെടാന്‍ നമ്മെ അനുവദിക്കുകയും ചെയ്യാം. പരിശുദ്ധാത്മാവാണ് നമ്മുടെ ഹൃദയത്തിൽ അവനെക്കുറിച്ച് പഠിപ്പിക്കുന്നത്. ക്രിസ്തു ദൈവപുത്രനാണെന്നും, കുഞ്ഞാടാണെന്നും, സ്നേഹത്താൽ നമ്മെ മോചിപ്പിച്ചുവെന്നും അവിടുന്ന് മാത്രമാണ് എല്ലാം സഹിക്കുകയും നമ്മുടെ ഓരോരുത്തരുടെയും, ഈ ലോകം മുഴുവന്‍റെയും പാപത്തിന് അറുതി വരുത്തുകയും ചെയ്തത്. അവിടുന്ന് നമ്മുടെ പാപങ്ങളെല്ലാം സ്വയം ഏറ്റെടുക്കുകയും നമ്മിൽ നിന്നും പാപത്തെ എടുത്തു മാറ്റുകയും ചെയ്തു. അതുകൊണ്ട് നമുക്ക് തിന്മയുടെ അടിമകളായിരിക്കാന്‍ കഴിയുകയില്ല. നാം സ്വതന്ത്രരാണ്. പാപികളാണെങ്കിലും അടിമകളല്ല. നാം അടിമകളല്ല ദൈവത്തിന്‍റെ മക്കളാണ്. നന്ദി നിറഞ്ഞ വിശ്വാസത്തോടും തിന്മയിൽ നിന്നും മോചനം ലഭിച്ച സന്തോഷത്തോടും നമ്മുടെ ജീവിതത്തിലൂടെ തന്‍റെ പുത്രനായ യേശുവിനു സാക്ഷ്യം വഹിക്കാനുള്ള ബലം പരിശുദ്ധകന്യാമറിയം നമുക്ക് നൽകട്ടെ! ഈ വാക്കുകളിൽ പാപ്പാ തന്നെ പ്രഭാഷണം ഉപസംഹരിച്ചു.
ആശംസകളും അഭിവാദ്യങ്ങളുമായിരുന്നു.
ഇറ്റലിയിൽ നിന്നും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ എല്ലാ തീർത്ഥാടകർക്കും, വിശ്വാസികള്‍ക്കും, കുടുംബങ്ങൾക്കും, സംഘടനകൾക്കും. ഇടവക സമൂഹങ്ങള്‍ക്കും പാപ്പാ അഭിവാദ്യമർപ്പിച്ചു. ലിബിയയിലെ പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബെർലിനിൽ ഞായറാഴ്ച നടന്ന ഒരു സമ്മേളനത്തെ അനുസ്മരിച്ച് പാപ്പാ വളരെ പ്രധാനപ്പെട്ട ഈ ഉച്ചകോടി, അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ഒരു പാതയുടെ തുടക്കവും രാജ്യത്ത് വളരെയധികം ആഗ്രഹിക്കുന്ന സമാധാനത്തിലേക്കും, സ്ഥിരതയിലേക്കും നയിക്കുന്ന പരിഹാരമായിരിക്കാം ഈ ചർച്ചയെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
2020നെ നേഴ്‌സ്മാരുടെയും സൂതികര്‍മ്മിണികളുടെയും വർഷമായി അന്താരാഷ്ട്ര തലത്തിൽ ആചരിക്കപ്പെടുന്നതിനെ അനുസ്മരിച്ച പാപ്പാ നഴ്‌സുമാർ ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകരാണെന്നും സൂതികര്‍മ്മിണികള്‍ അവര്‍ചെയ്യുന്ന തൊഴിലില്‍ ഏറ്റവും ശ്രേഷ്ഠരാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. അവരുടെ വിലയേറിയ ജോലി ഏറ്റവും മികച്ച രീതിയിൽ ചെയ്യാനായി അവരെല്ലാവർക്കുമായി നമുക്ക് പ്രാർത്ഥിക്കാമെന്നും സൂചിപ്പിച്ചു. തുടർന്ന് എല്ലാവർക്കും ഒരു നല്ല ഞായറാഴ്ച ആശംസിച്ചു കൊണ്ടും, തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന് അഭ്യർത്ഥിച്ച് കൊണ്ടും മാർപാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടി ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: