പാപ്പാ: നിങ്ങളുടെ മാമ്മോദീസ ദിനത്തെ അനുവർഷവും അനുസ്മരിക്കുക
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
മനുഷ്യരും ദൈവവും തമ്മില്‍ പാലം പണിയുന്ന ക്രിസ്തു
ഒരിക്കൽ കൂടി യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുതാളിൽ കുറച്ച് കുഞ്ഞുങ്ങൾക്ക് മാമ്മോദീസാ തൽകിയതിൽ ഞാൻ സന്തോഷിക്കുന്നു. ഇന്ന് മുപ്പത്തി രണ്ട് പേർ ജ്ഞാനസ്നാനം സ്വീകരിച്ചു. അവർക്ക് വേണ്ടിയും അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.
മനുഷ്യരും ദൈവവും തമ്മില്‍ പാലം പണിയുന്ന ക്രിസ്തു
ഈ വർഷത്തെ ആരാധനാക്രമത്തിൽ വിശുദ്ധ മത്തായിയുടെ സുവിശേഷം (3:13-17) യേശുവിന്‍റെ ജ്ഞാനസ്നാനത്തെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. യേശുവും, സ്നാപകയോഹന്നാനും തമ്മിൽ നടക്കുന്ന സംഭാഷണത്തെ സുവിശേഷകൻ വിവരിക്കുന്നു. യേശു സ്നാപകയോഹന്നാനിൽ നിന്നും സ്നാനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. "ഞാൻ നിന്നിൽ നിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്‍റെ അടുത്തേക്ക് വരുന്നുവോ?"(3:14) എന്ന് പറഞ്ഞ് കൊണ്ട് സ്നാപകയോഹന്നാൻ യേശുവിനെ തടയുന്നു. യേശുവിന്‍റെ തീരുമാനം സ്നാപക യോഹന്നാനെ അത്ഭുതപ്പെടുത്തുന്നു. യഥാർത്ഥത്തിൽ മിശിഹായ്ക്ക് വിശുദ്ധീകരണത്തിന്‍റെ ആവശ്യമില്ല. മിശിഹായാണ് നമ്മെ വിശുദ്ധീകരിക്കേണ്ടത്. ദൈവം മാത്രമാണ് പരിശുദ്ധൻ. അവിടുത്തെ വഴികൾ നമ്മുടെ വഴികൾ പോലെയല്ല. ക്രിസ്തു ദൈവത്തിന്‍റെ വഴിയും, പ്രവചനാതീതമായ വഴിയുമാണ്. ദൈവം വിസ്മയങ്ങളുടെ ദൈവമാണെന്ന് നമുക്ക് അനുസ്മരിക്കാം.
സുവിശേഷത്തില്‍ "അവന്‍റെ ചെരിപ്പു വഹിക്കാൻ പോലും ഞാൻ യോഗ്യനല്ല." (13:11) എന്ന് സ്നാപക യോഹന്നാൻ പ്രഖ്യാപിക്കുന്നു. എങ്ങനെയായാലും ദൈവപുത്രൻ യഥാർത്ഥത്തിൽ ദൈവത്തിനും മനുഷ്യനുമിടയിൽ പാലം പണിയാനാണ് വന്നത്. യേശു മുഴുവനായി ദൈവത്തിന്‍റെ പക്ഷത്താണെങ്കിൽ അതേപോലെ തന്നെ മനുഷ്യന്‍റെയും പക്ഷത്താണ്. അവിടുന്ന് വിഭജിച്ചിക്കപ്പെട്ടവയെ ഒന്നിപ്പിക്കുന്നു. അതു കൊണ്ട് അവിടുന്നു പറയുന്നു. "ഇപ്പോൾ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വ്വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്."(3:15). മിശിഹാ ജ്ഞാനസ്നാനം സ്വീകരിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ സർവ്വനീതിയും സാക്ഷാത്കരിക്കപ്പെട്ടു. അത് ദൈവപിതാവിന്‍റെ പദ്ധതി വെളിപ്പെടുത്തപ്പെടുകയും ദുര്‍ബ്ബലവും, പാപിയായ മനുഷ്യനുമായുള്ള പുത്രസഹചമായ അനുസരണത്തിലൂടെയും, ഐക്യത്തിലൂടെയും കടന്നുപോകുന്നു. ദൈവമകൾക്കുള്ള എളിമയുടെയും ദൈവത്തോടുള്ള പൂർണ്ണ ഐക്യത്തിന്‍റെയും വഴിയാണിത്.
ദൈവത്തിന്‍റെ ശിഷ്യൻ
ലൗകികാരൂപിക്ക് വിരുദ്ധമായ രീതിയിൽ ലോകത്തിൽ തന്‍റെ ദൗത്യം നിർവ്വഹിക്കുന്ന ദൈവദാസന്‍റെ നീതിയെ കുറിച്ചും, ദൗത്യം നിർവ്വഹിക്കുന്നതിനെ കുറിച്ചും ഏശയ്യാ പ്രവാചകൻ പ്രഘോഷിക്കുന്നു:"അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവന്‍ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല. അവന്‍ വിശ്വസ്‌ത്ഥതയോടെ നീതി പുലര്‍ത്തും"(ഏശ.42 :2-3). ഇത് സൗമ്യതയുടെ മനോഭാവമാണ്. ഇതാണ് യേശു തന്‍റെ വിനയം, ശാന്തത, എളിമ, ബഹുമാനം,മിതത്വം, മറഞ്ഞിരിക്കുന്ന മനോഭാവം എന്നിവയിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ഇത് ദൈവത്തിന്‍റെ ശിഷ്യൻമാരാകാൻ ഇന്നും ആവശ്യമാണ്. ദൈവത്തിന്‍റെ ശിഷ്യന്മാരായിരിക്കുന്നു എന്നതിൽ എത്ര പേരാണ് അഹങ്കാരത്തോടെ നടക്കുന്നത് എന്ന് പറയുന്നതിൽ ദു:ഖമുണ്ട്. അഹങ്കരിക്കുന്ന ശിഷ്യൻ നല്ല ശിഷ്യനല്ല. ഒരു നല്ല ശിഷ്യൻ വിനയശാലിയും, ശാന്തനും, ആരും കാണാതെ നന്മ പ്രവർത്തിക്കുന്നവനുമായിരിക്കും. പ്രേഷിത ദൗത്യത്തിനായി ഒരു ക്രൈസ്തവ സമൂഹം വിളിക്കപ്പെട്ടിരുന്നത് മറ്റുള്ളവരുമായി കണ്ടുമട്ടുവാനും, എപ്പോഴും അടിച്ചമര്‍ത്താതെ സാക്ഷ്യം നൽകുവാനും, ജനങ്ങളുടെ ജീവിതത്തെ പങ്കുവയ്ക്കുവാനുമാണ്.
സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ തന്‍റെ മേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു. ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു" (മത്താ.3:16-17).
ജ്ഞാനസ്നാന ദിനത്തെ അനുസ്മരിക്കണം
യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാളിൽ നമുക്ക് നമ്മുടെ ജ്ഞാനസ്നാനത്തെ വീണ്ടും കണ്ടെത്തുന്നു. യേശു ദൈവവിതാവിന്‍റെ പ്രിയ പുത്രനായതിനാല്‍ നാമും ജലത്താലും, പരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കുകയും, പിതാവിന്‍റെ പ്രിയപ്പെട്ട മക്കളായിത്തീരുകയും ചെയ്തു. പിതാവ് നമ്മെ എല്ലാവരെയും സ്നേഹിക്കുന്നു. നാം ദൈവത്തിന്‍റെ ആനന്ദത്തിന്‍റെ പാത്രമാണ്. അനേകം സഹോദരങ്ങളുടെ സഹോദരങ്ങളും എല്ലാ മനുഷ്യരുടെയും അടുത്ത് ചെന്ന് ദൈവപിതാവിന്‍റെ അതിരില്ലാത്ത സ്നേഹത്തെ കുറിച്ച് പ്രഘോഷിക്കാനും, സാക്ഷ്യം വഹിക്കാനും എന്ന ശ്രേഷ്ട്മായ ദൗത്യം നമ്മിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു.
യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാൾ നമ്മുടെ മാമ്മോദീസയെയും അനുസ്മരിപ്പിക്കുന്നു. നാമും ജ്ഞാനസ്നാനത്താൽ പുന:ജനിക്കപ്പെട്ടിരിക്കുന്നു. ജ്ഞാനസ്നാനത്തിലൂടെ പരിശുദ്ധാത്മാവ് വന്ന് നമ്മിൽ വസിക്കുന്നു. അതിനാൽ, നമ്മുടെ ജ്ഞാനസ്നാന തിയതിയെ കുറിച്ചറിയുന്നത് പ്രധാനപ്പെട്ടതാണ്. നമുക്ക് നമ്മുടെ ജനന തിയതി അറിയാം. എന്നാൽ നമുക്ക് നമ്മുടെ ജ്ഞാനസ്നാന ദിനത്തെ കുറിച്ച് എപ്പോഴും അറിയില്ല. തീർച്ചയായും നിങ്ങളിൽ ചിലർക്ക് അറിയുകയില്ല. നിങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോള്‍ നിങ്ങളുടെ മാമ്മോദീസ എന്നായിരുന്നുവെന്ന് ചോദിക്കണം. നിങ്ങളുടെ ഹൃദയത്തിൽ എല്ലാ വർഷവും നിങ്ങളുടെ മാമ്മോദീസ ദിനത്തെ ആഘോഷിക്കണം. ഇത് നിങ്ങൾ ചെയ്യണം. ഇത് നമ്മോടെപ്പോഴും നല്ലവനായിരിക്കുന്ന ദൈവത്തോടുള്ള നീതി പ്രവർത്തിയാണ്.
പരിശുദ്ധ കന്യകാമറിയം നമ്മുടെ മാമ്മോദീസ എന്ന ദാനത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും, നമ്മുടെ അനുദിന ജീവിത സാഹചര്യങ്ങളിൽ അതിന് അനുരൂപമായി ജീവിക്കാനും സഹായിക്കട്ടെ! ഈ വാക്കുകളിൽ പാപ്പാ തന്നെ പ്രഭാഷണം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: