പാപ്പായും കോംഗൊ റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റും!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ആഫ്രിക്കന്‍ നാടായ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റ് ഫെലിക്സ് അന്ത്വാന്‍ ത്ഷിലോമ്പൊ ത്ഷിസെകെദിയെ (FÉLIX ANTOINE TSHILOMBO TSHISEKEDI) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.
വെള്ളിയാഴ്(17/01/20) ആയിരുന്നു ഈ കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയം (പ്രസ്സ് ഓഫീസ്) അന്നുതന്നെ പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി.
കോംഗോയില്‍ അഭയാര്‍ത്ഥികളും ചിതറപ്പെട്ടവരും നേരിടുന്ന ഗുരുതരമായ മാനവിക പ്രതിസന്ധിക്ക് അടിയന്തരമായ പരിഹാരം കാണുന്നതിനും മാനവ ഔന്നത്യവും പൗരന്മാരുടെ സഹജീവനവും പരിപോഷിപ്പിക്കുന്നതിനും ദേശീയ-അന്തര്‍ദ്ദേശീയ തലങ്ങളില്‍ ഏകോപനവും സഹകരണവും അനിവാര്യമാണെന്ന ബോധ്യം പാപ്പായും പ്രസിഡന്‍റും പ്രകടിപ്പിച്ചതായി പത്രക്കുറിപ്പില്‍ കാണുന്നു.
അന്നാടിന്‍റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിലവിലുള്ള സംഘര്‍ഷാവസ്ഥയും ഏബൊള രോഗാണു സംക്രമണവും മൂലം യാതനകളനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം നീട്ടേണ്ടതിന്‍റെ ആവശ്യകതയും ഈ കൂടിക്കാഴ്ചാവേളയില്‍ ചര്‍ച്ചാവിഷയമായി.
പരിശുദ്ധസിംഹാസനവും കോംഗൊ റിപ്പബ്ലിക്കും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നതിലും പരിശുദ്ധസിംഹാസനവും കോംഗൊ റിപ്പബ്ലിക്കും 2016 മെയ് 20-ന് വത്തിക്കാനില്‍ ഒപ്പുവച്ച ഉടമ്പടി വെള്ളിയാഴ്(17/01/20) പ്രാബല്യത്തിലായതിലും ഇരുവരും സംതൃപ്തി രേഖപ്പെടുത്തി.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്‍റ് ഫെലിക്സ് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും വത്തിക്കാന്‍റെ വിദേശകാര്യ വിഭാഗത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെറുമായി സംഭാഷണം നടത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: