പാപ്പാ: രണ്ടാംതരം പൗരൻമാരുണ്ടെന്ന മന:സ്ഥിതി മാറണം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
എല്ലാ സഹോദരനിലും സഹോദരിയിലും ക്രിസ്തു സാന്നിധ്യമുണ്ടെന്നും ഏറ്റം എളിയവരായ അവർക്ക് ചെയ്യുന്നതെല്ലാം തനിക്ക് ചെയുന്നതായാണ് യേശു കരുതുന്നതെന്നും ഓര്‍മ്മപ്പെടുത്തിയ പാപ്പാ എന്നാൽ ഉപയോഗശൂന്യത പാഴ്ച്ചെലവെന്ന് കരുതുന്ന ഇന്നത്തെ സംസ്കാരം അംഗവൈകല്യമുള്ളവരെ ഒഴിവാക്കി, സമൂഹത്തിൽ നിന്ന് അകറ്റി നിറുത്തുന്നുവെന്ന് ചൂണ്ടികാണിച്ചു. അതിനാൽ അംഗവൈകല്യമുള്ളവരുടേയും അവരുടെ കുടുംബങ്ങളുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുക മാത്രമല്ല ലോകത്തെ കൂടുതൽ മാനുഷീകമാക്കി, അവർക്ക് പരിപൂർണ്ണ പൗരത്വവും, മുൻവിധികൾ നീക്കി എവിടെയും എത്തിപ്പെടാനും, ജീവിത നിലവാരം ഉയർത്താനും എല്ലാ മാനുഷിക വശങ്ങളും പരിഗണിച്ച് വേണ്ടത് ചെയ്യാനും പാപ്പാ തന്‍റെ സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.
ഓരോ വ്യക്തിക്കും മറ്റുള്ളവരാല്‍ ആവർത്തിക്കാനാവാത്ത തനിമയുണ്ടെന്ന് വെളിപ്പെടുത്തിയ പാപ്പാ അനുകമ്പയോടെ കുറവുകളെ പരിഗണിക്കണമെന്നും, അവരെ മാനിച്ച് പൗര, സഭാ പരിപാടികളിൽ സജീവമായ പങ്കുചേരലിന് ഇടവരുത്തണമെന്നും ആവശ്യപ്പെട്ടു. ഒരു മനുഷ്യന്‍റെ മാന്യത അവന്‍റെ പഞ്ചേന്ദ്രീയങ്ങളുടെ പ്രവർത്തനങ്ങളെ ആശ്രയിച്ചല്ല എന്നും അംഗവൈകല്യമുള്ളവരിലും അവരുടെ ജീവചരിത്രമനുസരിച്ചുള്ള പൊതു നന്മയുടെ തനിമയുണ്ടെന്ന് തിരിച്ചറിയണമെന്നും പാപ്പാ തന്‍റെ സന്ദേശത്തിൽ വ്യക്തമാക്കി.
മനുഷ്യജീവനെ പലതരം തരംതിരിവുകൾ വച്ചു കാണുന്ന സാമൂഹ്യ ജീവിത സംസ്കാരം ഒരു സാമൂഹ്യ പാപമാണെന്നും എന്നാൽ അത് സുവിശേഷം പഠിപ്പിക്കുന്ന തുല്യാന്തസ്സുള്ള സഹോദരീ സഹോദരങ്ങളുടെ മനുഷ്യത്വത്തിനെതിരാണെന്നുമറിയിച്ച പാപ്പാ നമ്മുടെ വീടുകളിൽ "നാടുകടത്തപ്പെട്ട" പലരും ജീവിക്കുണ്ടെന്നും, അക്കൂട്ടത്തിൽ എല്ലാ പ്രായക്കാരും, പ്രത്യേകിച്ച് പ്രായമായവരെ, ഒരു ഭാരമായി കരുതുമ്പോള്‍ അവര്‍ വലിച്ചെറിയൽ ഭീഷണിയിലാണെന്നും അതിനാൽ ഇക്കാര്യത്തിൽ നിയമനിർമ്മാണങ്ങൾ മാത്രം മതിയാവില്ല മറിച് നമ്മുടെ മന:സ്ഥിതിയാണ് മാറേണ്ടതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
ഇക്കാല ഘട്ടങ്ങളിൽ പല കാര്യങ്ങളും ഇവർക്കായി ചെയ്തിട്ടുണ്ടെങ്കിലും മതിയാവോളമായിട്ടില്ല എന്നും കാരണം മുൻവിധികൾ പല തടസ്സങ്ങളും സൃഷ്ടിച്ച് വിദ്യാഭ്യാസത്തിനും, തൊഴിലിനും, ഇടപഴകലുകൾക്കും വരെ വിഘ്നങ്ങൾ സൃഷ്ടിക്കുന്നു എന്നും പാപ്പാ സ്‌പഷ്ട്മാക്കി.
അംഗവൈകല്യമുള്ളവർക്കു വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരേയും പ്രോൽസാഹിപ്പിച്ച പാപ്പാ ഒരു രാജ്യത്തിന്‍റെ സംസ്കാരം അളക്കുന്ന പ്രവർത്തിയാണ് അവർ ചെയ്യുന്നതെന്നും അങ്ങനെ ഓരോ വ്യക്തിക്കും തന്‍റെ തനിമയുടെ അന്തസ്സറിയാനും ജീവന്‍റെ ഉപാധികളില്ലാത്ത വില അറിയാനും ദൈവത്തിന്‍റെ പൈതൃക സ്നേഹം അറിയാനും ഇടവരുത്തട്ടെ എന്നും തന്‍റെ സന്ദേശത്തിൽ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: