തൊഴില്‍ സംരംഭങ്ങളില്‍ ആവശ്യമായ സത്യവും നീതിയും
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. തൊഴിലാളി സംഘടനയുമായി കൂടിക്കാഴ്ച
ഡിസംബര്‍ 4-Ɔο തിയതി ബുധനാഴ്ച പോളണ്ടില്‍നിന്നും എത്തിയ “സോളിദാര്‍നോഷ്” (Solidarnosc) സ്വതന്ത്ര തൊഴിലാളി സംഘടനയുടെ പ്രതിനിധികളെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. സംഘടനയുടെ സ്ഥാപനത്തിന്‍റെ 40-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് പ്രതിനിധികള്‍ പാപ്പായുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്.
2. പാപ്പാ വോയ്ത്തീവയുടെ പിന്‍തുണയോടെ
പോളണ്ടിലെ കമ്യൂണിസ്റ്റ് ഭരണകാലത്തു നടമാടിയ അഴിമതിക്കെതിരെ സ്വരമുയര്‍ത്തിക്കൊണ്ടാണ് ദേശീയതലത്തില്‍ തൊഴിലാളികള്‍ നീതിക്കും സത്യത്തിനുമായി സംഘടിച്ചത്. നന്മയ്ക്കായുള്ള പോരാട്ടത്തില്‍ ദൈവാരൂപിയുടെ സാന്നിദ്ധ്യവും ദൈവാനുഗ്രഹമുണ്ടെന്ന് അന്നാളില്‍ത്തന്നെ വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ആഹ്വാനംചെയ്തിട്ടുള്ളത് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണത്തില്‍ അനുസ്മരിക്കുകയുണ്ടായി.
3. ലോപിക്കുന്ന ഐക്യദാര്‍ഢ്യം
സാമൂഹികവും സാമ്പത്തികവും, രാഷ്ട്രിയവുമായ മേഖലകളില്‍ യഥാര്‍ത്ഥമായ അവകാശങ്ങള്‍ക്കായി പോരാടുന്ന ജനങ്ങളുടെ കൂടെയായിരിക്കുന്നതില്‍ ദൈവാരൂപിയുടെ സാന്നിദ്ധ്യമുണ്ട്. ഇന്ന് ഐക്യദാര്‍ഢ്യം (solidarity) എന്ന വാക്കിന്‍റെ അര്‍ത്ഥം നഷ്ടപ്പെടുന്നുണ്ട്. അല്പ സ്വല്പമായി എറിഞ്ഞുകൊടുക്കുന്ന പിന്‍തുണയായി അത് വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. തങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെടുകയും അടിസ്ഥാനപരമായ തൊഴില്‍ സാദ്ധ്യതകളും, കുടുംബത്തെ പോറ്റാന്‍ ആവശ്യമായ വേദനവും നിഷേധിക്കപ്പെട്ടിട്ടുള്ള സഹോദരീ സഹോദരന്മാരോട് പ്രകടമാക്കേണ്ട കൂട്ടായ്മയും പതറാത്ത പിന്‍തുണയുമാണ് തൊഴിലിന്‍റെ പശ്ചാത്തലത്തില്‍ ഐക്യദാര്‍ഢ്യമെന്ന് പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കി.
4. പരസ്പരം സഹായിക്കാം
ജീവിതഭാരം പങ്കുവയ്ക്കാം!
സമൂഹത്തോടും ഭരണകൂടത്തോടും സംവദിക്കാന്‍ തയ്യാറുള്ള സഭയ്ക്ക് എല്ലാക്കാര്യങ്ങളിലും പരിഹാരമാര്‍ഗ്ഗങ്ങള്‍ ഇല്ലെങ്കിലും, പൊതുനന്മയ്ക്കും, വ്യക്തികളുടെ അവകാശങ്ങള്‍ക്കുംവേണ്ടി സഭ നിലകൊള്ളുകതന്നെ ചെയ്യുമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു (EG 241). മനസ്ഥിതിക്കും, ധാരണകള്‍ക്കും, മനോഭാവങ്ങള്‍ക്കും അതീതമാണ് നീതിയിലും സത്യത്തിലും അധിഷ്ഠിതമായ ക്രിയാത്മകമായ മാറ്റങ്ങള്‍. ഈ അടിസ്ഥാന നിലപാടില്ലാത്ത വ്യക്തികളും സംഘടനകളും അഴിമതിവിധേയവും, ഫലശൂന്യവുമായിത്തീരു; ഒപ്പം ഉപദ്രവകാരിയുമായിത്തീരുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. “ജീവിതഭാരം പേറാന്‍ പരസ്പരം സഹായിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ നിയമം പൂര്‍ത്തീകരിക്കുവിന്‍...” എന്ന പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത് (ഗലാത്തി. 2, 6).
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: