മൃത്യുവിനെ വിസ്മരിക്കുന്നവന്‍ സ്വന്തം മരണത്തിന് തുടക്കമിടുന്നു!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
മരണത്തെ മറക്കുന്ന ഒരു സംസ്കൃതി അതിന്‍റെ ആന്തരിക മരണത്തിന് തുടക്കമിടുകയാണെന്നും മൃത്യുവിനെ വിസ്മരിക്കുന്നവന്‍ സ്വന്തം മരണത്തിന് ആരംഭംകുറിക്കുകയാണെന്നും മാര്‍പ്പാപ്പാ മുന്നറിയിപ്പേകുന്നു.
സമാധാന സംസ്ഥാപനത്തിന് സമാഗമസംസ്ക്കാരം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പ്രസ്ഥാനമായ “സ്കോളാസ് ഒക്കുരേന്തെസി”ന്‍റെയും ആഗോള യഹൂദ വദ്യഭ്യാസ സംഘടനയായ “വേള്‍ഡ് ഓര്‍ട്ടി”ന്‍റെയും (WORLD ORT) സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 28 മുതല്‍ 31 വരെ, മെക്സിക്കൊയിലെ മെക്സിക്കൊ നഗരത്തില്‍ സംഘടിപ്പിക്കപ്പെട്ട നാലാം യുവജന അന്താരാഷ്ട്ര സമ്മേളനത്തിന് സ്പാനിഷ് ഭാഷയില്‍ അയച്ച വീഡിയോ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ അപായസൂചന നല്കുന്നത്.
വാക്കുകള്‍ മൗനത്തില്‍ നിന്നു പിറവിയെടുക്കുകയും നമുക്ക് അവയുടെ പൊരുള്‍ മനസ്സിലാക്കിത്തന്നുകൊണ്ട് ആ മൗനത്തില്‍ത്തന്നെ അവസാനിക്കുകയും ചെയ്യുന്നതു പോലെ തന്നെയാണ് ജീവിതത്തിന്‍റെ കാര്യത്തിലും സംഭവിക്കുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
മരണമാണ് ജീവിതത്തെ സജീവമാക്കി നിറുത്തുന്നതെന്നു പറയുമ്പോള്‍ അത് ഒരു വൈരുദ്ധ്യമായി തോന്നാമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എല്ലാമാകാനും എല്ലാം മനസ്സിലാക്കാനും സാധിക്കില്ല എന്ന് മരണം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും സര്‍വ്വശക്തന്‍ ആയിരിക്കാമെന്ന വ്യാമോഹത്തിനുള്ള ഒരു പ്രഹരമാണ് മരണമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
നമ്മെ ശൂന്യവല്ക്കരിച്ചുകൊണ്ട് നമ്മുടെ ജീവതത്തെ നിറയ്ക്കുന്നതായ മൂന്നു തരത്തിലുള്ള മരണം നടക്കുന്നുണ്ടെന്ന് പാപ്പാ വിശദീകരിച്ചു.
നിമിഷങ്ങളുടെ മരണം, അഹത്തിന്‍റെ മൃത്യു, നവമായൊരു ലോകത്തിന് വഴിയൊരുക്കുന്ന ഒരു ലോകത്തിന്‍റെ മരണം എന്നിവയാണ് ഈ മൂന്നു മരണങ്ങള്‍ എന്ന് പാപ്പാ വ്യക്തമാക്കി.
മരണത്തിനല്ല അവസാന വാക്കെങ്കില്‍ അതിനു കാരണം അപരനു വേണ്ടി മരിക്കാന്‍ നാം ജീവിതത്തില്‍ പഠിച്ചു എന്നതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
തന്‍റെ ജന്മനാടായ അര്‍ജന്തീനയിലെ ബുവനോസ് അയിരെസ് അതിരൂപതയില്‍ 2001-ല്‍ ആണ് ഫ്രാന്‍സീസ് പാപ്പാ “സ്കോളാസ് ഒക്കുരേന്തെസി”ന് തുടക്കം കുറിച്ചത്. അന്ന് പാപ്പാ, ആ രൂപതയുടെ ആര്‍ച്ച്ബിഷപ്പ് “ഹൊര്‍ഹെ മാരിയൊ ബെര്‍ഗോളിയൊ” ആയിരുന്നു. ഇന്ന് അന്താരാഷ്ട്രതലത്തില്‍ എല്ലാ മതവിഭാഗളുടെയും 5 ലക്ഷത്തോളം വിദ്യാലയങ്ങളെ കോര്‍ത്തിണക്കുന്ന പ്രസ്ഥാനമാണ് “സ്കോളാസ് ഒക്കുരേന്തെസ്”
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: