ഫ്രാന്‍സീസ് പാപ്പാ കത്തോലിക്കാ സര്‍വ്വകലാശാലകളുടെ അന്താരാഷ്ട്ര സംയുക്തസമിതിയുടെ പ്രതിനിധികളുടെ എണ്‍പതംഗ സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍, 04/11/2019  ഫ്രാന്‍സീസ് പാപ്പാ കത്തോലിക്കാ സര്‍വ്വകലാശാലകളുടെ അന്താരാഷ്ട്ര സംയുക്തസമിതിയുടെ പ്രതിനിധികളുടെ എണ്‍പതംഗ സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍, 04/11/2019  

മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും കരത്തിന്‍റെയും ഭാഷാശൈലി!

മനുഷ്യന്‍റെ സമഗ്രമായ സുസ്ഥിതിക്കും ഈടുറ്റ പരിസ്ഥിതി വിജ്ഞാനീയത്തിനും നല്കേണ്ടതും നല്കാന്‍ കഴിയുന്നതുമായ സംഭാവനയെക്കുറിച്ച് സര്‍വ്വകലാശാലകള്‍ ഇന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണെന്ന് ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സര്‍വ്വകലാശാലകളുടെ ഉള്‍ക്കരുത്തിലും ധിക്ഷണാപരവും ധാര്‍മ്മികവുമായ ശക്തിയിലും അന്തര്‍ലീനമായിരിക്കുന്ന ഉത്തരവാദിത്വം വ്യക്തിയുടെ ശിക്ഷണത്തിനപ്പുറം കടന്ന് നരവംശത്തിന്‍റെ മൊത്തം ആവശ്യങ്ങളിലേക്ക് വ്യാപിക്കുന്നതാണെന്ന് മാര്‍പ്പാപ്പാ.

കത്തോലിക്കാ സര്‍വ്വകലാശാലകളുടെ അന്താരാഷ്ട്ര സംയുക്തസമിതി, റോമില്‍, “അഗുസ്തിനിയാനും” കോണ്‍ഗ്രസ്സ് സെന്‍ററില്‍ നവമ്പര്‍ നാലിന്, തിങ്കളാഴ്ച, (04-05/11/2019) ആരംഭിച്ച ദ്വിദിന വാര്‍ഷികയോഗത്തില്‍ സംബന്ധിക്കുന്നവരടങ്ങിയ എണ്‍പതോളം പേരെ സമ്മേളനത്തിന്‍റെ പ്രാരംഭ ദിനത്തില്‍ വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. 

“സര്‍വകലാശാലാ നിയന്താക്കള്‍ക്ക് നൂതന സീമകള്‍: ആരോഗ്യത്തിന്‍റെ ഭാവിയും സര്‍വ്വകലാശാലയുടെ പ്രകൃതിസൗഹൃദഘടനയും” (“New Frontiers for University Leaders: The Future of Health and the University Ecosystem”) എന്ന വിചിന്തന പ്രമേയം ഈ സമ്മേളനം സ്വീകരിച്ചിരിക്കുന്നത് അനുസ്മരിച്ച പാപ്പാ ശാസ്ത്രപുരോഗതിയും, നൂതനസാങ്കേതികവിദ്യകളുടെ ക്രമാനുഗതമായ വികാസവും, കാലോചിതവും പര്യാപ്തവുമായ ഉത്തരങ്ങള്‍ നല്കാന്‍ വിദ്യഭ്യാസസ്ഥാപനങ്ങളെ സമൂഹം നിര്‍ബന്ധിക്കുന്നതും സര്‍വ്വകലാശാലകളുടെ ഘടനയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് പറഞ്ഞു.

മനുഷ്യന്‍റെ സമഗ്രമായ സുസ്ഥിതിക്കും ഈടുറ്റ പരിസ്ഥിതി വിജ്ഞാനീയത്തിനും നല്കേണ്ടതും നല്കാന്‍ കഴിയുന്നതുമായ സംഭാവനയെക്കുറിച്ച് സര്‍വ്വകലാശാലകള്‍ ഇന്ന് ചിന്തിക്കേണ്ടതിന്‍റെ അനിവാര്യത പാപ്പാ എടുത്തുകാട്ടി.

വിശ്വകലാലയങ്ങളു‌ടെ പ്രകൃതിസൗഹൃദ ഘടന സാക്ഷാത്ക‍ൃതമാകണമെങ്കില്‍ സമഗ്രമനുഷ്യവ്യക്തിയോടും അവന്‍ ജീവിക്കുന്ന ചുറ്റുപാടുകളോടും അവന്‍റെ   പുരോഗതിക്കു സംഭവനയേകുന്ന സകലത്തോടും സവിശേഷമായൊരു സംവേദനക്ഷമത ആവശ്യമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

സര്‍വ്വകാലാശാലയുടെ നിയന്താക്കളുടെ പരിശീലനത്തെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ ഈ രൂപവകത്ക്കരണം അതിന്‍റെ ലക്ഷ്യം പ്രാപിക്കണമെങ്കില്‍ വിദ്യാര്‍ത്ഥിയുടെ മനസ്സിന്‍റെ മാത്രമല്ല അവന്‍റെ ഹൃദയത്തിന്‍റെയും മനസ്സാക്ഷിയുടെയും പ്രായോഗിക കഴിവുകളുടെയും വികസനോന്മുഖ പരിപാടികള്‍ക്ക് സമയം നീക്കിവയ്ക്കേണ്ടുണ്ടെന്ന് ഉദ്ബോധിപ്പിച്ചു.

ത്രിവിധ ഭാഷാശൈലി ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, മനസ്സിന്‍റെ ഭാഷ, ഹൃദയത്തിന്‍റെ ഭാഷ, കരത്തിന്‍റെ ഭാഷ എന്നിവയാണ് അവയെന്ന് വിശദീകരിച്ചു. 

അത്, ഒരുവന് പ്രതീതമാകുന്നതും അവന്‍ പ്രവര്‍ത്തിക്കുന്നതും അവന്‍റെ ചിന്തയുമായി പൊരുത്തമുള്ളതാകുന്നതിനും, ഒരുവന്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അവന്‍റെ  അനുഭവവുമായി പൊരുത്തപ്പെടുന്നതിനും, ഒരുവന്‍റെ അനുഭവവും ചിന്തയുമായി അവന്‍റെ ചെയ്തി ചേര്‍ന്നുപോകുന്നതിനും വേണ്ടിയാണെന്നും പൊതുവായ ഏകതാനത സമഗ്രതയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതല്ലെന്നും പാപ്പാ വ്യക്തമാക്കി.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2019, 10:06