തിരയുക

ഫ്രാന്‍സിസ് പാപ്പാ  ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു. ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു. 

യേശുവിന്‍റെ കരുണാകടാക്ഷം മാനസാന്തരത്തിലേക്ക് നയിക്കുന്നു.

വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥനാ പരിപാടിയുടെ സംഗ്രഹം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നവ‍ംബര്‍ മൂന്നാം തിയതി ഞായറാഴ്ച്ച, പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം കൃത്യം12 മണിക്ക് അപ്പോസ്തോലിക അരമനയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് പ്രത്യക്ഷനായി. കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. സന്തോഷപൂര്‍വ്വം കരങ്ങളുയര്‍ത്തി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായ എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.

പ്രിയ സഹോദരീ സഹോദരൻമാരെ, ഇന്നത്തെ സുവിശേഷത്തിൽ (ലൂക്കാ.19:1-10) ജെറുസലേമിലേക്ക് യാത്ര ചെയ്യുന്ന ക്രിസ്തു ജെറിക്കോ എത്തിയപ്പോൾ അവിടെ തന്‍റെ യാത്ര നിറുത്തുന്നു. അവിടെ ജനകൂട്ടത്തിന്‍റെ മധ്യത്തിൽ വച്ച് സക്കേവൂസ് എന്ന പേരുള്ളവനും റോമൻ ചക്രവർത്തിക്ക് വേണ്ടി നികുതി ഈടാക്കുന്നവനും ചുങ്കകാരിൽ പ്രധാനിയും ധനികനുമായവനെ കണ്ടു. അവൻ സമ്പന്നനായിരുന്നു. ശരിയായ സമ്പാദ്യത്താലല്ലാ അവൻ ധനവാനായിരുന്നത് മറിച്ച്  കൈക്കുലി ചോദിച്ചാണ്. അതിനാൽ ജനങ്ങൾക്ക് അവനോടുള്ള വെറുപ്പ് വർദ്ധിച്ചിരുന്നു.  

 ക്രിസ്തുവിന്‍റെ  ആദ്യനോട്ടം

ക്രിസ്തു ആരെന്ന് കാണാൻ സക്കേവൂസ് ആഗ്രഹിച്ചു (വാക്യം.3). എന്നാൽ യേശുവിനെ കണ്ടുമുട്ടാൻ ആഗ്രഹിച്ചില്ല. പക്ഷേ അവന് ജിജ്ഞാസയുണ്ടായിരുന്നു. അസാധാരണമായ വ്യക്തിത്വമുള്ളവൻ എന്ന് കേട്ട വ്യക്തിയെ കാണാൻ അവൻ ആഗ്രഹിച്ചു. പൊക്കം കുറവായിരുന്നതിനാൽ "യേശുവിനെ കാണാൻ വേണ്ടി അവൻ മുമ്പേ ഓടി, ഒരു മരത്തിൽ കയറിയിരുന്നു. യേശു അവിടെയെത്തിയപ്പോൾ മുകളിലേക്ക് നോക്കുകയും അവനെ കാണുകയും ചെയ്തു.(വാക്യം.4, 5).ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ്: ആദ്യനോട്ടം സക്കേവൂസിന്‍റെതായിരുന്നില്ല;  ക്രിസ്തുവിന്‍റെതായിരുന്നു. യഥാർത്ഥത്തിൽ തന്നെ ചുറ്റി നിൽക്കുന്ന ജനക്കുട്ടത്തിന്‍റെയുള്ളിലെ നിരവധി മുഖങ്ങളിൽ നിന്നും ക്രിസ്തു സക്കേവൂസിനെ അന്വേഷിക്കുന്നു. ദൈവത്താൽ നാം രക്ഷിക്കപ്പെടണം എന്ന ആവശ്യത്തെ നാം മനസ്സിലാക്കുന്നതിന് മുമ്പ് ദൈവത്തിന്‍റെ കരുണയുള്ള കടാക്ഷം നമ്മിലെത്തുന്നു. അങ്ങനെ ദൈവത്തിന്‍റെ ഈ കടാക്ഷത്തിലൂടെ പാപിയുടെ മാനസാന്തരം എന്ന  അത്ഭുതം  ആരംഭിക്കുന്നു. വാസ്തവത്തിൽ "സക്കേവൂസ്, ഇറങ്ങി വരുക. ഇന്ന് എനിക്ക് നിന്‍റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു." (വാക്യം.5) എന്ന് യേശു അവനെ പേരു ചൊല്ലി വിളിക്കുന്നു. യേശു അവനെ നിന്ദിക്കുകയോ അവനോടു പ്രസംഗിക്കുകയോ ചെയ്യുന്നില്ല. യേശു സക്കേവൂസിനോടു തനിക്ക് സക്കേവൂസിന്‍റെ വീട്ടിൽ താമസിക്കണമെന്ന്പറയുന്നു. അത് നിർബന്ധമായിരുന്നു. കാരണം അത് ദൈവ പിതാവിന്‍റെ തിരുഹിതമായിരുന്നു. ജനങ്ങൾ പിറുപിറുക്കുന്നുണ്ടായിരുന്നെങ്കിലും പാപിയായ ചുങ്കകാരിൽ പ്രധാനിയായിരുന്നവന്‍റെ വീടിനെ യേശു താമസിക്കാൻ തിരഞ്ഞെടുത്തു.

പാപിയെ പരിഗണിക്കുന്ന ക്രിസ്തു

യേശുവിന്‍റെ ഈ പ്രവർത്തിയിൽ നമ്മൾ പോലും ഉതപ്പു കണ്ടെത്തുമായിരുന്നു. എന്നാൽ ഒരു പാപിയോടുള്ള നിന്ദയും അടഞ്ഞ മനോഭാവവും അവനെ ഒറ്റപ്പെടുത്തുകയും തന്നോടും, സമൂഹത്തോടും ചെയ്യുന്ന തിന്മയിൽ അവനെ കഠിനമാക്കുകയും ചെയ്യുന്നു. ഇതിനു പകരം ക്രിസ്തു പാപത്തെ അപലപിക്കുകയും പാപിയെ രക്ഷിക്കാൻ അവനെ അന്വേഷിക്കുകയും ചെയ്യുന്നു. പാപിയെ  ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരാൻ അവനെ അന്വേഷിക്കുന്നു. ദൈവത്തിന്‍റെ കാരുണ്യം തന്നെ അന്വേഷിക്കുന്നത് ഒരിക്കലും അനുഭവപ്പെടാത്ത വ്യക്തിക്ക് സക്കേവൂസിനെ സമീപിക്കാൻ ക്രിസ്തു കാണിച്ച അസാധാരണമായ മഹത്വം നിറഞ്ഞ ആംഗ്യകളെയും, വാക്കുകളെയും അംഗീകരിക്കാൻ കഴിയുകയില്ല. സക്കേവൂസിനോടു പ്രകടിപ്പിച്ച  യേശുവിന്‍റെ സ്വീകാര്യതയും ശ്രദ്ധയും സക്കേവൂസിനെ വ്യക്തമായ മാനസിക പരിവർത്തനത്തിലേക്ക് നയിക്കുന്നു. പരിവർത്തനത്തിന്‍റെ നിമിഷത്തിൽ സക്കേവൂസ് പണത്തിന് പൂർണ്ണമായി ഇരയായി തീരുന്ന, മറ്റുളളവരെ കൊള്ളയടിക്കുന്ന, അവരുടെ അവഹേളനം ഏറ്റുവാങ്ങുന്ന ജീവിതം എത്ര നികൃഷ്ടമായതെന്ന് തിരിച്ചറിയുന്നു.

ക്രിസ്തുവിന്‍റെ കരുണാകടാക്ഷം മാനസാന്തരത്തിന്‍റെ വാതില്‍

ദൈവത്തെ തന്‍റെ ഭവനത്തിൽ താമസിപ്പിച്ചപ്പോൾ വ്യത്യസ്ഥമായ കണ്ണുകളിലൂടെ എല്ലാറ്റിനെയും കാണുവാനും, യേശു തന്നെ ആർദ്രതയോടെ നോക്കിയത് പോലെ നോക്കാനും  സക്കേവൂസിന് കഴിയുന്നു. കൂടാതെ ധനത്തെ കാണുന്ന രീതിയും അതുപയോഗിക്കുന്ന രീതിയും മാറുന്നു."തന്‍റെ സ്വത്തിൽ പകുതി ദരിദ്രർക്ക് കൊടുക്കാനും ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലിരട്ടിയായി തിരിച്ചു കൊടുക്കാനും"(വാക്യം.8) തീരുമാനിക്കുന്നു. സൗജന്യമായി 

സ്നേഹിക്കാനുള്ള സാധ്യതയെ യേശുവിൽ നിന്നും കണ്ടെത്തുന്നു. സക്കേവൂസ് ദുരാഗ്രഹിയായിരുന്നു. ഇപ്പോൾ ഉദാരമനസ്കനായിരിക്കുന്നു. എല്ലാം ശേഖരിക്കാനിഷ്ടപ്പെട്ടിരുന്നവൻ ഇപ്പോൾ വിതരണം ചെയ്യുന്നതിൽ സന്തോഷിക്കുന്നു. സ്നേഹം കണ്ടെത്തുകയും, പാപങ്ങൾക്കിടയിലും (പാപിയായിരുന്നിട്ടും) താൻ സ്നേഹിക്കപ്പെടുന്നുവെന്ന് കണ്ടെത്തുകയും, മറ്റുള്ളവരെ സ്നേഹിക്കാൻ കഴിവുള്ളവനായിത്തീരുകയും, കൂട്ടായ്മയുടെയും, ഐക്യദാര്‍ഢ്യത്തിന്‍റെയും അടയാളമായി ധനത്തെ മാറ്റുകയും ചെയ്യുന്നു.

യേശുവിന്‍റെ കരുണാകടാക്ഷം എല്ലായ്പ്പോഴും നമ്മിൽ അനുഭവപ്പെടാനും തെറ്റ് ചെയ്തവരെ കരുണയോടെ കാണുവാനും അങ്ങനെ അവർക്കും നഷ്ടപ്പെട്ടു പോയതിനെ അന്വേഷിച്ച് വരുകയും(വാക്യം.10) രക്ഷിക്കുകയും ചെയ്യുന്ന ക്രിസ്തുവിനെ സ്വീകരിക്കാൻ കഴിയുന്നതിന് പരിശുദ്ധ കന്യകാമറിയം നമുക്ക് കൃപ നേടിത്തരട്ടെ! ഈ വാക്കുകളിൽ പാപ്പാ തന്‍റെ  പ്രഭാഷണം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2019, 14:14