"മതപരമായ അമ്ലത"യുടെ അപകടം സമര്‍പ്പിത ജീവിതത്തില്‍!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ദൈവത്തിന്‍റെ ഇടപെടലിന് വിഘാതം സൃഷ്ടിക്കുകയും ദൈവത്തെ അകറ്റിനിറുത്തുകയും ചെയ്താല്‍ സമര്‍പ്പിത ജീവിതത്തില്‍ അസന്തുഷ്ടിക്കു കാരണമാകുന്ന നീരസത്തിന്‍റെ അപകടമുണ്ടാകുമെന്ന് മാര്‍പ്പാപ്പാ.
ഇറ്റലിയിലെ മാര്‍ക്കെ പ്രവിശ്യയില്‍ നിന്നെത്തിയ കപ്പൂച്ചിന്‍ ഫ്രാന്‍സിക്കന്‍ സമൂഹാംഗങ്ങളായ എഴുപതിലേറെപ്പേരെ വ്യാഴാഴ്ച (10/10/19) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യവെ, ഫ്രാന്‍സീസ് പാപ്പാ, ദൈവം നമ്മെ ഭിന്നരീതികളില്‍ വ്യത്യസ്ത ജീവിതശൈലിയിലേക്കു വിളിക്കുന്നതിനെക്കുറിച്ചു പരമാര്‍ശിച്ചുകൊണ്ടാണ് “മതപരമായ അമ്ലത”യെന്ന ഈ അപകടത്തെക്കുറിച്ച് മുന്നറിയിപ്പേകിയത്.
സമര്‍പ്പിത ജീവിതത്തിലുണ്ടാകുന്ന അസന്തുഷ്ടി സമര്‍പ്പിതരെ “അനീതികളുടെ സമാഹര്‍ത്താക്കള്‍” ആക്കി മാറ്റുമെന്നും അവര്‍ പരാതിക്കാരായി മാറുമെന്നും പാപ്പാ പറയുന്നു.
എന്നാല്‍ സമര്‍പ്പിത ജീവിതാന്തസ്സിലേക്കു പ്രവേശിക്കുന്നവര്‍ മാനസ്സാന്തരത്തില്‍ നിന്ന് മാനസ്സാന്തരത്തിലേക്കു കടക്കാന്‍ ഒരുക്കമുള്ളവരായിരിക്കണമെന്നും ഈ മനപരിവര്‍ത്തനമാണ് എളിമയിലേക്കു നയിക്കുകയെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.
സഭയില്‍ പ്രബലപ്പെടുന്ന ലൗകികതയുടെ അപകടത്തെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. ഇത് സഭയ്ക്ക് ഹാനികരമാണെന്നു പറഞ്ഞ പാപ്പാ ക്രിസ്തുനാഥന്‍ പിതാവിനോടു പ്രാര്‍ത്ഥിക്കുന്നത് ലോകത്തില്‍ നിന്നകറ്റാനല്ല, മറിച്ച്, ലോകാരൂപിയില്‍ നിന്നകറ്റാനാണെന്നും അനുസ്മരിച്ചു.
ഈ അരൂപി, ലോകത്തിന്‍റെ അരൂപി, സകലത്തെയും നശിപ്പിക്കുകയും കാപട്യത്തിനു ജന്മമേകുകയും ചെയ്യുന്നുവെന്നും ഈ തിന്മയെ ചെറുക്കാന്‍ എളിമ ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. ലൗകികതയുടെ ഫലമായ വൈദികമേധാവിത്വം എന്ന അപകടത്തെക്കുറിച്ചും പാപ്പാ മുന്നറിയിപ്പു നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: