നാമവിശേഷണം പേറുന്നവനും നാമധാരിയും!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
സത്യസന്ധമായ ജീവിതത്തിലൂടെ നമ്മുടെ നാമം നാം ശക്തിപ്പെടുത്തണമെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു,
വത്തിക്കാന്‍റെ സുരക്ഷാവിഭാഗത്തിനുവേണ്ടി ശനിയാഴ്ച (28/09/2019) വൈകുന്നേരം വത്തിക്കാന്‍റെ ഉദ്യാനത്തില്‍ ലൂര്‍ദ്ദ് നാഥയുടെ ഗഹ്വരത്തില്‍, അഥവാ, ഗ്രോട്ടൊയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ സുവിശേഷ പരിചിന്തനത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.
ലൂക്കായുടെ സുവിശേഷം 16:19-31 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ധനവാന്‍റെയും ദരിദ്രനായ ലാസറിന്‍റെയും ഉപമയായിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.
കര്‍ത്താവു നമുക്കു കാണിച്ചുതരുന്ന വഴയിലൂടെ സഞ്ചരിക്കുകയും അങ്ങനെ നാം പരസ്പരം സഹായഹസ്തം നീട്ടുകയും ചെയ്യണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
കര്‍ത്താവു നമുക്ക് വഴികാട്ടുമെങ്കിലും ആ പാതയിലൂടെ സഞ്ചരിക്കേണ്ട ഉത്തരവാദിത്വം നമ്മുടേതു മാത്രമാണെന്ന് പാപ്പാ വിശദീകരിച്ചു.
നാമവിശേഷണം മാത്രമുള്ള ധനവാനെയും ദരിദ്രനായ ലാസറിനെയും കുറിച്ചുള്ള സുവിശേഷ വിവരണത്തില്‍ ആ പാവപ്പെട്ടവന്‍റെ പേര് 5 പ്രവാശ്യം ഉച്ചരിക്കപ്പെടുന്നത് അനുസ്മരിച്ച പാപ്പാ കുബേരന്‍ നാമരഹിതനായും കുചേലന്‍ നാമത്തോടുകൂടിയും പ്രത്യക്ഷപ്പെടുന്നതിന്‍റെ പൊരുള്‍ എടുത്തുകാട്ടി.
സ്വന്തംകാര്യം മാത്രം നോക്കി തിന്നുകുടിച്ച് ആനന്ദിച്ചിരുന്ന സ്വാര്‍ത്ഥനായ വ്യക്തി, ധനവാന്‍ സ്വന്തം വ്യക്തിത്വവും, ഔന്നത്യവും വളര്‍ത്താന്‍ കഴിവില്ലാത്തവാകുകയും നാമമില്ലാത്തവനാകുകയും ചെയ്തുവെന്നും എന്നാല്‍ ദരിദ്രനായ വ്യക്തിയാകട്ടെ സ്വന്തം ജീവിതയാത്രയില്‍ പേരു നിലനിര്‍ത്താന്‍ കഴിഞ്ഞവനായിത്തീര്‍ന്നുവെന്നും പാപ്പാവിശദീകരിച്ചു.
പൊങ്ങച്ചത്തിലും സ്വയം രക്ഷിക്കാന്‍ പ്രാപ്തരാണെന്ന തോന്നലിലും ആമഗ്നരായവര്‍ നാമമില്ലാത്തവരായി, പേരു വളരാത്തവരായി, അജ്ഞാതരായി നിലകൊള്ളുന്നുവെന്നു പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: