പാപ്പാ: സമൂഹത്തിൽ നിന്ന് ആരും ഒഴിവാക്കപ്പെടരരുത്.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ബലഹീനരായ പ്രവാസികളുടെ നേരെയുള്ള സഭയുടെ കരുതൽ നവീകരിച്ചു കൊണ്ട് ലോകം മുഴുവനുള്ള രൂപതകളൊരുമിച്ച് ലോക പ്രവാസിദിനം ആചരിച്ച പ്രാർത്ഥനാ നിമിഷത്തിൽ പങ്കുചേരാനെത്തിയ എല്ലാവർക്കും ആശംസകൾ അർപ്പിച്ച പാപ്പാ സ്ഥിരതാമസക്കാരനാണെങ്കിലും പുതുതായി വന്നു ചേർന്നയാളാണെങ്കിലും ആരും സമൂഹത്തിൽ നിന്ന് ഒഴിവാക്കപ്പെടരുതെന്ന് കുടിയേറ്റക്കാരെയും അഭയാർഥികളെയും അനുസ്മരിക്കുന്ന ദിനം നമ്മെ ആവർത്തിച്ച് ഓര്‍മ്മിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി. ഈ പ്രതിബദ്ധത അടിവരയിടാൻ ഹെബ്രായർക്കെഴുതിയ ലേഖനത്തിലെ "അപരിചിതർക്ക് ആഥിധേയത്വമരുളാൻ മടി കാണിക്കാതിരിക്കുക, കാരണം അങ്ങനെ പലരും അറിയാതെ മാലാഖമാരെ സൽക്കരിച്ചിട്ടുണ്ട്" (13:2) എന്ന വാക്യം പ്രമേയമാക്കി തീർത്ത ഒരു ശില്പം അനാവരണം ചെയ്യുമെന്നും പാപ്പാ പ്രഖ്യാപിച്ചു.ത്രികാല പ്രാര്‍ത്ഥനയ്ക്കു ശേഷം ശില്പം അനാവരണം ചെയ്യുകയും ചെയ്തു. വെങ്കലവും കളിമണ്ണും കൊണ്ട് തീർത്ത ഈ ശില്പം പല കാലഘട്ടങ്ങളിലെ വിവിധ സംസ്കാരങ്ങളിലെ പ്രവാസി സംഘത്തെ പ്രതിനിധാനം ചെയ്യുന്നു. ഈ കലാരൂപം വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ പ്രതിഷ്ടിക്കാന്‍ താനാഗ്രഹിച്ചത് എല്ലാവരേയും സുവിശേഷ ആഥിധേയത്വത്തിന്‍റെ വെല്ലുവിളിയെക്കുറിച്ച് ഓർമ്മിപ്പിക്കാനാണെന്നും പാപ്പാ വെളിപ്പെടുത്തി.
സെപ്റ്റംബർ 30ന് കാമറൂണിൽ ആരംഭിക്കുന്ന ദേശീയ സംവാദത്തെ സൂചിപ്പിച്ച പാപ്പാ, ആ രാജ്യം വർഷങ്ങളായി അനുഭവിക്കുന്ന പ്രശ്ന പരിഹാരങ്ങൾക്കായുള്ള സംവാദമാണെന്നും കാമറൂൺ ജനതയോടൊപ്പം അവരുടെ ദു:ഖങ്ങളിലും പ്രത്യാശകളിലും താനും കൂടെയുണ്ടെന്നും, ഈ സംവാദം നീതിപരവും നിലനില്‍ക്കുന്നതുമായ എല്ലാവർക്കും നന്മ പകരുന്ന ഒരു സമാധാനം കൈവരാൻ ഇടവരുത്തട്ടെ എന്ന് പ്രാർത്ഥിക്കാനും അഭ്യർത്ഥിച്ചു. സമാധാനത്തിന്‍റെ രാജ്ഞിയായ മറിയം നമുക്കു വേണ്ടി പ്രാർത്ഥിക്കട്ടെ എന്ന ആശംസയോടെ പാപ്പാ തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: