ഫ്രാന്‍സീസ് പാപ്പാ കുഞ്ഞുങ്ങളുമൊത്ത് വത്തിക്കാനില്‍-08-06-2019 ഫ്രാന്‍സീസ് പാപ്പാ കുഞ്ഞുങ്ങളുമൊത്ത് വത്തിക്കാനില്‍-08-06-2019 

യേശുവിങ്കലേക്കുള്ള യാത്രയില്‍ കുഞ്ഞുങ്ങളെ തടയരുത്!

കുട്ടികളെ ആരും പീഢിപ്പിക്കരുത്, യേശുവിന്‍റെ പക്കല്‍ എത്തിച്ചേരുന്നതില്‍ നിന്ന് ആരും അവരെ തടയരുത് , അവര്‍ക്ക് തടസ്സം നില്ക്കുന്നത് സന്ന്യാസിയൊ സന്ന്യാസിനിയൊ അല്മായനൊ മെത്രാനൊ ആരായിരുന്നാലും ശരി ആ വ്യക്തിയെ തടയേണ്ടതും തക്കസമയത്താണെങ്കില്‍ തരുത്തേണ്ടതും കുറ്റകൃത്യത്തിലുള്‍പ്പെട്ടു പോയെങ്കില്‍ ശിക്ഷിക്കേണ്ടതും ആവശ്യമാണ്- ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കുഞ്ഞുങ്ങള്‍ യേശുവിന്‍റെ പക്കലെത്തിച്ചേരുന്നതിന് ആരും തടസ്സം സൃഷ്ടിക്കരുതെന്ന് മാര്‍പ്പാപ്പാ.

സഭയ്ക്ക് ലജ്ജകൊണ്ട് തലതാഴ്ത്തേണ്ടിവന്ന ഗുരുതര പ്രശ്നത്തിന്‍റെ, അതായത്, സഭയിലെ ശുശ്രൂഷകര്‍ കുട്ടികളെ പീഢിപ്പിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പീഢനനിവാരണത്തെ അധികരിച്ച് മെക്സിക്കൊയില്‍ ജൂലൈ 1 മുതല്‍ 26 വരെ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു പരിശീലന പരിപാടിക്ക് നല്കിയ വീഡിയോസന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

മെക്സിക്കൊയിലെ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയുടെയും റോമിലെ ഗ്രിഗേറിയന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയുടെ കീഴില്‍ കുട്ടികളുടെ സംരക്ഷണത്തിനായുള്ള കേന്ദ്രവും തമ്മിലുള്ള സഹകരണ ഉടമ്പടിവഴി രൂപം കൊണ്ട “കുട്ടികളുടെ സംരക്ഷണത്തിനായുള്ള ഗവേഷണ-പരിശീലന കേന്ദ്രം, CEPROME, ആണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

“ലത്തീനമേരിക്കയിലെ സഭയില്‍ പീഢന നിവാരണം” എന്നതാണ് ഇതിന്‍റെ വിചിന്തന പ്രമേയം.

കുട്ടികളെ ലൈഗികചൂഷണത്തിനിരയാക്കിയവരില്‍ സഭാംഗങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ സഭയ്ക്കുണ്ടായ നാടക്കേട് എത്രമാത്രമാണെന്നത് എല്ലാവര്‍ക്കും   അറിയാവുന്നതാണെന്ന് പറയുന്ന പാപ്പാ, ഇതുകൊണ്ടു മാത്രമല്ല ഈ പ്രശ്നം ഏറെ ഗൗരവതരമായിരിക്കുന്നതെന്നും കുട്ടികളെ ആരും പീഢിപ്പിക്കരുത്, യേശുവിന്‍റെ പക്കല്‍ എത്തിച്ചേരുന്നതില്‍ നിന്ന് ആരും അവരെ തടയരുത് എന്നതും ഈ പ്രശ്നത്തിന്‍റെ  ഗൗരവം വര്‍ദ്ധിപ്പിക്കുന്നുവെന്ന് വിശദീകരിക്കുന്നു.

“എന്‍റെ പക്കലേക്കു വരുന്നത് തടയരുത്” എന്ന യേശുവിന്‍റെ വാക്കുകള്‍ അനുസ്മരിക്കുന്ന പാപ്പാ, ഒരു കുട്ടി യേശുവിന്‍റെ ചാരെ എത്തുന്നത് തടയുന്നത് സന്ന്യാസിയൊ സന്ന്യാസിനിയൊ അല്മായനൊ മെത്രാനൊ ആരായിരുന്നാലും ശരി ആ വ്യക്തിയെ തടയേണ്ടതും തക്കസമയത്താണെങ്കില്‍ തരുത്തേണ്ടതും കുറ്റകൃത്യത്തിലുള്‍പ്പെട്ടു പോയെങ്കില്‍ ശിക്ഷിക്കേണ്ടതും ആവശ്യമാണെന്ന് വ്യക്തമാക്കുന്നു.

എന്നാല്‍ പീഢന നിവരാണം അനിവാര്യമാണെന്നു പാപ്പാ ആവര്‍ത്തിച്ചു പറയുന്നു.

മയക്കുമരുന്നിന് ഒരാള്‍ അടിമയായിത്തീര്‍ന്നതിനു ശേഷം അയാളെ ചികിത്സിക്കുന്നതിനു പകരം ആ വ്യക്തി മയക്കുമരുന്നു ദുരുപയോഗത്തിനിരയാകുന്നതു തടയാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് ഉചിതമായിരിക്കുന്നതു പോലെതന്നെയാണ് പീഢനങ്ങള്‍ തടയുന്നതിനുവേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടിതിന്‍റെ  പ്രസക്തിയെന്നും പാപ്പാ വിശദീകരിക്കുന്നു.

കുഞ്ഞുങ്ങളെ കാത്തുപരിപാലിക്കുന്നതിന് നിവാരണ നടപടികള്‍ സ്വീകരിക്കുക എന്നത് ഒരു പ്രേഷിതത്വമാണെന്നു ഉദ്ബോധിപ്പിക്കുന്ന പാപ്പാ വിശുദ്ധ ഡോണ്‍ ബോസ്ക്കോയ്ക്ക് ഇതിനെക്കുറിച്ച് ഒരു അന്തര്‍ജ്ഞാനമുണ്ടായിരുന്നുവെന്നും പരിശീലന പരിപാടിയില്‍ നിവരാണ സമ്പ്രദായം അദ്ദേഹം ഏര്‍പ്പെടുത്തുകയുണ്ടായി എന്നും പറയുന്നു.

എവിടെ വച്ചും ഒരു കുട്ടി ലൈംഗികമായി പീഢിപ്പിക്കപ്പെടുകയൊ ലഹരിവസ്തുക്കളുടെ ഉപയോഗത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുകയൊ ചെയ്യാവുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ മൗലികമാണെന്ന് പാപ്പാ വ്യക്തമാക്കുന്നു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 July 2019, 08:00