സുവിശേഷസൗഭാഗ്യത്തിനുടമകള്‍!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
അനുദിനം ജീവിതവെല്ലുവിളികളെ നേരിടുന്നവര്‍ക്കുള്ളതാണ് സുവിശേഷസൗഭാഗ്യങ്ങളെന്ന് പാപ്പാ.
ശനിയാഴ്ച (22/06/2019) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രബോധനമുള്ളത്.
"സുവിശേഷഭാഗ്യങ്ങള്‍ അമാനുഷര്‍ക്കുള്ളതല്ല, പ്രത്യുത, ഓരോ ദിവസത്തെയും വെല്ലുവിളികളെയും പരീക്ഷണങ്ങളെയും അഭിമുഖീകരിക്കുന്നവര്‍ക്കുള്ളതാണ്" എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.
പ്രാര്‍ത്ഥനയാല്‍ പരിപോഷിത സംസര്‍ഗ്ഗവും സഹാനുഭൂതിയും ദൈവവിജ്ഞാനീയത്തെ ജീവസുറ്റതാക്കുന്ന അനിവാര്യ ഘടകങ്ങള്‍ എന്ന് മാര്‍പ്പാപ്പാ വെള്ളിയാഴ്ച ത്തെ (21/06/2019) ട്വിറ്റര്‍ സന്ദേശങ്ങളിലൊന്നില്‍ ഉദ്ബോധിപ്പിക്കുന്നു.
തെക്കെ ഇറ്റലിയിലെ നേപ്പിള്‍സില്‍ (നാപ്പൊളി) തെക്കെ ഇറ്റലിയിലെ പൊന്തിഫിക്കല്‍ ദൈവശാസ്ത്ര വിദ്യാപീഠത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തിന് വെള്ളിയാഴ്ച (21/06/19) സമാപനം കുറിച്ച ഫ്രാന്‍സീസ് പാപ്പാ ആ പശ്ചാത്തലത്തില്‍ “നേപ്പിള്‍സ് സന്ദര്‍ശനം”(#NaplesVisit) “വെരിത്താത്തിസ് ഗൗതിയും” (#VeritatisGudium) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചിരിക്കുന്നത്.
പാപ്പായുടെ ട്വിറ്റര്‍ ഇപ്രകാരമാണ്:
“നിരന്തര പ്രാര്‍ത്ഥനയാല്‍ പോഷിതമായ കൂട്ടായ്മയുടെയും സഹാനുഭൂതിയുടെയും അഭാവത്തില്‍ ദൈവശാസ്ത്രം ചേതനയറ്റതാകുക മാത്രല്ല, യാഥാര്‍ത്ഥ്യത്തെ ക്രീസ്തീയ വീക്ഷണത്തില്‍ ആവിഷ്ക്കരിക്കാനുള്ള ബുദ്ധിശക്തിയും കഴിവും അതിന് നഷ്ടപ്പെടുകയും ചെയ്യുന്നു”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: