സേതുബന്ധം തീര്‍ക്കുന്ന പ്രാര്‍ത്ഥന!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
പ്രാര്‍ത്ഥന, സദാ, സാഹോദര്യഭാവമുണര്‍ത്തുകയും പ്രതിബന്ധങ്ങളെ തകര്‍ക്കുകയും അതിരുകളെ ഉല്ലംഘിക്കുകയും അദൃശ്യമെങ്കിലും യഥാര്‍ത്ഥവു ഫലദായകവുമായ പാലങ്ങള്‍ തീര്‍ക്കുകയും പ്രത്യാശയും ചക്രവാളങ്ങള്‍ തുറന്നിടുകയും ചെയ്യുമെന്ന് പാപ്പാ.
സഭയുടെ ദൗത്യനിര്‍വ്വഹണത്തിന് ആഗോളതലത്തില്‍ പ്രാര്‍ത്ഥനയിലുടെ സഹായഹസ്തം നീട്ടുന്ന പ്രാര്‍ത്ഥനാ പ്രേഷിതത്വത്തിന്‍റെ അഥവാ, അപ്പോസ്തല്‍ഷിപ്പ് ഓഫ് പ്രെയറിന്‍റെ (Apostleship of Prayer) 175-Ↄ○ വാര്‍ഷികത്തോടനുബന്ധിച്ച് ദ്വിദിന സമ്മേളനം ചേര്‍ന്നിരിക്കുന്ന ഈ പ്രാര്‍ത്ഥനാജാലത്തിന്‍റെ ആറായിരത്തോളം അംഗങ്ങളെ വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ വച്ച്, സമ്മേളനത്തിന്‍റെ പ്രഥമദിനത്തില്‍, അതായത്, വെള്ളിയാഴ്ച (28/06/19) സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
ഈ സമ്മേളനത്തില്‍ ഏതാനും വ്യക്തികള്‍ ഏകിയ സാക്ഷ്യത്തിന് പാപ്പാ ചിലരുടെ പേരെടുത്തു പറഞ്ഞ് നന്ദി പ്രകാശിപ്പിച്ചു.
പ്രാര്‍ത്ഥിക്കുന്നതിനുള്ള ഇന്‍റര്‍നെറ്റ് സംവിധാനമായ “ക്ലിക്ക് ടു പ്രേ” (CLICK TO PRAY) ചൈനക്കാരെ, അവര്‍ക്ക്, നേരിടേണ്ടിവരുന്ന പലവിധത്തിലുള്ള തടസ്സങ്ങളെ അതിജീവിച്ച് പ്രാര്‍ത്ഥനയില്‍ ഒന്നുചേരാന്‍ സഹായിക്കുന്നുണ്ടെന്ന് തയ്വാനില്‍ പ്രവര്‍ത്തിക്കുന്ന വൈദികന്‍ മാത്യു സാക്ഷ്യപ്പെടുത്തിയത് പാപ്പാ സന്തോഷപൂര്‍വ്വം അനുസ്മരിച്ചു.
സുവിശേഷം അറിയുന്നതിനും സുവിശേഷത്തിനു സാക്ഷ്യമേകുന്നതിനും സാരവത്തായ ഒരു സഹായമാണ് “ക്ലിക്ക് ടു പ്രേ” സംവിധാനം എന്നും പാപ്പാ പറഞ്ഞു.
സഭ ഇന്‍റര്‍നെറ്റ് സംവിധാനത്തിലൂടെയുള്ള പ്രാര്‍ത്ഥനയും പ്രതിമാസം നല്കുന്ന പ്രാര്‍ത്ഥനാ നിയോഗങ്ങളും വഴി നമ്മുടെ ഇക്കാലഘട്ടത്തിലെ സ്ത്രീപുരുഷന്മാരുടെ ഹൃദയത്തോട് സംസാരിക്കുന്നുവെന്നു പാപ്പാ പ്രസ്താവിച്ചു.
ഈ വെള്ളിയാഴ്ച (28/06/19) തിരുഹൃദയത്തിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നതിനെക്കുറിച്ചും പരാമര്‍ശിച്ച പാപ്പാ ഈ തിരുന്നാള്‍ നമ്മുടെ മൗലിക ദൗത്യത്തെക്കുറിച്ച് നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും ലോകത്തോടു സഹാനുഭൂതി കാട്ടുകയാണ് ഈ ദൗത്യമെന്നും കൂട്ടിച്ചേര്‍ത്തു.
ലോകത്തില്‍ അന്ധകാരാവൃതമായിടത്ത് പ്രകാശം പരത്താനും നിരാശ വാഴുന്നിടത്ത് പ്രത്യാശ പകരാനും പാപം വര്‍ദ്ധമാമായിടത്ത് രക്ഷ പ്രദാനം ചെയ്യാനും വേണ്ടി ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെ സാക്ഷികളും ദൂതരുമാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
പ്രാര്‍ത്ഥനാ പ്രേഷിതത്വത്തിലെ അംഗങ്ങള്‍ നടത്തുന്ന വിലയേറിയ പ്രവര്‍ത്തനങ്ങള്‍ക്ക് പാപ്പാ അവരോടു തന്‍റെ നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: