പേര്‍ഷ്യന്‍ ഗള്‍ഫിലെ അവസ്ഥ ആശങ്കാജനകം-പാപ്പാ
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
സംഭാഷണത്തിനും സമാധാനത്തിനും വഴിയൊരുക്കുന്ന സകല സാധ്യതകളും ഉപയോഗപ്പെടുത്താന്‍ പാപ്പാ അന്താരാഷ്ട്രസമൂഹത്തോട് ആവര്‍ത്തിച്ചഭ്യര്‍ത്ഥിക്കുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച (13/06/2019) ഒമാന്‍ ഉള്‍ക്കടലില്‍ ജപ്പാന്‍റെയും നോര്‍വേയുടെയും ഓരോ എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടതും ഈ ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന അമേരിക്കന്‍ ഐക്യനാടുകളുടെ ആരോപണത്തെ സൗദി അറേബിയയും യുണൈറ്റഡ് അറബ് എമിറേറ്റ്സും ബ്രിട്ടനും അനുകൂലിക്കുന്നതും പേര്‍ഷ്യന്‍ ഗള്‍ഫില്‍ സംഘര്‍ഷസാധ്യതകള്‍ വര്‍ദ്ധമാനമാക്കിയിരിക്കുന്നതില്‍ ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച (16/06/2019) ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു.
ഇറ്റലിയില്‍ 2016 ലുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കമെരീനൊ സാന്‍ സെവെരീനൊ മാര്‍ക്കെ അതിരൂപതയില്‍ ഞായറാഴ്ച ഇടയസന്ദര്‍ശനം നടത്തിയ പാപ്പാ അവിടെ അര്‍പ്പിച്ച ദിവ്യബലിയുടെ അവസാനം മദ്ധ്യാഹ്ന പ്രാര്‍ത്ഥന നയിക്കുന്നതിനു മുമ്പ് നടത്തിയ വിചിന്തനത്തിലാണ് ഈ ഉല്‍ക്കണ്ഠ അറിയിച്ചത്.
പേര്‍ഷ്യന്‍ ഗള്‍ഫില്‍ സംഘര്‍ഷ സാധ്യതകള്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നതിനെ താന്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത് എന്നു വെളിപ്പെടുത്തിയ പാപ്പാ മദ്ധ്യപൂര്‍വ്വദേശത്തെ സങ്കീര്‍ണ്ണമായ പ്രശന്ങ്ങള്‍ പരിഹരിക്കുന്നതിന് നയതന്ത്രോപാധികള്‍ പ്രയോജനപ്പെടുത്താന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: