നന്ദിയുടെ വാക്കുകളായ ത്രികാലപ്രാര്‍ത്ഥന സന്ദേശം
- ഫാദര്‍ വില്യം നെല്ലിക്കല്‍
പാപ്പാ പറഞ്ഞ നന്ദിയുടെ വാക്കുകള്‍
റൊമേനിയയില്‍ ഈ ദിവസങ്ങളില്‍ കണ്ടുമുട്ടിയെ എല്ലാവരെയും ഓര്‍ക്കുകയും, അവര്‍ നല്കിയ ഊഷ്മളമായ വരവേല്പിനും സാഹോദര്യത്തിനും നന്ദിപറയുന്ന അവസരമായി ദിവ്യബലിയുടെ അന്ത്യത്തിലുള്ള ത്രികാലപ്രാര്‍ത്ഥനവേളയെ താന്‍ കാണക്കാക്കുന്നതായി പാപ്പാ ആമുഖമായി പ്രസ്താവിച്ചു.
പ്രസിഡന്‍റിനും രാഷ്ട്രത്തിനും
സന്നിഹിതനായിരുന്ന റൊമേനിയന്‍ പ്രസിഡന്‍റ്, ക്ലാവൂസ് യൊവാന്നിസിനും മറ്റു രാഷ്ട്രപ്രതിനിധികള്‍ക്കും ആദരപൂര്‍വ്വംഅഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി പാപ്പാ പ്രസ്താവിച്ചു. അപ്പസ്തോലിക സന്ദര്‍ശനത്തെ കേന്ദ്രീകരിച്ചു നടന്നിട്ടുള്ള ഔദാര്യപൂര്‍ണ്ണമായ സഹകരണത്തിനും കൃത്യതയുള്ള ആസൂത്രണത്തിനും കൃതജ്ഞതയര്‍പ്പിക്കുന്നെന്ന് പാപ്പാ അറിയിച്ചു. അത്യുന്നത പാത്രിയര്‍ക്കീസ് ഡാനിയേലിനും, അദ്ദേഹത്തിന്‍റെ സിനഡിലെ അംഗങ്ങള്‍ക്കും, റൊമേനിയന്‍ ഓര്‍ത്തഡോക്സ് സഭാസമൂഹത്തിനും, അവര്‍ നല്കിയ സഹോദരതുല്യമായ സ്വാഗതത്തിനും സ്നേഹാദരങ്ങള്‍ക്കും നന്ദിപറഞ്ഞു. ഈ പുരാതന സഭാസമൂഹത്തെ ദൈവം അവരുടെ ദൗത്യനിര്‍വ്വഹണത്തില്‍ വിശ്വസ്തരായി കാത്തുപാലിക്കട്ടെയെന്നും ആശംസിച്ചു!
സഭയ്ക്കും സഭാദ്ധ്യക്ഷന്മാര്‍ക്കും
റൊമേനിയയിലെ ആല്‍ബ-ജൂലിയ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ലൂചാന്‍ മുറേസ്യാനും, ബുക്കാറെസ്റ്റ്, യാസി, സുമുല്യോ-ച്യൂ എന്നിവിടങ്ങളില്‍നിന്നെത്തിയിട്ടുള്ള കത്തോലിക്കാ തീര്‍ത്ഥാടക സമൂഹങ്ങള്‍ക്കും, അവിടങ്ങളിലെ മെത്രാന്മാര്‍, വൈദികര്‍, സന്ന്യസ്തര്‍, അല്‍മായര്‍ എന്നിവര്‍ക്കും വാത്സല്യത്തോടെ പാപ്പാ ഫ്രാന്‍സിസ് ആശംസകള്‍ അര്‍പ്പിച്ചു. ജനങ്ങളുടെ വിശ്വാസക്കൂട്ടായ്മയില്‍ പ്രാര്‍ത്ഥിക്കാനും, അവരെ വിശ്വാസ സമര്‍പ്പണത്തെയും, ഉപവിക്കുള്ള തീക്ഷ്ണതയെയും പ്രേത്സാഹിപ്പിക്കാനും കിട്ടിയ അവസരങ്ങള്‍ക്ക് ദൈവത്തിനു നന്ദിയര്‍പ്പിച്ചു. അതുപോലെ രക്ഷസാക്ഷികളുടെ സ്വാതന്ത്ര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും മണ്ണായ ബായിഷിലെ ഗ്രീക്ക് കത്തോലിക്കാസഭയെയും, മതപീഡനത്തെ ചെറുത്തു ജീവിച്ച മൂന്നുശതാബ്ദങ്ങള്‍ നീണ്ട അവരുടെ ആഴമായ വിശ്വാസത്തെയും ക്രൈസ്തവ സാക്ഷ്യത്തെയും പാപ്പാ വാത്സല്യത്തോടെ ശ്ലാഘിച്ചു.
മാതൃസന്നിധിയിലെ സമര്‍പ്പണം
ചരിത്രത്തില്‍ ഉടനീളം കന്യകാനാഥയുടെ മാതൃസംരക്ഷണയില്‍ ശരണപ്പെട്ടിട്ടുള്ള റൊമേനിയന്‍ ജനതയെ ആ അമ്മ കാത്തുപാലിക്കട്ടെയെന്നും, അവരുടെ വിശ്വാസയാത്രയില്‍ കന്യകാനാഥ സംരക്ഷിക്കട്ടെയെന്നും ആശംസിച്ചു. പൂര്‍വ്വോപരി സമാധാനവും സാഹോദര്യക്കൂട്ടായ്മയുമുള്ള രാഷ്ട്രം പടുത്തുയര്‍ത്താന്‍ കന്യകാനാഥ തുണയ്ക്കട്ടെയെന്ന പ്രാര്‍ത്ഥനയെ തുടര്‍ന്ന് പാപ്പാ സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥന ജനങ്ങള്‍ക്കൊപ്പം ചൊല്ലി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: