വൈദ്യസഹായവും നല്‍കുന്ന "ഫ്രാൻസിസ് പാപ്പാ"യുടെ ആശുപത്രിക്കപ്പല്‍
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
അടുത്ത ജൂലൈ മാസം ആരംഭിക്കാനിരിക്കുന്ന ഈ ആശുപത്രി ആമസോണിയൻ നദിക്കരെയുള്ള 700 , 000 നിവാസികൾക്ക് ആരോഗ്യസംരക്ഷണവും സുവിശേഷവും പ്രദാനം ചെയ്യാനായി ഉദ്ദേശിച്ചിട്ടുള്ളതാണ്. എന്നാൽ ഈ ആശുപത്രിയുടെ പ്രത്യേകത, അതൊരു കപ്പല്‍ എന്നതാണ്. ആമസോണിയൻ നദിക്കരയിലേക്ക് ആമസോൺ നദിയിലൂടെ മാത്രം എത്തിപ്പെടാൻ കഴിയുന്ന ബ്രസിലിലെ പരായെന്ന സംസ്ഥാനത്താണ് ഈ കപ്പലാശുപത്രി നദീ തീരങ്ങളിലൂടെ ആതുര, സുവിശേഷ സേവനം സാധ്യമാക്കുക.
32 മീറ്റർ നീളമുള്ള ഈ കപ്പൽ രാജ്യത്തെ ഏറ്റം സമ്പൂർണ്ണമായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള ഒഴുകുന്ന ആശുപത്രിയാണ്. പരിശോധനകൾക്കും, ചികിത്സയ്ക്കും, കിടത്തി ചികിൽസിക്കാനുമുള്ള സൗകര്യങ്ങളോടൊപ്പം, നേത്ര, ദന്ത വിഭാഗങ്ങളും, ശസ്ത്രക്രിയാ, പരിശോധനാ ലാബ്, ആതുരശാല, പ്രതിരോധ കുത്തിവയ്‌പ്പുകൾ, എക്സ് റേ, അൾട്രാ സൗണ്ട് സ്കാനിങ് സംവിധാനങ്ങൾ, മാമ്മോഗ്രാഫി, ഇലക്ട്രോ കാർഡിയോഗ്രാം തുടങ്ങി രോഗ പ്രതിരോധത്തിനുള്ള സംവിധാനങ്ങളും കപ്പലിലുണ്ട്. ഒബിഡോസ് തുറമുഖത്തുനിന്നു പുറപ്പെടുന്ന കപ്പലാശുപത്രിയിൽ 10 ജീവനക്കാരും ( അതിൽ ഒരു സന്യാസിയും ഉൾപ്പെടും) 20 ആരോഗ്യവിദഗ്ധരും (ഡോക്ടർമാരും കലാലയ പ്രൊഫസ്സർമാരും ഉൾപ്പെടെ) വൈദ്യ സഹായകരുമായ സന്നദ്ധപ്രവർത്തകരുമുണ്ടാവും.
1000 തീരപ്രദേശങ്ങൾ സന്ദർശിക്കുന്ന 10 ദിവസം നീളുന്ന യാത്രകളിൽ, 2 മോട്ടോർ ബോട്ടു ആംബുലൻസുകൾ അടിയന്തര ഘട്ടങ്ങളെ നേരിടാൻ ഉപയോഗിക്കും . ഈ പര്യവേഷണയാത്രയിലെ രോഗികളെ ഫ്രാൻസിസ്ക്കൻ സമൂഹത്തിൽപെട്ടവർ ജെറൂട്ടി, ഓബിഡോസ് എന്നിവിടങ്ങളിൽ നടത്തുന്ന പ്രാദേശിക ആശുപത്രികളിലേക്കാവും ബന്ധപ്പെടുത്തുക.
ഈ സംരഭത്തിന് പദ്ധതി തെളിഞ്ഞത് ഫ്രാൻസിസ് പാപ്പാ 2013 ൽ ലോക യുവജന ദിനവുമായി ബന്ധപ്പെട്ട് റിയോ ദ ജനീറോയിൽ ഫ്രാൻസിസ്ക്കൻ സമൂഹം നടത്തുന്ന ഒരു ആശുപത്രി സന്ദർശിച്ച അവസരത്തിലാണ്. ആമസോൺ ഭാഗത്ത് അവരുടെ സാന്നിധ്യമുണ്ടോ എന്നാൽ അവിടെ പോകണമെന്നുള്ള പാപ്പയുടെ ആവശ്യവും മാനിച്ച് അവിടെയുള്ള പൂട്ടിയ രണ്ടു ആശുപത്രികൾ ഏറ്റെടുത്തിരുന്നു. എന്നാൽ ആശുപത്രികളിലെത്താൻ നദീതീരത്തുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞതാണ്, അവരെ തേടിയെത്തുന്ന ആശുപത്രി എന്ന ഈ സംരംഭത്തിന് പദ്ധതിയിട്ടതെന്നു, സ്ഥാപക വൈദീകനായ ഫ്രാൻസിസ്കോ ബെലോട്ടി FIDES NEWS നോടു പറഞ്ഞു. പ്രവർത്തനങ്ങൾ ഏകീകരിക്കാനും ദൈവവചനം എത്തിക്കാനും, ധന്യമായ മാനുഷീക അന്തസ്സ് നിലനിർത്തിക്കൊണ്ടുള്ള ഒരു സമീപനം ഉറപ്പുവരുത്തുവാൻ സമൂഹത്തിലെ ഒരു വൈദീകനും ഒപ്പമുണ്ടാകും ദൈവത്തിന്‍റെ ഹൃദയത്തിലുദിച്ച സംരംഭമാണിതെന്ന് ഫ്രാൻസിസ്കോ ബെലോട്ടി പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: