പ്രഘോഷണത്തിന്‍റെ താക്കോലുകള്‍: യാത്ര, സന്നദ്ധത, തീരുമാനം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ജൂണ്‍ 30ആം തിയതി, ഞായറാഴ്ച്ച, റോമിലും, ഇറ്റലിയിലും നല്ല ചൂടനുഭവപ്പെട്ടിട്ടും പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം കൃത്യം 12 മണിക്ക് അപ്പോസ്തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് പ്രത്യക്ഷനായി. കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. സന്തോഷപൂര്‍വ്വം കരങ്ങളുയര്‍ത്തി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായ എല്ലാവര്‍ക്കും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.
പ്രിയ സഹോദരി സഹോദരങ്ങളേ, ശുഭദിനാശംസകള്‍!
ആത്മീയവും ദൈവശാസ്ത്രപരവുമായ യാത്ര
ഇന്നത്തെ സുവിശേഷത്തിൽ വിശുദ്ധ ലൂക്കാ (ലൂക്കാ.9:51-62) യേശുവിന്‍റെ ജറുസലേമിലേക്കുള്ള അവസാന യാത്രയെക്കുറിച്ച് സംസാരിക്കുന്നു. ഈ സുവിശേഷ ഭാഗം അവസാനിക്കുന്നത് 19ആം അദ്ധ്യായത്തിലാണ്. ഇത് ഭൂമിശാസ്ത്രപരവും, സ്ഥലപരവും മാത്രമല്ല മിശിഹായുടെ ദൗത്യപൂർത്തീകരണത്തിന്‍റെ ആത്മീയവും ദൈവശാസ്ത്രപരവുമായ ഒരു നീണ്ട യാത്രയാണ്.
യേശുവിന്‍റെ തീരുമാനം സമൂലവും സമ്പൂർണ്ണവുമാണ്, അവനെ അനുഗമിക്കുന്നവർ അതുമായി സ്വയം ഗണിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഇന്ന്, സുവിശേഷകൻ നമുക്ക് മൂന്ന് പ്രതീകങ്ങളെ കുറിച്ചും ദൈവവിളിയുടെ മൂന്ന് അവസ്ഥകളെകുറിച്ചും അവതരിപ്പിക്കുന്നു. അത് യേശുവിനെ പൂർണ്ണമായി അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ആവശ്യമുള്ളതാണെന്ന് എടുത്തു കാണിക്കുന്നുവെന്ന് നമുക്ക് പറയാൻ കഴിയും.
ക്രൈസ്തവന്‍ അരക്ഷിതത്വത്തിലേക്കുള്ള ഒരു യാത്രക്കാരന്‍
ആദ്യത്തെ കഥാപാത്രം, "നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കും" (ലൂക്കാ.9:57) എന്ന് യേശുവിനോടു ഉദാരമായി വാഗ്ദാനം ചെയ്യുന്നു. എന്നാൽ മനുഷ്യപുത്രൻ, മാളങ്ങളുള്ള കുറുക്കന്മാരെയും കൂടുകളുള്ള പക്ഷികളെയും പോലെയല്ല, (ലൂക്കാ9:57) "മനുഷ്യപുത്രന് തലചായ്ക്കാന്‍ ഒരിടവുമില്ല "(ലൂക്കാ9:58) എന്ന് പറഞ്ഞ് യേശുവിന്‍റെ സമ്പൂർണ്ണ ദാരിദ്ര്യത്തെ വെളിപ്പെടുത്തുന്നു. ലോകത്തിലെ തന്‍റെ ജനത്തിന്‍റെ നഷ്ടപ്പെട്ട ആടുകൾക്ക് ദൈവരാജ്യം പ്രഖ്യാപിക്കാനായി യേശു, പിതാവിന്‍റെ ഭവനത്തെയും, എല്ലാ സുരക്ഷിതത്വങ്ങളെയും ഉപേക്ഷിച്ചു. അങ്ങനെ നമ്മുടെ ദൗത്യം സ്ഥിരമായി ഒരിടത്ത് നില്‍ക്കുന്നതല്ല, മറിച്ച് സഞ്ചാരമാണെന്നും യേശു തന്‍റെ ശിഷ്യന്മാരെ അനുസ്മരിപ്പിച്ചു. ക്രൈസ്തവന്‍ ഒരു യാത്രക്കാരനാണ്. സഭ അതിന്‍റെ സ്വഭാവമനുസരിച്ച് സഞ്ചാരത്തിലും. അത് സ്വന്തം പരിധിക്കുള്ളിൽ ഉദാസീനമല്ല. സഭ വിശാലമായ ചക്രവാളങ്ങളിലേക്ക് തുറന്നിരിക്കുന്നു. നഗര വീഥികളിൽ സുവിശേഷം നൽകുവാനും, മനുഷ്യനിലും പ്രാന്തപ്രദേശങ്ങളിലെത്തുവാനും സഭ അയയ്ക്കപ്പെട്ടിരിക്കുന്നു. ഇതാണ് ആദ്യത്തെ കഥാപാത്രം.
ക്രൈസ്തവന്‍ തിടുക്കത്തില്‍ യാത്രചെയ്യേണ്ടവന്‍
യേശു കണ്ടുമുട്ടുന്ന രണ്ടാമത്തെ കഥാപാത്രത്തിന് യേശുവില്‍ നിന്ന് നേരിട്ട് വിളി ലഭിക്കുന്നു, പക്ഷേ അദ്ദേഹം മറുപടി നൽകുന്നത് "കർത്താവേ, ഞാൻ ആദ്യം പോയി എന്‍റെ പിതാവിനെ സംസ്ക്കരിക്കാന്‍ അനുവദിച്ചാലും."(ലൂക്കാ9:59) എന്നാണ്. ഇത് ഒരു നിയമാനുസൃത അഭ്യർത്ഥനയാണ്.പിതാവിനെയും മാതാവിനെയും ബഹുമാനിക്കണമെന്ന കൽപ്പനയുടെ അടിസ്ഥാനത്തിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. (പുറ.2012). എന്നിരുന്നാലും, യേശു മറുപടി നൽകുന്നു: "മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ" (ലൂക്കാ9:60). മനപൂർവ്വം പ്രകോപനപരമായ ഈ വാക്കുകളിലൂടെ, കുടുംബം പോലുള്ള ഏറ്റവും പ്രധാനപ്പെട്ട യാഥാർത്ഥ്യങ്ങളെ പോലും ഉപേക്ഷിച്ച് ദൈവരാജ്യത്തെ പിന്തുടരുകയും, പ്രഖ്യാപിക്കുകയും ചെയ്യുന്നതിന്‍റെ പ്രാഥമികതയെ സ്ഥിതികരിക്കാൻ യേശു ഉദ്ദേശിക്കുന്നു. മരണത്തിന്‍റെ ശൃംഖല തകർക്കുകയും നിത്യജീവന്‍ പ്രദാനം ചെയ്യുകയും ചെയ്യുന്ന സുവിശേഷത്തിന്‍റെ ആശയവിനിമയം നടത്താനുള്ള അടിയന്തിരമായ കാലതാമസത്തെ അംഗീകരിക്കുന്നില്ല. എന്നാല്‍ സന്നദ്ധതയും, പൂർണ്ണ ലഭ്യതയും ആവശ്യമാണ്. അതിനാൽ, സഭ ഒരു സഞ്ചാരിയാണ്. ഇവിടെ സഭ നിർണ്ണായകമാണ്, അത് കാത്തിരിക്കാതെ വേഗത്തിൽ പ്രവർത്തിക്കുന്നു.
ക്രൈസ്തവന്‍ ദൃഡചിത്തതയോടെ യാത്രചെയ്യേണ്ടവന്‍
മൂന്നാമത്തെ കഥാപാത്രം യേശുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ വീട്ടുകാരോടു വിടപറഞ്ഞതിനു ശേഷം അനുഗമിക്കാം എന്ന ഒരു വ്യവസ്ഥയും മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍ യേശു ഇപ്രകാരം അരുളിച്ചെയ്തു: “കലപ്പയില്‍ കൈ വെച്ചിട്ട് പിന്‍തിരിഞ്ഞുനോക്കുന്ന ഒരുവനും ദൈവരാജ്യത്തിന് യോഗ്യനല്ല” (ലൂക്കാ9:62). ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ ആകുലതയെയും, പിന്‍തിരിഞ്ഞുള്ള നോട്ടത്തെയും ഒഴിവാക്കാനും നിശ്ചയദാര്‍ഡ്യമുള്ള തീരുമാനമെടുക്കാനും ആവശ്യപ്പെടുന്നു.സഭ, യേശുവിനെ അനുഗമിക്കുന്നവാനായി യാത്ര ചെയ്യുന്നു. സഭാ താമസംകൂടാതെ, തിടുക്കത്തിൽ, ദൃഢചിത്തതയോടെ പ്രവർത്തിക്കുന്നു.
യാത്ര, സന്നദ്ധത, തീരുമാനം
യേശു നിശ്ചയിച്ച യാത്ര, സന്നദ്ധത, തീരുമാനം എന്നീ വ്യവസ്ഥകളുടെ മൂല്യം ജീവിതത്തിലെ നല്ലതും പ്രധാനപ്പെട്ടതുമായ കാര്യങ്ങളോടുള്ള "ഇല്ല" എന്ന ഒരു പരമ്പരയിൽ ഉൾപ്പെടുന്നില്ല. പകരം, ഇതിന്‍റെ ഉച്ചാരണം ക്രിസ്തുവിന്‍റെ ശിഷ്യനാകുക!എന്ന പ്രധാന ലക്ഷ്യമായിരിക്കുന്ന സ്നേഹത്താല്‍ നിർമ്മിതമായതും സ്വതന്ത്രവും ബോധപൂർവ്വമായ ഒരു തിരഞ്ഞെടുപ്പിലും, ദൈവത്തിന്‍റെ അമൂല്യമായ കൃപയ്ക്ക് പ്രതിഫലം നൽകുന്നതിലും ഉൾപ്പെടുന്നു. സ്വയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗമായിട്ടല്ല ഇത് നിർമ്മിച്ചിരിക്കുന്നത്. ഇത് സങ്കടകരമാണ്! തങ്ങളെത്തന്നെ പ്രോത്സാഹിപ്പിക്കുന്നതിനായി യേശുവിനെ അനുഗമിക്കുന്നുവെന്ന് കരുതുന്നവർക്ക് അയ്യോ കഷ്ടം! കാരണം അവർ തങ്ങൾക്കു തന്നെ പ്രാധാന്യം നൽകുകയും, സ്വന്തം അഭിമാനത്തിന് മാത്രം ഇടം കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ നാം ക്രിസ്തുവിനെ കുറിച്ചും അവന്‍റെ സുവിശേഷത്തെ കുറിച്ചും
തീക്ഷ്ണതയുള്ളവരായിരിക്കണമെന്ന് ക്രിസ്തു ആഗ്രഹിക്കുന്നു. അത് ക്രിസ്തു തന്നെ ജീവിച്ച ഹൃദയ ഐക്യത്തിന്‍റെയും, നമ്മുടെ സ്നേഹവും, കരുതലും ആവശ്യമുള്ള നമ്മുടെ സഹോദരങ്ങളോടുള്ള ദൃഡമായ ഐക്യത്തിന്‍റെ അഭിനിവേശമാണ്.
സഭയുടെ സഞ്ചാരവഴിയിൽ പ്രതിരൂപമായ കന്യാമറിയം കർത്താവായ യേശുവിനെ സന്തോഷത്തോടെ അനുഗമിക്കാനും സഹോദരങ്ങളോടു, നവീകരിക്കപ്പെട്ട സ്നേഹത്തോടെ, രക്ഷയുടെ സുവിശേഷം അറിയിക്കാനും സഹായിക്കട്ടെ. ഈ വാക്കുകളിൽ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: