ഉപവിയുടെ പാത പിന്തുടരാന്‍ എളിമയും ശ്രവണവുംവേണം
സി.റൂബിനി സി.റ്റി.സി
അപ്പോസ്തലന്മാരുടെ നടപടി പുസ്തകത്തിലെ സഭാചരിത്രത്തിലെ ഏറ്റവും ആദ്യത്തെ സഭാസമ്മേളനത്തെക്കുറിച്ചുള്ള വായനയുടെ ചുവടുപിടിച്ചാണ് ഫ്രാൻസിസ് പാപ്പാ തന്‍റെ പ്രഭാഷണം നടത്തിയത്. വിജാതീയർ വിശ്വാസത്തിലേക്കു വരുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ചർച്ചചെയ്യാൻ ഒത്തുചേർന്ന ആ സമ്മേളനത്തിൽ വിശ്വാസത്തിലേക്കുവരുന്ന വിജാതീയർ പഴയനിയമത്തിലെ എല്ലാ വ്യവസ്ഥകളും പാലിക്കണമോ എന്നതായിരുന്നു വിഷയം. എല്ലാം നിയന്ത്രണാതീതമായാൽ കാര്യക്ഷമമാക്കാമെന്ന് വിചാരിക്കുന്നതാണ് സഭയുടെ പ്രലോഭനം. വിശ്വാസം ഒരു പ്രയാണമാണ്. ഒന്നിച്ച് നടക്കേണ്ട പ്രയാണം.അവിടെ ചോദ്യങ്ങൾക്കു മുന്‍കൂട്ടിതയ്യാറാക്കിയ മറുപടികളില്ലായെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. അപ്പോസ്തോലന്മാരുടെ നടപടിയിൽനിന്നും തീർത്ഥാടകസഭയ്ക്കു വേണ്ട മുന്ന് അത്യാവശ്യ ഘടകങ്ങൾ ഫ്രാൻസിസ് പാപ്പാ ചൂണ്ടികാണിച്ചു.
ശ്രവിക്കാനുള്ള എളിമയും, ഒരുമിച്ചുള്ള സിദ്ധികളും, വിട്ടുകൊടുക്കാനുള്ള ധൈര്യവും.
വിട്ടുകൊടുക്കാനുള്ള ധൈര്യത്തെക്കുറിച്ച് ആദ്യം സംസാരിച്ച അദ്ദേഹം ആദിമ ക്രിസ്ത്യാനികൾ വിട്ടുകൊടുത്തത് നിസ്സാരകാര്യങ്ങളല്ലായിരുന്നു. പരമ്പരാഗത ആചാരങ്ങളും, പ്രാധാന്യമേറിയ മത നിയമങ്ങളുമായിരുന്നു. നമുക്കും ഈ വിട്ടുകൊടുക്കലിന്‍റെ മനോഹാരിതയെ കണ്ടെത്തേണ്ട ആവശ്യമുണ്ടെന്ന്പറഞ്ഞ പാപ്പാ, യഥാർത്ഥ വിശ്വാസം നമ്മെ ബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കുമെന്നും, കർത്താവിനെ അനുഗമിക്കാൻ നമ്മൾ നമ്മെത്തന്നെ ലഘൂകരിക്കേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു.
ആദിമ കൃസ്ത്യാനികൾ പരിത്യാഗത്തിന്‍റെ ധൈര്യത്തിൽ എത്തിച്ചേർന്നത് എളിമയിലുള്ള ശ്രവണത്തിലൂടെയാണ്. മറ്റുള്ളവരെ പറയാനനുവദിച്ചു, അവരെ ശ്രവിച്ച് സ്വന്തം ദൃഢവിശ്വാസങ്ങൾ മാറ്റാൻ സന്നദ്ധരായതുകൊണ്ടാണ്. കേന്ദ്രകഥാപാത്രമാകാൻ ശ്രമിക്കാതെ , ശ്രവണത്തിന്‍റെ പാത പിന്തുടരുമ്പോൾ എളിമയുള്ളവരായി മാറാന്‍ കഴിയും. യേശു പിന്തുടർന്ന പാത എളിമയുടെ സേവന പാതയാണ്. ഈ ഉപവിയുടെ പാതയിൽ പരിശുദ്ധാത്മാവ് ഇറങ്ങുകയും നയിക്കുകയും ചെയ്യും.
ഉപവിയുടെ പാത പിന്തുടരാനുദ്ദേശിക്കുന്നവർക്കു എളിമയും ശ്രവണവും വളരെ പ്രധാനപ്പെട്ടതാണെന്നു ഓർമ്മിപ്പിച്ച പാപ്പാ ഇവ എളിയവരുടെ നേർക്കുള്ള ചെവികൂര്‍പ്പിച്ചിരിക്കലാണെന്നും സൂചിപ്പിച്ചു. സമ്മേളനത്തിന്‍റെ ഒടുവിലെത്തിയ ബര്‍ണബാസിനേയും, പൗലോസിനെയും ശ്രവിക്കാൻ ആദിമ ക്രിസ്ത്യാനികൾ കാണിച്ച ധൈര്യം ദൈവം എളിയവരിലൂടെയും ഏറ്റം അവസാനമെത്തുന്നവരിലൂടെയും വെളിപ്പെടുത്താൻ ഇഷ്ടപ്പെടുന്നവനാണെന്നും ആരും ആരെയുംക്കാള്‍ ഉന്നതാണെന്നും എളിയവനാണെന്നും കരുതാതിരിക്കാനുമാണ്. അത് ജീവിതത്തിന്‍റെ തന്നെ ശ്രവണമായിരുന്നു. പൗലോസും ബെർണബാസും അവരുടെ ജീവിതാനുഭവങ്ങളാണ് പങ്കുവച്ചത് അല്ലാതെ ആശയങ്ങളല്ലായിരുന്നു എന്നും സഭ തിരിച്ചറിവുകൾ നേടേണ്ടത് കംപ്യൂട്ടറിന്‍റെ മുന്‍പിലല്ലാ, വ്യക്തികളുടെ യാഥാർഥ്യങ്ങളിലൂടെയാണെന്നും പാപ്പാ ഫ്രാൻസിസ് ഓർമ്മിപ്പിച്ചു.
ശ്രവിക്കാനുള്ള എളിമയിൽ നിന്നും, വിട്ടുകൊടുക്കാനുള്ള ധൈര്യത്തിലേക്കെത്തുന്നത് കൂട്ടായ്മയുടെ സിദ്ധിയിലൂടെയാണെന്ന് പറഞ്ഞ പാപ്പാ, ഒരാള്‍ക്കും എല്ലാ അറിവും സിദ്ധികളും ഒരുമിച്ച് നല്‍കുയിരുന്നില്ലായെന്നും അതിനാൽ പത്രോസിന്‍റെ ചുറ്റും യേശുവിന്‍റെ സഭ ആയിരിക്കുക എന്നത് ഉപവിയിൽ ഏകരൂപമായിരിക്കലല്ല കൂട്ടായ്മ ആയിരിക്കലാണെന്നും തന്‍റെ പ്രഭാഷണത്തിൽ വ്യക്തമാക്കി.
സുവിശേഷത്തിൽ തന്‍റെ സ്നേഹത്തിൽ നിലനിൽക്കാൻ യേശു ആവശ്യപ്പെടുന്നു. ഇത് സാധ്യമാകുന്നത് , സക്രാരിയുടെ മുന്നിലും, മുറിക്കപ്പെട്ട അപ്പമായ അവന്‍റെ ചാരത്തും, ജീവിക്കുന്ന അനേകം സക്രാരികളായ പാവപ്പെട്ടവരോടും ചേർന്നു നിൽക്കുമ്പോഴാണ്. ദരിദ്രര്‍ ഉറപ്പിച്ച പ്രതിഷ്‌ഠിതമായ സക്രാരിയും,ചലിക്കുന്ന സക്രാരിയുമാണെന്നും അവിടെയാണ് സ്നേഹത്തിൽ നിൽക്കുന്നതും മുറിക്കപ്പെട്ട അപ്പത്തിന്‍റെ മനോഭാവം സ്വീകരിക്കുന്നതും, അവിടെയാണ് എങ്ങനെയാണ് പിതാവ് തന്നെ സ്നേഹിച്ചതുപോലെ യേശു നമ്മെ സ്നേഹിക്കുന്നതെന്നു മനസ്സിലാക്കുന്നതെന്നും പാപ്പാ വ്യക്തമാക്കി. യേശു തന്നോടൊപ്പം നിൽക്കാനാണ് നമ്മോടാവശ്യപ്പെടുന്നതെന്നും, നമ്മുടെ ആശയങ്ങളിലല്ലായെന്നും, അപരനെ വിശ്വസിക്കാനും അവനു വേണ്ടി ദാനമാകാനുമാണെന്നും, കർത്താവിനോടു, നമ്മെതന്നെ ലൗകീകതയിൽനിന്നും , നമ്മോടുതന്നെയുള്ള ആരാധനയിൽ നിന്നും, നമ്മുടെ കഴിവിലുള്ള ആശ്രയബോധത്തിൽ നിന്നും മോചിപ്പിച്ച് ദൈവവചനത്തിൽ ചൂണ്ടിക്കാണിക്കുന്ന എളിമയും, കൂട്ടായ്മയും, പരിത്യാഗവും സ്വീകരിക്കാൻ വേണ്ട വരത്തിനായി പ്രാർത്ഥിക്കാമെന്ന് പറഞ്ഞുകൊണ്ട് പാപ്പാ തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: