സമര്‍പ്പിതരുടെ കൊലപാതകത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ദുഃഖം
- ഫാദര്‍ വില്യം നെല്ലിക്കല്‍
രണ്ടു സമര്‍പ്പിതരുടെ ദാരുണമായ മരണം
മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ സന്ന്യാസിനി കൊല്ലപ്പെട്ടു. മൊസാബിക്കില്‍ വൈദികന്‍ കൊല്ലപ്പെട്ട ദിവസംതന്നെയാണ് സന്ന്യാസിനി ആഫ്രിക്കയില്‍ കൊല്ലപ്പെട്ടത്. സമര്‍പ്പിതരുടെ കൊലപാതങ്ങളെ പാപ്പാ ഫ്രാന്‍സിസ് മെയ് 22- Ɔο തിയതി ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച വേദിയില്‍ അപലപിച്ചു.
മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ പ്രേഷിത
77 വയസ്സുള്ള സാമൂഹ്യസേവകയായ സിസ്റ്റര്‍ ഈനെസ് സാഞ്ചോയുടെ ശരീരം മദ്ധ്യാഫ്രിക്കയിലെ നോള ഗ്രാമത്തില്‍ തന്‍റെ തയ്യല്‍ കേന്ദ്രത്തിലാണ് മെയ് 19-Ɔο തിയതി ഞായറാഴ്ച കണ്ടെത്തിയത്. സിസ്റ്റര്‍ ഈനെസ് ഈശോയുടെ പുത്രിമാരുടെ സഭാംഗമാണ് (Daughters of Jesus) .
അഭയാര്‍ത്ഥികളുടെ പ്രേഷിതന്‍
അന്നേ ദിവസം തന്നെയാണ് തെക്കു-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബെയ്റാ നഗരത്തില്‍ 34 വയസ്സുകാരന്‍ വൈദികന്‍ ലാന്‍ഡ്രിയും വെടിയേറ്റു മരിച്ചത്. അദ്ദേഹം (Congregationof Sacred Heart of Jesus & Mary) ഈശോയുടെ തിരുഹൃദയത്തിന്‍റെയും മറിയത്തിന്‍റെയും സഭാംഗമാണ്. അഭയാര്‍ത്ഥികളുടെ പുനരധിവാസം, പാവങ്ങളുടെ വിദ്യാഭ്യാസം, സാമൂഹ്യസമഗ്രത എന്നീ മേഖലകളിലെ പ്രേഷിതനാണ് കൊല്ലപ്പെട്ട ഫാദര്‍ ലാന്‍ഡ്രി.
നീതിക്കായി പീഡകള്‍ സഹിച്ചവര്‍
വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ ഫ്രഞ്ചുകാരായ തീര്‍ത്ഥാടകരെ പ്രത്യേകം അഭിസംബോധചെയ്യവെയാണ് ആഫ്രിക്കയില്‍ നടന്ന രണ്ടു സന്ന്യസ്തരുടെ കൊലപാതകങ്ങളെ പാപ്പാ അനുസ്മരിക്കുകയും, അവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തത്. ലോകത്ത് നീതിക്കായി പീഡനങ്ങള്‍ സഹിക്കുന്നവര്‍ ഇക്കാലഘട്ടത്തില്‍ നിരവധിയാണെന്നു പാപ്പാ ഫ്രാന്‍സിസ് വിശ്വാസികളെ അനുസ്മരിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: