ശ്ലീവാപ്പാത-പാപ്പായുടെ പ്രാര്‍ത്ഥന!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
കര്‍ത്താവ് സകല തിന്മകളുടെയും മരണത്തിന്‍റെയും മേല്‍ വരിച്ച ശാശ്വത വിജയത്തെക്കുറിച്ചുള്ള പ്രത്യാശ നമ്മില്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു.
അനുവര്‍ഷം പതിവുള്ളതുപോലെ ഇക്കൊല്ലവും ദുഃഖവെള്ളിയാഴ്ച (19/04/2019) റോമിലെ കൊളോസിയത്തില്‍ പ്രാദേശികസമയം രാത്രി 9.15-ന് താന്‍ നയിച്ച കുരിശിന്‍റെ വഴിയുടെ അവസാനം ആശീര്‍വ്വാദം നല്കുന്നതിന് മുമ്പാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം പ്രാര്‍ത്ഥിച്ചത്.
സാമാന്യം ദീര്‍ഘിച്ച ആ പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്:
കര്‍ത്താവായ യേശുവേ, നിന്‍റെ കുരിശില്‍ ലോകത്തിലെ സകല കുരിശുകളും ദര്‍ശിക്കാന്‍ ഞങ്ങളെ സഹായിക്കേണമെ:
അപ്പത്തിനും സ്നേഹത്തിനുമായി വിശക്കുന്നവരുടെ കുരിശ്;
ഏകാന്തവാസം അനുഭവിക്കുന്നവരും സ്വന്തം മക്കളും ബന്ധുക്കളുംപോലും ഉപേക്ഷിച്ചവരുമായവരുടെ കുരിശ്;
നീതിക്കും ശാന്തിക്കും വേണ്ടി ദാഹിക്കുന്നവരുടെ കുരിശ്;
വിശ്വാസത്തിന്‍റെ സാന്ത്വനം അനുഭവിക്കാന്‍ കഴിയാത്തവരുടെ കുരിശ്;
പ്രായത്തിന്‍റെയും ഒറ്റപ്പെടുത്തപ്പെടലിന്‍റെയും ഭാരത്തിലമരുന്ന വൃദ്ധജനത്തിന്‍റെ കുരിശ്;
ഭീതിയാലും രാഷ്ട്രീയ കണക്കുകൂട്ടലുകളാല്‍ കവചിതമായ ഹൃദയങ്ങളാലും കൊട്ടിയടയ്ക്കപ്പെട്ട വാതിലുകള്‍ക്കുമുന്നില്‍ നില്ക്കുന്ന കുടിയേറ്റക്കാരുടെ കുരിശ്;
തങ്ങളുടെ നിഷ്ക്ളങ്കതയും നൈര്‍മ്മല്യവും മുറിപ്പെടുത്തപ്പെട്ട പൈതങ്ങളുടെ കുരിശ്;
അനിശ്ചതത്വത്തിന്‍റെ അന്ധകാരത്തിലും താല്ക്കാലികതയുടെ സംസ്കൃതിയുടെ ഇരുളിലും ഉഴലുന്ന നരകുലത്തിന്‍റെ കുരിശ്;
വഞ്ചനായാലും, സാത്താന്‍റെ വശീകരണങ്ങളാലും മാരകമായ ഉദാസീനതയും സ്വാര്‍ത്ഥയും മൂലവും തകര്‍ക്കപ്പെട്ട കുടുംബങ്ങളുടെ കുരിശ്;
നിന്‍റെ പ്രകാശം ലോകത്തില്‍ പരത്താന്‍ അക്ഷീണം പരിശ്രമിക്കുകയും എന്നാല്‍ തിരസ്ക്കരിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്ന സമര്‍പ്പിതരുടെ കുരിശ്;
വഴിയില്‍ മന്നേറവെ തങ്ങളുടെ ആദ്യസ്നേഹത്തെ വിസ്മരിച്ചവരായ സമര്‍പ്പിതരുടെ കുരിശ്;
നിന്നില്‍ വിശ്വാസമര്‍പ്പിക്കുകയും നിന്‍റെ വചനാനുസൃതം ജീവിക്കാന്‍ ശ്രമിക്കുകയും എന്നാല്‍ കുടുംബാംഗങ്ങളാലും സമപ്രായക്കാരാലും പോലും തിരസ്ക്കരിക്കപ്പടുകയും ചെയ്ത നിന്‍റെ മക്കളുടെ കുരിശ്;
ഞങ്ങളുടെ ബലഹീനതകളുടെയും ഞങ്ങളുടെ കാപട്യത്തിന്‍റെയും ഞങ്ങളുടെ വഞ്ചനകളുടെയും ഞങ്ങളുടെ പാപങ്ങളുടെയും ഞങ്ങളുടെ നിരവധിയായ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളുടെയും കുരിശ്;
നിന്‍റെ സുവിശേഷത്തോടു വിശ്വസ്തയായിരിക്കുകയും മാമ്മോദീസാ സ്വീകരിച്ചവര്‍ക്കിടയില്‍പ്പോലും നിന്‍റെ സ്നേഹം എത്തിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്ന നിന്‍റെ സഭയുടെ കുരിശ്;
അകത്തുനിന്നും പുറത്തുനിന്നും നിരന്തരം ആക്രമിക്കപ്പെടുന്ന, നിന്‍റെ മണവാട്ടിയായ, സഭയുടെ കുരിശ്;
സ്വാര്‍ത്ഥതയാര്‍ന്നതും അത്യാഗ്രഹത്താലും അധികാരമോഹത്താലും അന്ധമായിത്തീര്‍ന്നതുമായ ഞങ്ങളുടെ നയനങ്ങള്‍ക്കു മുന്നില്‍ ഗുരുതരമാംവിധം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഞങ്ങളുടെ പൊതുഭവനത്തിന്‍റെ കുരിശ്;
കര്‍ത്താവായ യേശുവേ, പുനരുത്ഥാനത്തിന്‍റെയും സകല തിന്മകള്‍ക്കും എല്ലാ മരണങ്ങള്‍ക്കും എതിരെ നീ വരിച്ച നിയതമായ വിജയത്തിന്‍റെയും പ്രത്യാശ ഞങ്ങളില്‍ പുനരുജ്ജീവിപ്പിക്കേണമെ. ആമേന്‍
ഈ പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് പാപ്പാ ശ്ലീവാപ്പാതയുടെ അവസാന ആശീര്‍വ്വാദം നല്കിയത്.
കുരിശിന്‍റെ വഴിയിലെ 14 സ്ഥലങ്ങളില്‍ കുരിശു വഹിച്ചത് ഇന്ത്യയുള്‍പ്പടെ 7 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മാറിമാറിയാണ്.
ഒന്നാം സ്ഥലത്തും പതിനാലാം സ്ഥലത്തും കുരിശേന്തിയത് റോം രൂപതയുടെ അദ്ധ്യക്ഷനായ പാപ്പായുടെ വികാരിജനറാള്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ദെ ദൊണാത്തിസ് ആയിരുന്നു.
ഈ കുരിശിന്‍റെ വഴിയില്‍ ഉപയോഗിക്കപ്പെട്ട ധ്യാനങ്ങള്‍ തയ്യാറാക്കിയത് സമാശ്വാസനാഥയുടെ നാമത്തിലുള്ള സന്ന്യാസിനീസമൂഹത്തിലെ അംഗവും “ഇനി അടിമകളില്ല”- “SLAVES NO MORE” എന്ന സംഘടനയുടെ പ്രസിഡന്‍റുമായ സിസ്റ്റര്‍ എവുജേനിയ ബൊണേത്തി ആണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: