സമാധാനത്തിന്‍റെയും സമാഗമത്തിന്‍റെയും സംസകൃതി പരിപോഷിപ്പിക്കുക!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ഭിന്നരീതികളില്‍ കഷ്ടപ്പെടുന്നവരുടെ ജീവിതത്തില്‍ നക്ഷത്രദീപങ്ങള്‍ തെളിക്കാന്‍ എളിയവരുടെയും പാവപ്പെട്ടവരുടെയും കാര്യത്തിലുള്ള കരുതലിലൂടെ യുവതീയുവാക്കാള്‍ക്ക് സാധിക്കുമെന്ന് മാര്‍പ്പാപ്പാ.
ഫ്രാന്‍സിലെ അയിര്‍ ഏത്ത് ദാക്സ് (AIRE ET DAX) രൂപതയില്‍ നിന്നെത്തിയ നൂറോളം പേരടങ്ങിയ യുവതീര്‍ത്ഥാടക സംഘത്തെ വ്യാഴാഴ്ച (25/04/2019) വത്തിക്കാനില്‍ സ്വീകരിച്ച ഫ്രാന്‍സീസ് പാപ്പാ അവരെ സംബോധന ചെയ്യുകയായിരുന്നു.
യേശു ക്രിസ്തുവിനോട് വിശ്വസ്തരായിരിക്കുന്നതിനുവേണ്ടി നിണസാക്ഷിത്വം വരിച്ച യുവാക്കളുള്‍പ്പടെയുള്ള രക്തസാക്ഷികളുള്ള റോമിലേക്കുള്ള തീര്‍ത്ഥാടനം വിശ്വാസമെന്ന ദാനം നവീകരിക്കാനുള്ള മനോഹരമായ ഒരവസരമാണെന്ന് പാപ്പാ പറഞ്ഞു.
ക്രിസ്തുവിലുളള വിശ്വാസം ജീവിക്കുകയും ക്രൈസ്തവരായി സ്വയം അവതരിപ്പിക്കുകയും ചെയ്യുക എന്നത് ഇന്ന്, പ്രത്യേകിച്ച് സഭാശുശ്രൂകരുടെ പേരില്‍ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന വേദനാജനകവും സങ്കീര്‍ണ്ണവുമായ ഒരു പശ്ചാത്തലത്തില്‍, ഏറെ ദുഷ്ക്കരമാണെന്ന് പലരും കരുതുന്നുണ്ടെന്നും എന്നാലത് ആയാസകരമല്ലെന്നും പാപ്പാ അനുസ്മരിച്ചു.
ആകയാല്‍, രണ്ടായിരമാണ്ടായി, സഭ മനുഷ്യരുടെ സന്തോഷസന്താപങ്ങളും ആശകളുമാകുലതകളും പങ്കുവച്ചുകൊണ്ട് മുന്നേറുകയാണെന്ന് വീണ്ടും കണ്ടെത്തുന്നതിന് ഈ തീര്‍ത്ഥാടനത്തെ പ്രയോജനപ്പെടുത്താന്‍ പാപ്പാ ഈ തീര്‍ത്ഥാടക സംഘത്തിന് പ്രചോദനം പകര്‍ന്നു.
എങ്ങും ക്രിസ്തുവിനെ സംവഹിക്കാനും സുവിശേഷത്തിന്‍റെ സന്തോഷത്തിനും യുവത്വത്തിനും സാക്ഷ്യമേകാനും കഴിയേണ്ടതിന് പരിശുദ്ധാരൂപിയാല്‍ നവീകരിക്കപ്പെടാനും രൂപാന്തരപ്പെടുത്തപ്പെടാനും അനുവദിക്കാന്‍ പാപ്പാ അവരെ ഉപദേശിച്ചു.
അധികൃതമായ മാനവസാഹോദര്യം സംജാതമാകുന്നതിനുവേണ്ടി സമാഗമത്തിന്‍റെയും സംവാദത്തിന്‍റെയും സംസ്കൃതിയെ ഊട്ടിവളര്‍ത്തികൊണ്ട് ജനങ്ങള്‍ക്കു മദ്ധ്യേ പാലങ്ങള്‍ പണിയുന്നവരാകാന്‍ പാപ്പാ അവരെ ആഹ്വാനം ചെയ്തു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: