സാഹോദര്യം ഒരു ദൗത്യമായി പരിണമിക്കുന്നു-പാപ്പാ
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
സാഹോദര്യം എന്നത് സഹോദരങ്ങളുടെ കൂട്ടായ്മയാണെന്ന് മാര്‍പ്പാപ്പാ.
സ്പെയിനിലെ തൊര്‍ത്തോസ രൂപതയുടെ മെത്രാന്‍ എന്‍ റീക്ക് ബെനവെന്‍റിന്‍റെ നേതൃത്വത്തില്‍ അന്നാട്ടില്‍ നിന്ന് എത്തിയ “സീന്തയിലെ കന്യകാനാഥയുടെ നാമത്തിലുള്ള” ഭ്രാതൃസംഘടനയുടെ അറുപതോളം അംഗങ്ങളെ വത്തിക്കാനില്‍ വെള്ളിയാഴ്ച (12/04/2019) പൊതുവായി സ്വീകരിച്ച വേളയിലാണ് ഫ്രാന്‍സീസ് പാപ്പാ സാഹോദര്യത്തിന്‍റെ പൊരുളെന്തെന്നു വിശദീകരിച്ചത്.
മൗലികമായ ഈ ഐക്യമാണ് ഭ്രാതൃത്വത്തെ അന്വര്‍ത്ഥമാക്കിത്തീര്‍ക്കുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
പലകാര്യങ്ങളെക്കുറിച്ചും സഹോദരങ്ങള്‍ ചിലപ്പോള്‍ വാദപ്രതിവാദത്തിലേര്‍പ്പെട്ടേക്കാം എന്നാല്‍ തങ്ങളുടെ സമാധാനത്തെയും ഐക്യത്തെയും തകര്‍ക്കാതെ അതെങ്ങനെ കൊണ്ടുപോകാം എന്ന് അവര്‍ക്കറിയാം എന്നും പാപ്പാ പറഞ്ഞു.
ഈ സാഹോദര്യം ഭൂമിയുടെ എല്ലാ കോണുകളിലേക്കും വ്യാപിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ് നാമെന്നും ആരും ഒഴിവാക്കപ്പെടരുതെന്നും, വിശിഷ്യ പാവപ്പെട്ടവരും പരിത്യക്തരും സഭയില്‍ സ്വാഗതം ചെയ്യപ്പെടണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
ഇവ്വിധം ജീവിക്കപ്പെടുന്ന സാഹോദര്യം ഒരു ദൗത്യമായി പരിണമിക്കുമെന്നും അത് നിസ്സംഗരാകാതിരിക്കാനുള്ള ആഹ്വാനമായി ഭവിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.
പരോന്മുഖരായി ചരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന പരസ്പര സ്നേഹമാണ് നമ്മുടെ ആധികാരിക സാക്ഷിപത്രമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: