വിശുദ്ധ തൈലാശീര്‍വ്വാദ ദിവ്യബലി വത്തിക്കാനില്‍!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
അഭിഷേകം ചെയ്യാനും ആശീര്‍വ്വദിക്കാനും പഠിക്കുന്നവന്‍ അല്‍പ്പത്തരത്തിലും ദുര്‍വ്വിനിയോഗം ചെയ്യുന്നതിലും ക്രൂരതയിലും നിന്നു വിമുക്തനാകുന്നുവെന്ന് മാര്‍പ്പാപ്പാ.
പെസഹാവ്യാഴാഴ്ച (18/04/2019) രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍, റോം രൂപതയുടെ മെത്രാനായ ഫ്രാന്‍സീസ് പാപ്പാ പ്രസ്തുത രൂപതയിലെ എല്ലാ വൈദികരുമൊത്ത് അര്‍പ്പിച്ച വിശുദ്ധ തൈലാശീര്‍വ്വാദ ദിവ്യബലി മദ്ധ്യേ നടത്തിയ സുവിശേഷ പ്രഭാഷണത്തിലാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
പ്രതിവര്‍ഷം പെസഹാവ്യാഴാഴ്ചത്തെ ദിവ്യബലിയിലാണ് ഒരോ രൂപതയിലും അതിനടുത്ത വര്‍ഷത്തേക്കുള്ള വിശുദ്ധ തൈലം ആശീര്‍വ്വദിക്കുന്നത്. മാമ്മോദീസാ, സ്ഥൈര്യലേപനം തിരുപ്പട്ടം എന്നീ കൂദാശകളില്‍ അഭിഷേകത്തിനുപയോഗിക്കുന്ന തൈലമായ “ക്രിസം” ഈ കുര്‍ബ്ബാനയില്‍ ആശീര്‍വ്വദിക്കപ്പെടുന്നതിനാല്‍ “ക്രിസം മാസ്” എന്നും ഈ ദിവ്യബലി അറിയപ്പെടുന്നു.
ദൈവജനത്തെ അഭിഷേകം ചെയ്യാന്‍ പരിശുദ്ധാരൂപി അയച്ച യേശു മുന്‍ഗണന നല്കുന്നവരും കര്‍ത്താവിന്‍റെ അഭിഷേകം ഉയര്‍ത്തുകയും ജീവനേകുകയും ചെയ്തവരുമായ പാവപ്പെട്ടവരും യുദ്ധത്തടവുകാരും അന്ധരും അടിച്ചമര്‍ത്തപ്പെട്ടവരും ആണ് നമ്മുടെ സുവിശേഷ മാതൃകളെന്നകാര്യം വിസ്മരിക്കരുതെന്ന് പാപ്പാ വൈദികരെ ഓര്‍മ്മിപ്പിച്ചു.
ഇവരാണ് അഭിഷേകം ചെയ്യാന്‍ അഭിഷിക്തരായ നമ്മില്‍ പരിശുദ്ധാത്മാഭിഷേകം പൂര്‍ത്തിയാക്കുകയും യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നതെന്നും പാപ്പാ വൈദികരെ ഉദ്ബോധിപ്പിച്ചു.
ചില്ലിക്കാശ് കാണിക്കയര്‍പ്പിച്ച വിധവയുടേതു പോലുള്ള ഹൃദയത്തിനുടമകളും പാവപ്പെട്ടവരുമാകണം വൈദികരെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: