തിരയുക

ഫ്രാൻസിസ് പാപ്പായും ബെനഡിക്ട് പതിന്നാറാമന്‍ പാപ്പായും ഫ്രാൻസിസ് പാപ്പായും ബെനഡിക്ട് പതിന്നാറാമന്‍ പാപ്പായും  

അനുതാപത്തിന്‍റെ വഴിയെ കുറിച്ച് രണ്ടു പാപ്പാമാർ

അനുതാപത്തിന്‍റെ വഴി: രണ്ട് പാപ്പാമാരും പഠിപ്പിക്കുന്ന പരിഹാര മാർഗ്ഗത്തെ കുറിച്ച് പത്രാധിപര്‍ ഡോ.ആന്ദ്രേയാ തോർണിയെല്ലി

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

വിശ്രമ ജീവിതം നയിക്കുന്ന പാപ്പാ ബെനഡിക്റ്റിന്‍റെ 92 ആം പിറന്നാൾ ഏപ്രിൽ പതിനാറാം തിയതിയാണ്. അദ്ദേഹം സഭയിലെ ബാലപീഡനങ്ങളെകുറിച്ചെഴുതിയ ചില കുറിപ്പുകളെക്കുറിച്ച് ചർച്ചകളുമായാണ് ഈ വര്‍ഷത്തെ പിറന്നാൾ വന്നണയുന്നത്. രണ്ടു പാപ്പാമാരും എഴുതിയിട്ടുള്ള 3 ലേഖനങ്ങളിലുടെ രണ്ടു പേരുടെയും പഠനങ്ങളിലുള്ള സാമ്യം എടുത്തുപറയുകയാണ് വത്തിക്കാൻ വാർത്തകളുടെയും  ഒസ്സെർവത്തോരെ റൊമാനോയുടെയും പത്രാധിപക്കുറിപ്പിലൂടെ ഡോ.ആന്ദ്രേയ തോർണിയെല്ലി.

മനുഷ്യന്‍റെ കഴിവിൽ മാത്രം ആശ്രയിച്ചു കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന സഭ വെറും ഒരു രാഷ്ട്രീയ ഉപകരണം മാത്രമായിമാറുമെന്നും വൈദീകരുടെ ബാലപീഡനം അതിനെ അതിദയനീയമായ ഒന്നാക്കുന്നുവെന്നും അതിനെതിരെ പുതിയ പരിശീലന ശൈലികളും നിയമങ്ങളും തീർക്കാൻ ശ്രമിക്കുമ്പോൾ ദൈവസ്നേഹത്തിലേക്കു സ്വയം വിട്ടുകൊടുക്കാനും നമ്മളാലല്ല ദൈവത്തലാണ് സഭ പണിതുയർത്തപ്പെടേണ്ടതെന്നും ബെനഡിക്ട് പാപ്പാ എഴുതിയ ഈ ലേഖനം സഭാ സംവിധാനങ്ങളിലുള്ള വിശ്വാസക്കുറവായും, കുട്ടികളുടെ സംരക്ഷണത്തിനായി കൊണ്ടുവരുന്ന പുതിയ അടിയന്തര നിയമ നിർമ്മാണ പ്രക്രിയകൾക്കും എതിരെയാണെന്നും ഒത്തിരി ചർച്ച ചെയ്യപ്പെടുമ്പോൾ, അത് പക്ഷേ വളരെ ആഴമേറിയ ക്രിസ്തീയ ഉത്തരമാണെന്നും  ബനഡിക്ട് പാപ്പായുടെയും പിൻഗാമി ഫ്രാൻസീസ് പാപ്പായുടേയും ചിന്തകൾ ഒരേ വഴിയിൽ തന്നെ ആണെന്നും  വത്തിക്കാൻ വാർത്തകളുടേയും ഒസ്സർവത്തോരെ റൊമാനോയുടേയും പത്രാധിപ കുറിപ്പിൽ ആന്ദ്രേയാ തോർണിയെല്ലി വ്യക്തമാക്കുന്നു. 

ഇതു മനസ്സിലാക്കാൻ സഭ നേരിട്ട വലിയ പ്രതിസന്ധി ഘട്ടത്തിൽ രണ്ടു പേരെഴുതിയ  മൂന്നു ലിഖിതങ്ങൾ പഠിച്ചാൽ മതിയെന്നും ആ ലേഖനങ്ങൾ ഉദ്ധരിച്ചു കൊണ്ട് ആന്ദ്രേയാ വിശദമാക്കി.  അയർലണ്ടിലെ ബാലപീഡന സംഭവങ്ങൾ സഭയെ ഉലച്ച നേരത്ത് പ്രാർത്ഥനയിലേക്കും, പശ്ചാത്താപത്തിലേക്കും, പരിത്യാഗത്തിലേക്കും, ഉപവാസത്തിലേക്കും തിരിഞ്ഞ് കുമ്പസാരവും, പരിശുദ്ധ കുർബ്ബാനയുടെ ആരാധനയും വഴി വിശുദ്ധിയിലേക്ക് തിരിച്ചു വരാൻ ബനഡിക്ട് പാപ്പാ ആഹ്വാനം ചെയ്തു. വര്‍ഷങ്ങൾക്കു ശേഷം ചിലിയിൽ ഇതേ രീതിയിലുള്ള സംഭവങ്ങൾ പുറത്തായപ്പോൾ ഫ്രാൻസിസ് പാപ്പയും 2018 ജൂൺ 1ആം തിയതി ചിലിയിലെ സഭയ്ക്കെഴുതിയത്-സഭാ നേതൃത്വത്തിന്‍റെ നവീകരണം മാത്രം കൊണ്ട് പരിശുദ്ധാത്മാവ് ഉദ്ദേശിക്കുന്ന നന്മകൾ പ്രാബല്യത്തിൽ വരുകയില്ലെന്നും സഭയ്ക്ക്, തന്‍റെ മുറിവുകളെ സുഖപ്പെടുത്താൻ കഴിവുള്ള യേശുവിന്‍റെ നാമത്തിലല്ലാതെ തനിച്ച് മുന്നോട്ടു പോകാൻ കഴിയുകയില്ല എന്നുമാണ്.  വീണ്ടും 2018 ആഗസ്റ്റ് 20 ന് ബാലപീഡനത്തെ കുറിച്ച് ലോകം മുഴുവനുമുള്ളവർക്കായി ഫ്രാൻസിസ് പാപ്പാ എഴുതിയ പ്രബോധനത്തിലും പ്രാർത്ഥനയും പ്രായശ്ചിത്തവും മാത്രമേ ഈ തിൻമയ്ക്ക് പരിഹാരമായുള്ളു എന്നും ഉപവാസവും, പാപ പരിഹാര പ്രാർത്ഥനയും മാത്രമേ നമ്മുടെ മനസ്സാക്ഷിയെ ഉണർത്തുകയും കണ്ണുകളെ തുറക്കുകയും മറ്റുള്ളവരുടെ വേദനകളിലേക്ക് നമ്മുടെ ഹൃദയം തുറന്ന് മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കുവാനും കൈവശപ്പെടുത്താനുമുള്ള നമ്മുടെയുള്ളിലെ കാമാസക്തിക്ക് മാറ്റം വരുത്തുകയുള്ളുവെന്നും ഊന്നൽ നല്കിയിരുന്നു. ഈ പ്രായശ്ചിത്ത വഴിയിലൂടെ സഞ്ചരിക്കാൻ തന്നെയാണ് തന്‍റെ മുൻഗാമിയായ ബനഡിക്ട്  പതിന്നാറാമനെ പോലെ തന്നെ ഫ്രാൻസിസ് പാപ്പായും ഓശാനാ ഞായറിലേ വചനപ്രഘോഷണത്തിലും ആവശ്യപ്പെട്ടതെന്ന് ഡോ.ആന്ദ്രേയാ തോർണിയെല്ലി വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2019, 15:30