പുഞ്ചിരി സമ്മാനിക്കുക!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
വിധിക്കാതിരിക്കുക, അപലപിക്കാതിരിക്കുക, പൊറുക്കുക, പാപ്പാ.
തിങ്കളാഴ്ച (18/03/2019) രാവിലെ, വത്തിക്കാനില്‍ “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍ അര്‍പ്പിച്ച ദിവിബലിമദ്ധ്യേ നടത്തിയ സുവിശേഷ പ്രഭാഷണത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ട്വിറ്ററില്‍ “#സാന്തമാര്‍ത്ത” എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ നോമ്പുകാലത്തില്‍ നാം ജീവിതത്തില്‍ പകര്‍ത്തേണ്ട കാര്യങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന ഈ ഉദ്ബോധനം ഉള്ളത്.
“വിധിക്കാതിരിക്കാനും നിന്ദിക്കാതിരിക്കാനും മാപ്പുനല്കാനും നാം എന്തു ചെയ്യണം? “നല്കുവിന്‍ നിങ്ങള്‍ക്കും ലഭിക്കും”:നിങ്ങള്‍ ഉദാരതയോടെ കൊടുക്കുക. ഭൗതികമായ ദാനം മാത്രമല്ല ആദ്ധ്യത്മിക ദാനവുമേകണം. ആവശ്യത്തിലിരിക്കുന്നവര്‍ക്കായി സമയം ചിലവഴിക്കുകയും രോഗിയെ സന്ദര്‍ശിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുക.#സാന്തമാര്‍ത്ത” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.
വിദ്വേഷത്തെയും അതിക്രമത്തെയും പ്രാര്‍ത്ഥനയും സമാധാനപ്രവൃത്തികളുംകൊണ്ട് ജയിക്കാന്‍ മാര്‍പ്പാപ്പാ ഞയാറാഴ്ച (17/03/2019) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലൂടെ പ്രചോദനം പകരുന്നു.
അന്നു കണ്ണിചേര്‍ത്ത മൂന്നു ട്വിറ്റര്‍ സന്ദേശങ്ങളില്‍ ക്രൈസ്റ്റ്ചര്‍ച്ച് എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത സന്ദേശത്തിലാണ ഫ്രാന്‍സീസ് പാപ്പാ ന്യൂസിലാന്‍റില്‍ രണ്ടു മസ്ജിദുകളില്‍ കഴിഞ്ഞ വെള്ളിയാഴ്ച (15/03/18) ഉണ്ടായ വെടിവെയ്പ്പു ദുരന്തത്തില്‍ മരണമടഞ്ഞവരെ അനുസ്മരിച്ചുകൊണ്ട് ഈ ക്ഷണം നല്കിയത്.
പാപ്പാ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്: “ന്യൂസിലാന്‍റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ടു മസ്ജിദുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിന് ഇരകളായവര്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. വിദ്വേഷത്തെയും അക്രമത്തെയും ചെറുക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥനയിലും സമാധാന -പ്രവര്‍ത്തനങ്ങളിലും ഒന്നുചേരാനുള്ള ക്ഷണം ഞാന്‍ നവീകരിക്കുന്നു”.
ഞായറാഴ്ച പാപ്പാ കണ്ണിചേര്‍ത്ത പ്രഥമ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമായിരുന്നു: “സത്തയിലേക്കു തിരിച്ചുപോകുന്ന തപസ്സുകാലം എന്ന ഈ യാത്രയില്‍, ദാനധര്‍മ്മം, പ്രാര്‍ത്ഥന, ഉപവാസം എന്നീ ത്രിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകാന്‍ കര്‍ത്താവ് നമ്മോട് ആവശ്യപ്പെടുന്നു”.
ഞായറാഴ്ച്ചത്തെ ഇതര ട്വിറ്റര്‍ സന്ദേശം പ്രാര്‍ത്ഥനയുടെയും ഉപവിയുടെയും ഉപവാസത്തിന്‍റെയും പ്രാധാന്യം എടുത്തുകാട്ടുന്നതാണ്. അത് ഇപ്രകാരമാണ്: “പ്രാര്‍ത്ഥന നമ്മെ, ദൈവവുമായും, ഉപവി നമ്മെ, നമ്മുടെ അയല്‍ക്കാരനുമായും ഉപവാസം നമ്മെ, നമ്മോടുതന്നെയും ബന്ധപ്പെടുത്തുന്നു. ദൈവവും എന്‍റെ, സഹോദരീസഹോദരങ്ങളും, എന്‍റെ ജീവിതവുമാണ് ഒന്നിലും അവസാനിക്കാത്തതും നാം അവരോധിക്കേണ്ടതുമായ യാഥാര്‍ത്ഥ്യങ്ങള്‍”.
നോമ്പ് (#LENT) എന്ന ഹാഷ്ടാഗോടു കൂടിയതാണ് ഈ രണ്ടു സന്ദേശങ്ങളും.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: