വെള്ളപ്പൊക്ക ദുരന്തത്തില്‍ പാപ്പാ ദുഃഖം അറിയിച്ചു
- ഫാദര്‍ വില്യം നെല്ലിക്കല്‍
തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാമ്പിക്ക്, സിംബാബുവെ, മലാവി എന്നിവിടങ്ങളിലാണ് “സൈക്ലോണ്‍ ഈഡായ്” വന്‍ വെള്ളപ്പൊക്കത്തിന്‍റെ ദുരന്തം വിതച്ചത്.
പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍
മാര്‍ച്ച് 20-Ɔο തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആയിരങ്ങളുടെ ജീവന്‍ ഒരു യുദ്ധംപോലെ അപഹരിച്ച കെടുതിയിലുള്ള മനോവ്യഥ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചത്. വേദനിക്കുന്ന ജനതയെ തന്‍റെ ആത്മീയ സാമീപ്യവും ദുഃഖവും പ്രാര്‍ത്ഥനാപൂര്‍വ്വം അറിയിച്ച പാപ്പാ, മരണമടഞ്ഞവരെയും അവരുടെ കുടുംബാംഗങ്ങളെയും ദൈവിക കാരുണ്യത്തിനു സമര്‍പ്പിക്കുന്നതായും അറിയിച്ചു.
പാപ്പായുടെ സഹായാഭ്യര്‍ത്ഥന
ദുരന്തത്തില്‍പ്പെട്ടവരുടെ സമാശ്വാസത്തിനായി പിന്‍തുണയും, വേണ്ടസഹായങ്ങളും നല്കണമെന്ന് വത്തിക്കാനില്‍ സമ്മേളിച്ച ആയിരങ്ങളോടും ആഗോള സമൂഹത്തോടുമായി അഭ്യര്‍ത്ഥിച്ചു.
ആഫ്രിക്കയുടെ തെക്കന്‍ മേഖലയെ തകര്‍ത്ത ദുരന്തം
മാര്‍ച്ച് 14-Ɔο തിയതി വ്യാഴാഴ്ച രാവിലെയാണ് “സൈക്ലോണ്‍ ഈഡായ്” ആഫ്രിക്കയുടെ തെക്കന്‍ തീരത്തുള്ള മൂന്നു രാജ്യങ്ങളെ ആഞ്ഞടിച്ചതും, ആയിരത്തില്‍ അധികം ജീവന്‍ അപഹരിക്കുകയും പതിനായിരങ്ങളെ നിരാലംബരാക്കുകയും ചെയ്തതും . ആഫ്രിക്ക ഭൂഖണ്ഡത്തിന്‍റെ തെക്കന്‍ മേഖലയെ തകര്‍ത്ത ദുരന്തമായിട്ടാണ് ഈ സൈക്ക്ലോണ്‍ കെടുതിയെക്കുറിച്ച് യുഎന്നിന്‍റെ രക്ഷാപ്രവര്‍ത്തക സംഘം വാര്‍ത്താഏജന്‍സികളെ അറിയിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: