സ്നേഹത്തിന്‍റെ അവിഭാജ്യത!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്നേഹം അവിഭാജ്യമാണെന്ന് മാര്‍പ്പാപ്പാ.
ശനിയാഴ്ച (09/02/19) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സ്നേഹത്തിന്‍റെ ഈ സവിശേഷതയെക്കുറിച്ച് ഉദ്ബോധിപ്പിച്ചിരിക്കുന്നത്.
“ദൈവത്തോടുള്ള സ്നേഹവും അയല്‍ക്കാരനോടുമുള്ള സ്നേഹവും അഭേദ്യങ്ങളാണ്, അവ ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ഈ രണ്ടു സ്നേഹങ്ങളാലും സമന്വിതമായ ജീവിതമാണ് വിശ്വാസികളുടെ യഥാര്‍ത്ഥശക്തി ” എന്നാണ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.
വെള്ളിയാഴ്ച (08യ02യ19) പാപ്പാ കുറിച്ച രണ്ടു ട്വിറ്റര്‍ സന്ദേശങ്ങളില്‍ ഒന്ന് ജീവന്‍റെ മൂല്യത്തെ അധികരിച്ചുള്ളതായിരുന്നു.
അന്ന് രാവിലെ വത്തിക്കാനില്‍ “ദോമൂസ് സാംക്തെ മാര്‍ത്തെ”യിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനസമീക്ഷയില്‍ നിന്നെടുത്ത വാക്യമായതിനാല്‍ സാന്തമാര്‍ത്ത എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത പ്രസ്തുത സന്ദേശം ഇപ്രകാരമായിരുന്നു:
“ദാനം ചെയ്യുന്നതിലാണ്, സ്നേഹത്തിലും സത്യത്തിലും അതു നല്കുന്നതിലും അനുദിനജീവിതത്തിലും കുടുംബത്തിലും അപരന് ദാനമായേകുന്നതിലും ആണ് ജീവന്‍ മൂല്യമാര്‍ജ്ജിക്കുന്നത് # സാന്തമാര്‍ത്ത” (#SantaMarta).
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: