മാതൃകകളാകേണ്ട നീതിപതികള്‍!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
നീതി കൈകാര്യം ചെയ്യുമ്പോഴെല്ലാം ന്യായാധിപന്‍ വ്യക്തിയുടെ ഔന്നത്യം ആദരിക്കാന്‍ ശ്രമിക്കണമെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.
ഇറ്റലിയിലെ നീതിപതികളുടെ ദേശീയ സംഘടനയുടെ പ്രതിനിധികളെ, ഈ സംഘടന അതിന്‍റെ സ്ഥാപനത്തിന്‍റെ 110 വര്‍ഷം പിന്നിടുന്ന സവിശേഷാവസരത്തോടനുബന്ധിച്ച് വത്തിക്കാനില്‍ ശനിയാഴ്ച (09/02/19) സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
1909 ല്‍ സ്ഥാപിതമായ ഈ സംഘടനയില്‍ 8358 മജിസ്ട്രേറ്റുകള്‍ അംഗങ്ങളാണ്. പ്രസ്തുത സംഘടനയുടെ 80 പ്രതിനിധികളാണ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്.
ഏറ്റം അധികൃതമായ രീതിയില്‍ സത്യം അന്വേഷിക്കുന്നതിന് സഹായകമായ കാരുണ്യത്തിന്‍റേതെന്നു പറയാവുന്ന നന്മയുടെതായ ഒരു വദനം ന്യായധിപന്മാര്‍ക്കുണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ തദ്ദവസരത്തില്‍ ചൂണ്ടിക്കാട്ടി.
നീതി ശരിയായ ദിശ കാട്ടുന്നതാകയാല്‍ അത് മൗലിക പുണ്യമാണെന്നും നീതിയുടെ അഭാവത്തില്‍ സമൂഹം സ്തംഭനാവസ്ഥയിലായിപ്പോകുമെന്നും പാപ്പാ പറഞ്ഞു.
ഒരു കോടതി വിധി ദുഃഖശമനമേകുകയൊ സാന്ത്വനം പകരുകയോ ചെയ്യുന്നതുപോലെതന്നെ മുറിപ്പെടുത്തുകയൊ പക്ഷഭേദം കാട്ടുകയൊ ചെയ്യാമെന്ന വ്സതുതയെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.
ആശയങ്ങള്‍ക്കുമേല്‍ യാഥാര്‍ത്ഥ്യത്തിനുളള സമുന്നതത്വം, വിവരവിനമിയത്തിന്‍റെ അതിപ്രസരമുള്ളതും സത്യം പലപ്പോഴും വളച്ചൊടിക്കപ്പെടുന്നതുമായ ഒരു ലോകത്തില്‍, പ്രഖ്യാപിക്കുന്നവരില്‍ ആദ്യസ്ഥാനത്തു നില്ക്കേണ്ടവര്‍ നീതിപതികളാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
ജീവന്‍റെ ആരംഭം, അന്ത്യം, കുടുംബത്തിന്‍റെ അവകാശങ്ങള്‍, കുടിയേറ്റക്കാരുടെ സംങ്കീര്‍ണ്ണ യാഥാര്‍ത്ഥ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിധി പറയേണ്ടിവരുമ്പോള്‍ മജിസ്ട്രേറ്റിന്‍റെ ഉത്തരവാദിത്വം അദ്ദേഹത്തിന്‍റെ സാധാരണ കര്‍ത്തവ്യങ്ങളെ ഉല്ലംഘിക്കുന്നുവെന്നും ബാഹ്യസമ്മര്‍ദ്ദങ്ങളെയും പ്രേരണകളെയും ചെറുക്കാന്‍ പ്രാപ്തനായിരിക്കണമെന്നും പാപ്പാ പറഞ്ഞു.
പൗരന്മാര്‍ക്കു മുന്നില്‍, വിശിഷ്യ, യുവജനത്തിനു മുന്നില്‍ മാതൃകകളാകണം നീതിപതികളെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: