അത്ഭുതത്തില്‍ വെളിവാക്കപ്പെട്ട അടയാളം
സി.റൂബിനി സി.റ്റി.സി
ജനുവരി 20ᴐo തിയതി, ഞായറാഴ്ച്ച റോമിലും, ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലും നല്ല തണുപ്പനുഭവപ്പെട്ടിരുന്നു. പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം കൃത്യം12 മണിക്ക് അപ്പസ്തോലിക അരമനയുടെ പതിവുളള ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് ആഗതനായി. കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. പുഞ്ചിരിതൂകി, കരങ്ങളുയര്‍ത്തി എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.
പ്രിയ സഹോദരി സഹോദരങ്ങളേ,
കഴിഞ്ഞ ഞായറാഴ്ച്ച നാം ആഘോഷിച്ച യേശു നാഥന്‍റെ ജ്ഞാനസ്നാനത്തിരുന്നാളോടു കൂടെ ആരാധനാ ക്രമത്തിലെ സാധാരണ കാലത്തിലേക്കുള്ള യാത്ര നാം ആരംഭിച്ചു. ഈ ആരാധനാക്രമത്തിൽ യേശുവിന്‍റെ പരസ്യ ജീവിതത്തെയും, ഭൗത്യത്തെയുമാണ് നാം അനുഗമിക്കുന്നത്. പിതാവായ ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചതും ഈ ദൗത്യത്തിന്‍റെ പൂര്‍ത്തികരണത്തിനു വേണ്ടിയാണ്. ഇന്നത്തെ സുവിശേഷത്തിൽ (യോഹന്നാൻ 2: 1-11) യേശു പ്രവർത്തിച്ച ആദ്യത്തെ അത്ഭുതത്തെയാണ് നാം കാണുന്നത്. യോഹന്നാൻ സുവിശേഷകൻ അടയാളം എന്നാണ് ഈ അത്ഭുതത്തെ അത്ഭുതത്തെ വിശേഷിപ്പിക്കുന്നത്. യേശു ഇവിടെ അത്ഭുതത്തെ ഉയർത്തി കാണിക്കുന്നാനല്ലാ മറിച്ച് പിതാവായ ദൈവത്തിന്‍റെ സ്നേഹത്തെ വെളിപ്പെടുത്താനാണ് ഈ അത്ഭുതം ചെയ്തത്. യേശു പ്രവർത്തിച്ച അത്ഭുതാവഹമായ അടയാളങ്ങൾ സംഭവിക്കുന്നത് ഗലീലിയായിലെ കാനാ എന്ന ഗ്രാമത്തിൽ നടന്ന വിവാഹവിരുന്നിലാണ്. ഇത് അപ്രതീക്ഷിതമായി നടന്ന ഒരു സംഭവമല്ല. യേശുവിന്‍റെ പരസ്യ ജീവിതം ആരംഭിക്കുന്നത് ഒരു വിവാഹ വിരുന്നിലാണ്. ദൈവം യേശുവിലൂടെ മനുഷ്യകുലത്തെ മുഴുവനെയും വിവാഹം ചെയ്തിരിക്കുന്നു എന്ന സന്തോഷം നിറഞ്ഞ സദ്വാർത്തയെയാണ് ഇത് വെളിവാക്കുന്നത്.
യേശുവിനെ വിവാഹവിരുന്നു മേശയിലേക്ക് ക്ഷണിച്ചവർ പോലും യേശു ദൈവപുത്രനാണെന്നും യതാര്‍ത്ഥ വരനാണെന്നും അറിഞ്ഞിരുന്നില്ല. എന്നാൽ കാനായിലെ കല്യാണ വിരുന്നിൽ യേശു പ്രവർത്തിച്ച അത്ഭുതത്തിലൂടെ യേശുവെന്ന ദിവ്യമണവാളന്‍റെ സാന്നിധ്യത്തിന്‍റെ രഹസ്യം സ്വയം വെളിപ്പെടുത്തപ്പെടുന്നു. ദൈവജനത്തിന്‍റെ ദിവ്യമണവാളനാണ് താനെന്ന നിലയിൽ പ്രവാചകൻമാർ പ്രവചിച്ച കാര്യങ്ങളെ ഈശോ ആവിഷ്കരിക്കുന്നു. തന്നോടു ഐക്യപ്പെട്ടിരിക്കുന്ന മനുഷ്യനുമായുള്ള ആഴമായ ബന്ധത്തിന്‍റെ വെളിപ്പെടുത്തലും കൂടിയാണിത്. ഇതാണ് സ്നേഹത്തിന്‍റെ പുതിയ ഉടമ്പടി. വീഞ്ഞ് എന്ന അടയാളമാണ് അത്ഭുതത്തിന്‍റെ കേന്ദ്രമായി നിൽക്കുന്നതെന്ന് പൂർണ്ണമായി മനസിലാക്കാം. വിരുന്നിന്‍റെ ഏറ്റവും കേന്ദ്രഭാഗത്ത് നിൽക്കുമ്പോഴാണ് വീഞ്ഞ് തീർന്നു പോകുന്നത്. പരിശുദ്ധ അമ്മ അത് ശ്രദ്ധിക്കുകയും ഈശോയോടു അവർക്ക് വീഞ്ഞില്ല എന്ന് പറയുകയും ചെയ്യുന്നു. കുഞ്ഞാടിന്‍റെ വിരുന്നിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വീഞ്ഞെന്ന് പ്രവാചക പുസ്തകങ്ങളിൽ വെളിപ്പെടുത്തിന്നുണ്ട്.(ആമോസ് 9:13-14, ജെറമിയാ 2:24, ഏശയ്യാ 25: 6)
ജലം ജീവൻ നിലനിറുത്താൻ ആവശ്യമാണ്. എന്നാൽ വീഞ്ഞ് വിരുന്നിന്‍റെ സമൃദ്ധിയെയും, സന്തോഷത്തെയും സൂചിപ്പിക്കുന്നു. വെള്ളം നിറച്ച കൽഭരണികൾ യഹൂദൻമാരുടെ ആചാരമനുസരിച്ച് ശുദ്ധീകരണത്തിനായി മാറ്റി വയ്ക്കപ്പെട്ടവയയായിരുന്നു. യേശു വെള്ളത്തെ വീഞ്ഞായി മാറ്റുന്ന പ്രവർത്തിയിലൂടെ ഒരു അടയാളത്തെ സ്പഷ്ടമാക്കുന്നു. അതായത് മോശയുടെ നിയമത്തെ സുവിശേഷമായി രൂപാന്തരപ്പെടുത്തുന്നു. സന്തോഷം വഹിക്കുന്നവരായിട്ടാണ് രൂപാന്തരപ്പെടുത്തുന്നത്.
“അവൻ പറയുന്നത് പോലെ ചെയ്യുവിൻ” എന്ന് പരിശുദ്ധ അമ്മ സേവകരോടു പറയുന്ന വാക്കുക്കൾ ദിവ്യമണവാളനായ യേശുവിന്‍റെ മഹത്വത്തെ വെളിപ്പെടുത്തുന്നു. ഇന്നു പരിശുദ്ധ അമ്മ നമ്മോടും പറയുന്നത് അവൻ പറയുന്നത് പോലെ ചെയ്യുവാനാണ്. ഇതിലൂടെ വിനയത്തിന്‍റെ ശ്രേഷ്ടമായ ഒരു പാരമ്പര്യത്തെ നമുക്ക് പകർന്നു നൽകുന്നു. കാനായിലെ കല്യാണ വീട്ടിലെ സേവകർ യേശു പറഞ്ഞത് പോലെ ഭരണികളിൽ വക്കോളം വെള്ളം നിറച്ചു (7-8 ). ഈ അത്ഭുതത്തിലൂടെ തിരുസഭയ്ക്കും, ദൈവത്തിന്‍റെ സേവകർക്കും പുതിയ ഭൗത്യo ഏൽപ്പിക്കപ്പെടുകയും, ഉറപ്പിക്കപ്പെടുകയും ച്ചെയ്യുന്നു. ദൈവത്തെ സേവിക്കുക എന്നതിന്‍റെ അർത്ഥം അവിടുത്തെ വചനത്തെ പ്രാവർത്തികമാക്കുക എന്നതാണ്. ഇത് പരിശുദ്ധ അമ്മയുടെ എളിയ നിർദേശമാണ്.
ദൈവവചനം, കൂദാശകൾ എന്ന കൽഭരണികളിൽ നിന്ന് ദൈവകൃപയെ നമ്മുടെ ജീവിതത്തിൽ നാം അനുഭവിക്കുന്നവരാകണം. അപ്പോൾ വെള്ളം വീഞ്ഞായി മാറിയതിന്‍റെ രുചി ആസ്വദിച്ച വിരുന്നു മേശയിലുണ്ടായിരുന്നവരെ പോലെ നമുക്കും ചോദിക്കാനാവും "എല്ലാവരും മേൽത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു. അതിഥികൾക്ക് ലഹരി പിടിച്ച് കഴിയുമ്പോൾ താഴ്ന്ന തരവും. എന്നാൽ നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചു വച്ചുവല്ലേ."
ദൈവം പറയുന്നത് ചെയ്യുവാൻ പരിശുദ്ധ അമ്മ നമ്മെ ക്ഷണിക്കുന്നു. ഈ ക്ഷണത്തെ അനുഗമിക്കാൻ അമ്മ നമ്മെ സഹായിക്കട്ടെ. പരിശുദ്ധ അമ്മ പറയുന്നത് പോലെ ചെയ്യുമ്പോൾ യേശുവോടു തുറവുള്ളവരാകാനും അനുദിന ജീവിതത്തിൽ ദൈവത്തിന്‍റെ ജീവൻ നൽകുന്ന അടയാളങ്ങളെ തിരിച്ചറിയാനും കഴിയും.ഈ വാക്കുകളില്‍ പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: