കെനിയയിലെ കൂട്ടക്കുരുതിയെ പാപ്പാ ഫ്രാന്‍സിസ് അപലപിച്ചു
- ഫാദര്‍ വില്യം നെല്ലിക്കല്‍
ദുരന്തത്തില്‍ പാപ്പായുടെ ദുഃഖം
നിര്‍ദ്ദോഷികളായ 21-പേരുടെ മരണത്തിന് ഇടയാക്കിയ, ജനുവരി 15-Ɔο തിയതി രാത്രിയിലുണ്ടായ നയിറോബി ഹോട്ടല്‍ ദുരന്തത്തെ “ബുദ്ധിശൂന്യമായ ക്രൂരത”യെന്ന് വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച പാപ്പാ ഫ്രാന്‍സിസ്, കെനിയന്‍ ജനതയക്ക് ദൈവത്തിന്‍റെ സാന്ത്വനസ്പര്‍ശം ലഭ്യമാകട്ടെയെന്നു പ്രാര്‍ത്ഥിച്ചു. ജനുവരി 17-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴിയാണ് ടെലിഗ്രാം സന്ദേശം കെനിയയിലേയ്ക്ക് അയച്ചത്.
ഭീകരരുമായി നീണ്ട പോരാട്ടം
നയ്റോബിയിലെ ഡസ്സിറ്റ്-ഡി2 ഹോട്ടല്‍ സമുച്ഛയത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഹോട്ടല്‍ പരിസരം കൈയ്യടക്കിയ ആയുധ ധാരികളായ ഭീകരസംഘവുമായി കെനിയന്‍ പൊലീസ് നടത്തിയ 20 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനുശേഷമാണ്, ബുധനാഴ്ച രംഗം ശാന്തമായതെന്ന് രാജ്യാന്തര വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു. സംഭവസ്ഥലത്തു പൊലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 6 ഭീകരരും കൊല്ലപ്പെടുകയുണ്ടായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: