ഫ്രാന്‍സിസിന്‍റെ സമാധാന വഴികളില്‍ മറ്റൊരു ഫ്രാന്‍സിസ്
- ഫാദര്‍ വില്യം നെല്ലിക്കല്‍
പ്രത്യാശയുടെ ദാസനായി മുസ്ലീം രാഷ്ട്രത്തിലേയ്ക്ക്
“പ്രത്യാശയുടെ ദാസന്‍,” the Servant of Hope എന്ന ശീര്‍ഷകത്തിലാണ് മാര്‍ച്ച് 30-31 തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോ സന്ദര്‍ശിക്കുന്നത്. ബഹുഭൂരിപക്ഷവും മുസ്ലീങ്ങളുള്ള മൊറോക്കോയിലെ റബാത്ത്, കാസാബ്ലാങ്കാ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പാപ്പായുടെ സന്ദര്‍ശനം. ഇത് 26-Ɔമത് അപ്പസ്തോലിക പര്യടനമാണ്.
യാത്രയുടെ ഔദ്യോഗിക ചിഹ്നം
ചിഹ്നത്തിന്‍റെ കേന്ദ്രഭാഗത്തു വൃത്താകാരത്തില്‍ വിരിഞ്ഞുനില്ക്കുന്ന നിലാവും കുരിശും, ഇസ്ലാം ക്രൈസ്തവ മതങ്ങളുടെ പ്രതീകമാണ്. ക്രൈസ്തവരും മുസ്ലീംങ്ങളും തമ്മിലുള്ള മതസൗഹാര്‍ദ്ദത്തെ ദ്യോതിപ്പിക്കുന്നതാണ് ഈ ചിഹ്നം. വൃത്താകാരത്തില്‍ ബഹുവര്‍ണ്ണത്തിലുള്ള ചിഹ്നത്തിനു താഴെ സന്ദര്‍ശനത്തിന്‍റെ ശീര്‍ഷകമാണ് : “പാപ്പാ ഫ്രാന്‍സിസ് പ്രത്യാശയുടെ ദാസന്‍.” അതിനു താഴെ, Morocco 2019 എന്നും കുറിച്ചിരിക്കുന്നു. “മൊറോക്കോ”യെന്ന് ഔദ്യോഗിക ഭാഷയായ അറബിയില്‍ കുറിച്ചത് തദ്ദേശീയതയുടേയും ദേശഭക്തിയുടേയും പ്രതീകമാണ്. കൂടാതെ രണ്ടു രാജ്യങ്ങളുടെയും നിറങ്ങള്‍ ചിഹ്നത്തില്‍ തെളിഞ്ഞുകാണാം - മൊറോക്കോയുടെ പച്ചയും ചുവപ്പും, വത്തിക്കാന്‍റെ മഞ്ഞയും വെള്ളയും.
സംവാദത്തിന്‍റെ പാതയില്‍
മൊറോക്കോ യാത്രയ്ക്കു മുന്‍പ്, ഫെബ്രുവരി മാസത്തില്‍ 3-മുതല്‍ 5-വരെ തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് യുഎഇ, United Arab Emirates മറ്റൊരു മുസ്ലീം സാമ്രാജ്യം സന്ദര്‍ശിക്കുന്നത് ശ്രദ്ധേയമാണ്. ജനുവരി 7-Ɔο തിയതി തിങ്കളാഴ്ച നയതന്ത്രപ്രധിനിധികളുടെ കൂട്ടായ്മയെ വത്തിക്കാനില്‍ അഭിസംബോധനചെയ്യവെ, രണ്ടു മുസ്ലീം രാഷ്ട്രങ്ങളിലേയ്ക്ക്, യുഎഇ-യിലേയ്ക്കും മൊറോക്കോയിലേയ്ക്കും നടത്താന്‍ പോകുന്ന സന്ദര്‍ശനങ്ങളെക്കുറിച്ച് പാപ്പാ തന്നെ പ്രതിപാദിച്ചത്, “മതാന്തര സംവാദത്തിന്‍റെ പാതയില്‍ പുരോഗമിക്കാനും, രണ്ടു മതങ്ങളുടെയും അനുയായികള്‍ തമ്മില്‍ പരസ്പരം കൂടുതല്‍ അറിയാനും അടുക്കാനു”മുള്ള സന്ദര്‍ശനങ്ങള്‍ എന്നായിരുന്നു.
ഫ്രാന്‍സിസിന്‍റെ സമാധാനവഴികളിലെ ഫ്രാന്‍സിസ്
രണ്ടുദിവസം നീളുന്ന ഈ അപ്പസ്തോലിക യാത്രയില്‍ പാപ്പാ ഫ്രാന്‍സിസ് മൊറോക്കോയിലെ മുസ്ലീം നേതാക്കളുമായി സംവദിക്കും. 880 വര്‍ഷങ്ങള്‍ക്കു മുന്‍പ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താന്‍ അല്‍-മാലിക് അല്‍-കമീലുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ 800-Ɔο വാര്‍ഷികം ഈ സന്ദര്‍ശനവുമായി സന്ധിക്കുന്നത് പ്രതീകാത്മകമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: