Pope Francis welcomed in Panama : accompanied by president Juan Carlos Varela and the first lady, Lorena Castillo Pope Francis welcomed in Panama : accompanied by president Juan Carlos Varela and the first lady, Lorena Castillo 

പാപ്പാ ഫ്രാന്‍സിസ് പനാമയില്‍... യുവജനോത്സവത്തിന് തുടക്കമായി

പനാമയുടെ മണ്ണില്‍ പാപ്പാ ഫ്രാന്‍സിസ് കാലുകുത്തി. ലോക യുവജനോത്സവത്തിന് തിരിതെളിഞ്ഞു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഹ്രസ്വമെങ്കിലും വര്‍ണ്ണാഭയാര്‍ന്ന വരവേല്‍പ്പ്
ജനുവരി 23-Ɔο തിയതി, ബുധനാഴ്ച പനാമയിലെ സമയം വൈകുന്നേരം 4.30-നാണ് പാപ്പാ ഫ്രാന്‍സിസ് 13 മണിക്കൂര്‍ നീണ്ട യാത്രയ്ക്കുശേഷം 34-Ɔമത് ലോക യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയിട്ടുള്ള യുവജനങ്ങള്‍ക്കൊപ്പം പനാമയില്‍ എത്തിയത്. പനാമയുടെ പ്രസി‍ഡന്‍റ്, ജുവാന്‍ കാര്‍ളോസ് വരേലയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് യുവജനങ്ങളും വിശ്വാസികളും ചേര്‍ന്ന് പാപ്പായെ വരവേറ്റു. നിരവധി രാഷ്ട്രപ്രതിനിധികളും സഭാപ്രതിനിധികളും വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങില്‍  സന്നിഹിതരായിരുന്നു.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്കുശേഷം
1983-ല്‍ പനാമ സന്ദര്‍ശിച്ച, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്കുശേഷം, മദ്ധ്യഅമേരിക്കന്‍ മണ്ണില്‍ കാലുകുത്തുന്ന പത്രോസിന്‍റെ പിന്‍ഗാമിയാണ് പാപ്പാ ഫ്രാന്‍സിസ്. ഹ്രസ്വവും ഔപചാരികവുമെങ്കിലും വര്‍ണ്ണാഭമായിരുന്ന  സ്വീകരണച്ചടങ്ങിനെ തുടര്‍ന്ന്, പാപ്പാ ഫ്രാന്‍സിസ് ജനങ്ങളെ അഭിവാദ്യംചെയ്യുകയും കുട്ടികളെ വാത്സല്യത്തോടെ തലോടുകയും ചെയ്തുകൊണ്ട്, തനിക്കായി ഒരുക്കിയിരുന്ന കാറിലേയ്ക്ക് ആനീതനായി. വാഹനങ്ങളുടെ അകമ്പടിയോടെ, 28 കി. മീ. അകലെ പനാമ നഗരമദ്ധ്യത്തിലെ വത്തിക്കാന്‍റെ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്കാണ് പാപ്പാ യാത്രയായത്. അവിടെ അത്താഴം കഴിച്ച്, പാപ്പാ ഫ്രാന്‍സിസ് വിശ്രമിച്ചു.

യുവജനങ്ങള്‍ക്കൊപ്പം തുടര്‍ന്നുള്ള പാപ്പായുടെ പരിപാടികള്‍
വ്യാഴാഴ്ച, പനാമയിലെ സമയം രാവിലെ 9.30-ന് പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലുള്ള ഔദ്യോഗിക സ്വീകരണച്ചടങ്ങോടെ പാപ്പായുടെ പനാമയിലെ 5 ദിവസം നീളുന്ന യുവജനോത്സവ പരിപാടികള്‍ക്ക് തുടക്കമായി.

24 ജനുവരി വ്യാഴാഴ്ച

പ്രാദേശിക സമയം രാവിലെ
09.45 പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലെ (Palacio de las Garzas) ഔദ്യോഗിക സ്വീകരണച്ചടങ്ങാണ്.       
10.40 പ്രസിഡന്‍റുമായുള്ള സ്വകാര്യകൂടിക്കാഴ്ച
11.45 മദ്ധ്യ അമേരിക്കന്‍ രാജ്യങ്ങളിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച
പനാമ നഗരമദ്ധ്യത്തിലുള്ള അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ഭദ്രാസന ദേവാലയത്തില്‍.
5.30 വൈകുന്നേരം
ലോകയുവജനോത്സവത്തിന്‍റെ ഉദ്ഘാടനകര്‍മ്മവും യുവജനങ്ങളുടെ സാംസ്കാരിക പരിപാടികളും “അന്തീഗ്വാ കന്യകാനാഥയുടെ വേദി”യെന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള “സിന്താ കോസ്തേര”  തീരമൈതാനിയില്‍ അരങ്ങേറും.

25 ജനുവരി വെള്ളിയാഴ്ച
രാവിലെ 10.30 പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ തടവറ (Las Garzas de Pacora) സന്ദര്‍ശിച്ച്, അവര്‍ക്കുവേണ്ടിയുള്ള ലളിതമായ അനുതാപശുശ്രൂഷ പാപ്പാ നടത്തും.
11.50-ന് ഹെലിക്കോപ്റ്ററില്‍ വത്തിക്കാന്‍ സ്ഥാനപതി മന്ദിരത്തിലേയ്ക്കു മടങ്ങും.
വൈകുന്നേരം 5.30-ന് യുവജനങ്ങള്‍ക്കൊപ്പമുള്ള കുരിശിന്‍റെവഴി – കന്യകാനാഥയുടെ നാമത്തില്‍ സിന്താ കോസ്തേരായിലെ സംഗമ വേദിയില്‍ നടത്തപ്പെടും. പാപ്പാ ഫ്രാന്‍സിസ് കാര്‍മ്മികത്വം വഹിക്കും.

26 ശനിയാഴ്ച

രാവിലെ 9.15-ന് കന്യകാനാഥയുടെ നാമത്തിലുള്ള പുനരുത്ഥരിക്കപ്പെട്ട പുരാതന ബസിലിക്കയില്‍ (Cathedral Basilica of Santa Maria la Antigua) വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും അല്‍മായരുടെ സംഘടനാ പ്രതിനിധികള്‍ക്കുമൊപ്പം പാപ്പാ സമൂഹബലിയര്‍പ്പിക്കും, നവീകരിക്കപ്പെട്ട അള്‍ത്താരവേദി ആശീര്‍വ്വദിക്കും.
12.15-ന് വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള വലിയ സെമിനാരിയില്‍ യുവജനപ്രതിനിധികള്‍ക്കൊപ്പം പാപ്പാ ഉച്ചഭക്ഷണം കഴിക്കും.
വൈകുന്നേരം 6.30-ന്
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ നാമത്തിലുള്ള പനാമയിലെ മെട്രോ പാര്‍ക്കില്‍ (Metro Park) സംഘടിപ്പിക്കുന്ന യുവജനങ്ങളുടെ ജാഗരപ്രാര്‍ത്ഥനയ്ക്കും, ആരാധനയ്ക്കും പാപ്പാ ഫ്രാന്‍സിസ് നേതൃത്വംനല്കും, സമാപനമായി പാപ്പാ യുവജനങ്ങള്‍ക്ക്  പരിശുദ്ധകുര്‍ബ്ബാനയുടെ ആശീര്‍വ്വാദംനല്കും.

27 ഞായറാഴ്ച

രാവിലെ 08.00 മണിക്ക് ജോണ്‍ പോള്‍ രണ്ടാമന്‍ മൈതാനം എന്നു വിളിക്കുന്ന “മെട്രോ പാര്‍ക്കില്‍” (Metro Park) പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങള്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കും  വചനചിന്തകള്‍ പങ്കുവയ്ക്കും. ദിവ്യബലിയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് അടുത്ത ലോകയുവജനോത്സവത്തിന്‍റെ വേദി പ്രഖ്യാപിക്കുന്ന ചടങ്ങും നടക്കും.

10.45-ന് സ്ഥലത്തെ “നല്ല സമറിയക്കാരന്‍” ഭവനത്തിലെ  എയിഡ്സ് (HIV) രോഗബാധിതരെ സന്ദര്‍ശിക്കും.  അവിടെവച്ച് മദ്ധ്യാഹ്നം 12.00 മണിക്ക് ത്രികാലപ്രാര്‍ത്ഥന സന്ദേശവും അപ്പസ്തോലിക ആശീര്‍വ്വാദവും നല്കും.

വൈകുന്നേരം 4.30-ന്
ലോകയുവജനോത്സവത്തിലെ സന്നദ്ധസേവകരുടെ കൂട്ടായ്മയുമായി (Volunteers of WYD Panama) പനാമയിലെ റൊമേല്‍ ഫെര്‍ണാണ്ടസ് സ്റ്റേഡിയത്തില്‍ പാപ്പാ ഫ്രാന്‍സിസ് നേര്‍ക്കാഴ്ച നടത്തും.

06.00 മണിക്ക് പനാമ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പാപ്പാ ഫ്രാന്‍സിസ് പ്രസിഡന്‍റ്, ജുവാന്‍ കാര്‍ളോസ് വരേലായുടെ നേതൃത്വത്തിലുള്ള യാത്രയയ്പ്പില്‍ പങ്കെടുക്കും.

06.15-ന് പാപ്പാ ഫ്രാന്‍സിസ് റോമിലേയ്ക്കുള്ള മടക്കയാത്ര ആരംഭിക്കും.

28 ജനുവരി തിങ്കളാഴ്ച
രാവിലെ 11.50-ന് പാപ്പാ ഫ്രാന്‍സിസ് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങും. വത്തിക്കാനിലേയ്ക്ക് കാറില്‍ മടങ്ങും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 January 2019, 15:45