യുവജനത്തോടൊപ്പം യാത്ര ചെയ്യാന്‍ സഭ ആഗ്രഹിക്കുന്നു
സി.റൂബിനി സി.റ്റി.സി
ആനന്ദത്തിന്‍റെയും പ്രത്യാശയുടെയും ആഘോഷം സഭയ്ക്കും ലോകത്തിന് വിശ്വാസസാക്ഷ്യവും പകരുന്ന ലോകയുവജനസംഗമത്തിൽ തന്‍റെ സന്തോഷം പ്രകടിപ്പിച്ച പാപ്പാ വിശ്വാസത്തിലും പ്രത്യാശയിലും യുവജനങ്ങളെ നയിക്കാനും നവീകരിക്കാനും വിശുദ്ധ പത്രോസും സഭയും യുവജനങ്ങളോടൊപ്പം യാത്ര ചെയ്യുന്നു എന്ന് വ്യക്തമാക്കി. സഭയുടെ സ്ഥായിയായ പുതുമയും യുവത്വവും പുനരുദ്ധരിക്കുവാന്‍ യുവജനങ്ങളോടൊപ്പം യാത്ര ചെയ്യാൻ സഭ ആഗ്രഹിക്കുന്നു.
ജീവിതത്തിന്‍റെ പ്രതികൂല സാഹചര്യങ്ങളിൽ ധീരതയോടെ സഞ്ചരിക്കണമെന്നും ജീവിതയാത്രകളിൽ സാഹസീകതകളെ സാധ്യമാക്കാൻ നിർഭയം മുന്നേറണമെന്ന് പാപ്പാ വ്യക്തമാക്കി. സംസ്ക്കാരം, ഭാഷ, വസ്ത്രധാരണം, ജീവിത ശൈലി എന്നിവയിൽ വൈവിധ്യമുള്ളവരാണ് നാം. നമുക്കോരോർത്തർക്കും വ്യത്യസ്ഥമായ ചരിത്രമുണ്ട്. എങ്കിലും ഈ വൈവിധ്യമാർന്ന ജീവിത യാഥാർത്ഥ്യങ്ങളിലും നമുക്ക് ഒരുമിക്കാൻ കഴിയുന്ന ഈ കൂട്ടായ്മയെ ആർക്കും നിർമ്മൂലമാക്കാൻ കഴിയുകയില്ല.
ഈ ലോകത്തിൽ നമ്മെ പോലെയല്ലാത്തവരെ വേർതിരിച്ച് കാണാതെ നമ്മുടെ കർമ്മങ്ങളിലൂടെയും, സമീപനങ്ങളിലൂടെയും, വസ്തുക്കളെ വ്യക്തമായി വിലയിരുത്തുന്നതിലൂടെയും, കാരുണ്യം നിറഞ്ഞ സംഭാഷണത്തിലൂടെയും അവരെ ഉൾക്കൊള്ളാൻ കഴിയണം. പരസ്പരമുള്ള കണ്ടുമുട്ടൽ എന്ന സംസ്ക്കാരം ഒരു വിളിയാണ്. പങ്കുവയ്ക്കപ്പെട്ട സ്വപ്നങ്ങളെ ജീവസ്സുറ്റതാക്കാൻ നമ്മെ ധൈര്യപ്പെടുത്തുവാൻ ക്ഷണിക്കുന്ന വിളി. എല്ലാവരെയും ഉൾക്കൊള്ളുന്ന എല്ലാവർക്കും ഇടം നൽകുന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള വിളി. ഇതുപോലുള്ള സ്വപ്നങ്ങളെ പങ്കുവയ്ക്കുന്ന വേദിയാണ് ഈ കൂട്ടായ്മയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
യേശു കുരിശിൽ കിടന്ന് ജീവനർപ്പിച്ചത് പോലെ, പ്രാർത്ഥനയിലായിരുന്ന എല്ലാ സ്ത്രീ പുരുഷന്മാരുടെയും മേൽ പരിശുദ്ധാത്മാവ് ഇറങ്ങിയത് പോലെ എല്ലാവരെയും ചേർത്തു പിടിക്കുന്ന ഒരു ജീവിതം നമ്മുടെ സ്വപ്നങ്ങളിൽ നിറയട്ടെ. സ്നേഹം ആരെയും അടിച്ചമർത്തുന്നില്ല, നിശബ്ദരാകുന്നില്ല, അവഹേളിക്കുന്നില്ല, ആധിപത്യം പുലർത്തുന്നില്ല. മറിച്ച് സ്നേഹം എല്ലാവരെയും സ്വതന്ത്രരാക്കുന്നു. സൗഖ്യം നല്‍കുന്നു എന്ന് ഓര്‍മ്മപ്പെടുത്തിയ പാപ്പാ
മറ്റുള്ളവരുമായുള്ള കൂടികാഴ്ച്ചയിൽ നിന്നും ലഭിക്കുന്ന നവശക്തിയോടെ ഭവനങ്ങളിലേക്ക് മടങ്ങുന്നതിനും, എന്ത് പ്രവർത്തിച്ചാലും, എവിടെ പോയാലും ദൈവം നമ്മെ സ്നേഹിച്ചത് പോലെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കണമെയെന്ന അനുഗ്രഹത്തിനായി ദൈവത്തോടു പ്രാർത്ഥിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: