നേതാവിന് വേണ്ടത് ഔദ്ധത്യമല്ല, എളിമയാണ് - ഫ്രാന്‍സീസ് പാപ്പാ
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
സമാധാനസംസ്ഥാപന പ്രക്രിയയില്‍ നേതൃത്വനിരയില്‍ നില്ക്കുന്നവര്‍ക്ക് നൂതനമായ ഒരു മനോഭാവം ആവശ്യമാണെന്ന് മാര്‍പ്പാപ്പാ.
“മീവല്‍പ്പക്ഷി-ശാന്തിപുരി” എന്ന് വിവര്‍ത്തനം ചെയ്യാവുന്ന “റോന്തിനെ-ചിത്തദേല്ല ദെല്ല പാച്ചെ” (RONDINE-CITTDELLA DELLA PACE) എന്ന പേരില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയിലെ മുന്നൂറ്റിയമ്പതോളം പേരടങ്ങിയ സംഘത്തെ ഈ സംഘടനയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച്, തിങ്കളാഴ്ച (03/12/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
ഇറ്റലിയില്‍ സ്ഥാപിതമായ ഈ സംഘടനയുടെ സ്ഥാപക പ്രസിഡന്‍റായ ഫ്രാങ്കൊ വക്കാരിയുടെ നേതൃത്വത്തിലായിരുന്നു സംഘടനാംഗങ്ങള്‍ പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയത്.
ശത്രുവുമായി കൂടിക്കാഴ്ച നടത്താനും സംഭാഷണത്തിലേര്‍പ്പെടാനും ശ്രമിക്കാത്ത ഒരാള്‍ക്ക് സ്വന്തം ജനതയെ സമാധാനത്തിലേക്കു നയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ പാപ്പാ ആകയാല്‍ ഒരു നേതാവിന് വേണ്ടത് ഔദ്ധത്യമല്ല എളിമയാണ് എന്ന് ഓര്‍മ്മിപ്പിച്ചു.
“റോന്തിനെ-ചിത്തദേല്ല ദെല്ല പാച്ചെ”യുടെ ശൈലി കൂടിക്കാഴ്ചയുടെയും സംഭാഷണത്തിന്‍റെതുമാണെന്ന് സന്തുഷ്ടി പ്രകടിപ്പിച്ച പാപ്പാ ആ ശൈലി സധൈര്യം തുടരാന്‍ വിശുദ്ധ ഫ്രാന്‍സീസ് അസീസ്സിയുടെ സഹായം ഉണ്ടാകട്ടെയെന്ന് ആശംസിച്ചു.
ഫ്രാന്‍സീസ് എന്ന നാമം താന്‍ സ്വീകരിച്ചതിനെക്കുറിച്ചും അനുസ്മരിച്ച പാപ്പാ ആ പേരു എടുക്കാന്‍ തീരുമാനിച്ചപ്പോല്‍ താന്‍ ചിന്തിച്ചത് പാവപ്പെട്ടവരെയും ശാന്തിയെയും കുറിച്ചാണെന്നു പറഞ്ഞു.
ദാരിദ്ര്യവും യുദ്ധവും ഒരു ദൂഷിതവലയം പോലെ ബന്ധപ്പെട്ടുകിടക്കുന്നുവെന്നും അവ വ്യക്തികളുടെ ജീവനെടുക്കുകയും അവച്യമായ സഹനങ്ങള്‍ വര്‍ദ്ധമാനമാക്കുകയും അറുതിയില്ലാത്തവിധം വിദ്വേഷം വിതയ്ക്കുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: