തിക്താനുഭവങ്ങള്‍ തപ്തമാനസ്സരാക്കരുത്-പാപ്പാ
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
യേശുവില്‍ വിശ്വസിക്കുന്നവന് ദുഃഖിതനായിരിക്കാനാകില്ലെന്ന് മാര്‍പ്പാപ്പാ.
ഇറ്റലിയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഉജേന്തൊ-സാന്ത മരിയ ദി ലെവൂക്ക, മൊല്‍ഫേത്ത റൂവൊ ജൊവിനാത്സൊ തെര്‍ലീത്സി എന്നീ രൂപതകളില്‍ നിന്നെത്തിയ ആറായിരത്തിയഞ്ഞൂറോളം തീര്‍ത്ഥാടകരെ ശനിയാഴ്‍ച (01/12/18) വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
1993 ഏപ്രില്‍ 20 ന് അര്‍ബുദരോഗം മൂലം മരണമടഞ്ഞ, മൊല്‍ഫേത്ത റൂവൊ ജൊവിനാത്സൊ തെര്‍ലീത്സിയുടെ മെത്രാനും പാവപ്പെട്ടവരുടെ പക്ഷക്കാരനും പ്രകൃതിസ്നേഹിയും ആയിരുന്ന, തൊണിനൊ ബെല്ലൊയുടെ ഓര്‍മ്മയാചരണത്തോടനുബന്ധിച്ച് ഈ രൂപതകളിലേക്ക് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ താന്‍ നടത്തിയ യാത്രയും പാപ്പാ അനുസ്മരിച്ചു.
തിക്താനുഭവങ്ങള്‍ എന്തുതന്നെയായാലും അക്കാരണത്താല്‍ വിഷാദമാനസ്സരാകരുതെന്ന് ബിഷപ്പ് തൊണിനൊ ബെല്ലൊ ഉപദേശിച്ചിരുന്നതിനെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ അതു നമ്മള്‍ പ്രാവര്‍ത്തികമാക്കിയാല്‍ നാം, ഇന്നത്തെ മനുഷ്യന്‍റെ ദാരിദ്രാവസ്ഥകളില്‍, ദൈവത്തിന്‍റെ സന്തോഷത്തിന്‍റെ നിധിയായി മാറുമെന്ന് ഉദ്ബോധിപ്പിച്ചു.
മറിച്ച്, ദുഃഖിതന്‍ എന്നും ഏകാന്തത അനുഭവിക്കുകയും പ്രശ്നങ്ങള്‍ മാത്രം കാണുകയും ചെയ്യുമെന്നും എന്നാല്‍ പ്രശ്നങ്ങള്‍ക്കു മുന്നില്‍ കര്‍ത്താവിനെ പ്രതിഷ്ഠിക്കുന്നവാകട്ടെ ആനന്ദം കണ്ടെത്തുമെന്നും പാപ്പാ പറഞ്ഞു.
ക്രൈസ്തവരായ നാം വിളിക്കപ്പെട്ടിരിക്കുന്നത് കാത്തിരിപ്പിന്‍റെ ആനന്ദം കാത്തുസൂക്ഷിക്കാനും പ്രസരിപ്പിക്കാനുമാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: