ഇറ്റലിയുടെ പൗരസംരക്ഷണ വിഭാഗത്തിന് പാപ്പായുടെ ആംശംസകള്‍!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
പാരിസ്ഥിതിക സംസ്കൃതിക്ക് ചിന്തയുടെയും നയത്തിന്‍റെയും വിദ്യഭ്യാസപരിപാടിയുടെയും ജീവിതശൈലിയുടെയും ആദ്ധ്യാത്മികതയുടെയും ഏകോപിതമായ ഒരു വീക്ഷണ വ്യതിരിക്തത ആവശ്യമാണെന്ന് മാര്‍പ്പാപ്പാ.
ഇറ്റലിയിലെ പൊലീസ് വിഭാഗങ്ങള്‍, അഗ്നിശമന സേന, സന്നദ്ധസേവന സംഘടനകള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഉള്ള, ദേശീയ പൗരസംരക്ഷണ വകുപ്പിന്‍റെ ഏഴായിരത്തോളം പ്രതിനിധികളെ ക്രിസ്തുമസ്സ് ആശംകള്‍ കൈമാറുന്നതിന് ശനിയാഴ്ച (22/12/18) വത്തിക്കാനില്‍ സ്വീകരിച്ച വേളയിലാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ഈ ബോധ്യം ആവര്‍ത്തിച്ചത്.
പ്രകൃതിസൗന്ദര്യത്താല്‍ അനുഗ്രഹീതമായ ഒരു നാടാണ് ഇറ്റലി എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ പ്രകൃതിക്ക് ഹാനിവരുത്തുന്ന അപകടകരമായ അവസ്ഥകള്‍ ധാരാളമുണ്ടെന്ന് അനുസ്മരിച്ചു.
പ്രകൃതിയുടെ പ്രതിഭാസങ്ങളെ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന ശാസ്ത്ര സാങ്കേതിക പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും പലപ്പോഴും ഈ അറിവുകള്‍, വ്യക്തികള്‍ക്കും വസ്തുക്കള്‍ക്കുമുണ്ടാകാവുന്ന നാശനഷ്ടങ്ങള്‍ ഗണ്യമായി കുറയ്ക്കത്തക്കവിധമുള്ള ദുരന്ത പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സഹായകമായിട്ടില്ല എന്ന വസ്തുതയും പാപ്പാ എടുത്തുകാട്ടി.
സംരക്ഷണ ദൗത്യത്തില്‍ സുപ്രധാനമായ ഒരു ഘടകം പൗരന്മാരെ അവരുടെ ജീവിത ചുറ്റുപാടുകളെക്കുറിച്ചു ബോധവന്മാരാക്കുന്ന വിദ്യഭ്യാസമാണെന്നും അങ്ങനെ അവര്‍ക്ക്, തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകാവുന്ന വിപത്തിന്‍റെ തോതു കുറയ്ക്കാവുന്ന സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്നും പാപ്പാ പറഞ്ഞു.
ദൗത്യനിര്‍വ്വഹണത്തില്‍ പൗരസംരക്ഷണസേനയ്ക്ക് പ്രശ്നങ്ങളെ മാത്രല്ല വ്യക്തികളെയും മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കാനും അങ്ങനെ അവരുടെ സേവനം ഗുണമേന്മയുള്ളതും സമൂഹത്തിനു മൊത്തത്തില്‍ ഗുണകരവുമാക്കാനും സാധിക്കട്ടെയെന്നും തിരുപ്പിറവിത്തിരുന്നാള്‍ ആനന്ദത്തോടും ഹൃദയ ശാന്തതയോടും കൂടി ആഘോഷിക്കാന്‍ ഏവര്‍ക്കും കഴിയട്ടെയെന്നും പാപ്പാ ആശംസിച്ചു.
ദൈവത്തിന്‍റെ അനുഗ്രഹവും പരിശുദ്ധ കന്യാകമറിയത്തിന്‍റെ സംരക്ഷണവും എല്ലാവര്‍ക്കും ഉണ്ടാകുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: