വെനീസ് രുധിര വര്‍ണ്ണമണിയും-പീഢിത ക്രൈസ്തവരുടെ സ്മരണയില്‍!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
മതസ്വാതന്ത്ര്യം മനുഷ്യവ്യക്തിയുടെ പരമോന്നത ഔന്നത്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ആകയാല്‍ ഈ മൗലികാവകാശം അംഗീകരിക്കപ്പെടണമെന്നും മാര്‍പ്പാപ്പാ ആവര്‍ത്തിച്ചുദ്ബോധിപ്പിക്കുന്നു.
ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ പീഢിപ്പിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് ക്രൈസ്തവരെ, വിശിഷ്യ, പാക്കിസ്ഥാനില്‍ ദൈവദൂഷണക്കുറ്റം ആരോപിക്കപ്പെടുകയും വധശിക്ഷവിധിക്കപ്പെട്ട് തടവില്‍ കഴിയേണ്ടിവരികയും ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 ന് അന്നാടിന്‍റെ പരമോന്നത കോടതി കുറ്റവിമുക്തയാക്കുകയും ചെയ്ത ആസിയ ബീബിയെയും, അനുസ്മരിക്കുന്നതിന് “ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം” അഥവാ “AID TO THE CHURCH IN NEED” എന്ന പേരില്‍ അറിയപ്പെടുന്ന അന്താരാഷ്ട്ര പ്രസ്ഥാനത്തിന്‍റെ ഇറ്റലിയിലെ ഘടകം വെനീസിന്‍റെ പാത്രീയാര്‍ക്കീസ് ബിഷപ്പ് ഫ്രാന്‍ചെസ്കൊ മൊറാല്യയുടെ സഹകരണത്തോടെ നവമ്പര്‍ 20 ന് രാത്രി വെനീസിനെ ചുവന്നവെളിച്ചത്താല്‍ രക്തവര്‍ണ്ണമാക്കുന്ന “റെഡ് വെനീസ്” സംരംഭത്തോടനുബന്ധിച്ച് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ട് പാത്രിയാര്‍ക്കീസിനയച്ച് സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.
ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ക്രൈസ്തവര്‍ വിധേയരാക്കപ്പെടുന്ന വിവേചനമെന്ന ഗുരുതര പ്രശനത്തിലേക്ക് സകലരുടെയും ശ്രദ്ധക്ഷണിക്കാന്‍ “റെഡ് വെനീസ്” സംരംഭം ഉപകാരപ്രദമാകട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.
ഏകമതം മാത്രമുള്ള ചില നാടുകളുണ്ടെന്നും അവിടങ്ങളില്‍ യേശുവിന്‍റെ അനുയായികള്‍ അതിശക്തമായ പീഡനങ്ങളോ ആസൂത്രിതമായ സാംസ്കാരിക അവഹേളനമോ നേരിടേണ്ടിവരുന്നുണ്ടെന്നും പാപ്പാ സന്ദേശത്തില്‍ അനുസ്മരിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: