ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സാസ്കാരിക ആദ്ധ്യാത്മിക പൈതൃകം
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
വന്‍ ആനുകാലിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലും അവയ്ക്കെതിരെയും ദൈവവിജ്ഞാനീയവും കലയും ശക്തിയുടെയും ആനന്ദത്തിന്റെയും പ്രത്യാശയുടെയും ഉറവിടമായ അരൂപിയാല്‍ ചൈതന്യവത്ക്കരിക്കപ്പെടുകയും ഉല്കൃഷ്ടമാക്കപ്പെടുകയും ചെയ്യുന്നത് തുടരേണ്ടിയിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.
ഇപ്പോള്‍ വിശ്രമ-പ്രാര്‍ത്ഥനാ ജീവിതം നയിക്കുന്ന, എമെരിത്തൂസ് പാപ്പാ ബെനഡിക്ട് പതിനാറാമന്റെ നാമത്തിലുള്ള “റാറ്റ്സിങ്കര്‍” പുരസ്ക്കാരം ഇക്കൊല്ലത്തെ ജേതാക്കള്‍ക്ക് ശനിയാഴ്ച (17/11/18) വത്തിക്കാനിലെ ക്ലെമന്റൈന്‍ ശാലയില്‍ വച്ച് നല്കിയ ഫ്രാന്‍സിസ് പാപ്പാ തദ്ദവസരത്തില്‍ അവിടെ സന്നിഹിതരായിരുന്നവരെ സംബോധന ചെയ്യുകയായിരുന്നു.
പുരസ്ക്കാര ജേതാക്കള്‍
ദൈവശാസ്ത്ര പണ്ഡിതയും പുസ്തകരചയിത്രിയുമായ ജര്‍മ്മന്‍ സ്വദേശിനി പ്രൊഫസര്‍ മരിയാന് ഷ്ലൊസ്സായും (Marianne Schlosser), കലാകാരനും വാസ്തുശില്പിയുമായ സ്വിറ്റ്സര്ലണ്ടുകാരന് മാരിയൊ ബോത്തയുമാണ് റാത്സിങ്കര്‍ പുരസ്ക്കാരം ഇക്കൊല്ലം പങ്കുവച്ചിരിക്കുന്നത്.
പ്രൊഫസര്‍ മരിയാന് ഷ്ലൊസ്സാ
നീണ്ടകാലം വൈദികരുടെ കുത്തകയെന്നോണം കരുതപ്പെട്ടിരുന്ന ദൈവശാസ്ത്ര ഗവേഷണപഠന-അദ്ധ്യാപനശാസ്ത്രീയ മേഖലയ്ക്കുള്ള മഹിളകളുടെ സംഭാവന കൂടുതല്‍ കൂടുതല്‍ അംഗീകരിക്കപ്പെടുന്നത് സുപ്രധാനമാണെന്ന് പാപ്പാ ദൈവശാസ്ത്ര ഗവേഷണത്തിനും അദ്ധ്യാപനത്തിനുമാണ് മരിയാന് ഷ്ലൊസ്സായ്ക്ക് ഈ പുരസ്ക്കാരം നല്കപ്പെട്ടിരിക്കുന്നതെന്ന് അനുസ്മരിച്ചുകൊണ്ട് പ്രസ്താവിച്ചു.
മാരിയൊ ബോത്ത
ക്രൈസതവനിവേശിത കലാമേഖലയ്ക്കുള്ള സംഭാവന പരിഗണിച്ച് റാറ്റ്സിംഗര്‍ പുരസക്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട മാരിയൊ ബോത്തയെ അഭിനന്ദിച്ച പാപ്പാ, പവിത്ര മന്ദിരങ്ങള്‍, സഭയുടെ ചരിത്രത്തിലുടനീളം, ദൈവത്തിലേക്കും ലോകത്തിലെവിടെയും ക്രൈസ്തവ പ്രഘോഷണം പ്രസരിപ്പിച്ചിട്ടുള്ള അരൂപിയുടെ മാനങ്ങളിലേക്കുമുള്ള സമൂര്‍ത്ത വിളിയായി നിലകൊള്ളുന്നുവെന്ന് പറഞ്ഞു.
ആ കെട്ടിടങ്ങള്‍ വിശ്വാസീസമൂഹത്തിന്റെ വിശ്വാസത്തെ ആവിഷ്ക്കരിക്കുകയും സമൂഹത്തെ സ്വാഗതം ചെയ്യുകയും പ്രസ്തുത സമൂഹത്തിന്റെ പ്രാര്‍ത്ഥനയ്ക്കു രൂപവും പ്രചോദനവുമേകാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
പുരസ്ക്കാരജേതാക്കളുടെ ദൗത്യം
ഈ പുരസ്ക്കാര ജേതാക്കള്‍, ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സാംസ്കാരികവും ആദ്ധ്യാത്മികവുമായ പൈതൃകത്തിന്റെ ആരാധകര്‍ എന്ന നിലയില്‍ സ്വീകരിച്ചിരിക്കുന്ന ദൗത്യം ബെനഡിക്ട് പതിനാറാമന്റെ സവിശേഷതയായ ശക്തമായ സഭാത്മകാരൂപിയോടുകൂടി, ഈ പൈതൃകത്തെ ഊട്ടിവളര്‍ത്തുകയും ഫലം പുറപ്പെടുവിക്കത്തക്കതാക്കുകയുമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
ബെനഡിക്ട് പതിനാറാമന്‍ പാപ്പായോടുള്ള വാത്സല്യവും കൃതജ്ഞതയും പ്രകടിപ്പിക്കാനുള്ള നല്ലൊരവസരമാണ് ഈ സമ്മാനദാനച്ചടങ്ങെന്നും ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു.
റാറ്റ്സിങ്കര്‍ ഫൗണ്ടേഷന്
വത്തിക്കാന്‍ ആസ്ഥാനമായുള്ള റാറ്റ്സിങ്കര്‍ ഫൗണ്ടേഷന് ആണ് “റാറ്റ്സിങ്കര്‍” പുസ്ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.വത്തിക്കാന്റെ മുന്‍വക്താവും വത്തിക്കാന്‍ റേഡിയോയുടെ മുന്‍ ഡറക്ടര്‍ ജനറലുമായ ഈശോ സഭാംഗം, ഫാദര്‍ ഫ്രെദറിക്കൊ ലൊമ്പാര്‍ദിയാണ് ഈ ഫൗണ്ടേഷന്റെ പ്രസിഡന്റ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: