ദൈവസന്നിധിയില്‍ ലോകത്തിനായി കരങ്ങള്‍ കൂപ്പുന്നവര്‍!
- ഫാദര്‍ വില്യം നെല്ലിക്കല്‍
മൗനമായ പ്രാര്‍ത്ഥനയില്‍ ജീവിക്കുന്നവര്‍
ബുധനാഴ്ച, വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രത്യേക അഭ്യര്‍ത്ഥനയാണിത്. ദൈവസന്നിധിയിലെ നിരന്തരമായ മൗനപ്രാര്‍ത്ഥനയുമായി മിണ്ടാമഠങ്ങളിലും ആശ്രമങ്ങളിലും ജീവിതം സമര്‍പ്പിച്ചിരിക്കുന്ന സന്ന്യസ്തരെ ഓര്‍ത്തു ദൈവത്തിനു നന്ദിപറയണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.
ആവൃതിയിലെ മൗനികളുടെ ദിനം
നവംബര്‍ 21-ന് സഭ ആചരിച്ച പരിശുദ്ധ കന്യകാമറിയത്തിന്‍റെ സമര്‍പ്പണത്തിന്‍റെ സ്മരണാദിനം, ആവൃതിയില്‍ മൗനമായി പ്രാര്‍ത്ഥിക്കുന്ന സമര്‍പ്പിതരുടെ ദിനമായി “Day pro Orantibus” സഭ ആചരിക്കുന്നു.
ഏകാന്തജീവിതം നിയിക്കുവരെ പിന്‍തുണയ്ക്കാം!
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ആശ്രമങ്ങളിലും ആവൃതികളിലും മൗനപ്രാര്‍ത്ഥനയിലൂടെ ഏകാന്തജീവിതം നയിക്കുന്നവര്‍ ദൈവസന്നിധിയില്‍ ലോകത്തിനായി കരങ്ങള്‍കൂപ്പുന്നവരാണ്. അതിനാല്‍ ഈ സമൂഹങ്ങളെ മറക്കരുതെന്നും, സഭയുടെ ആകമാനം സ്നേഹവും സാമീപ്യവും, സാധിക്കുന്നത്ര ഭൗതിക സഹായങ്ങളും അവര്‍ക്കു നല്കണമെന്ന്, വത്തിക്കാനില്‍ തന്നെ ശ്രവിക്കാനെത്തിയ ആയിരങ്ങളോടും ലോകത്തോടുമായി പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.
വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ പ്രഭാഷണം കേള്‍ക്കാന്‍ എത്തിയവര്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അത്യപൂര്‍വ്വമായ അഭ്യര്‍ത്ഥന ശ്രവിച്ച് ഹസ്താരവം മുഴക്കി പിന്‍തുണ പ്രഖ്യാപിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: