മനുഷ്യര്‍ക്കിടയില്‍ സേതുകങ്ങളുടെ ശില്പികളാകുക-പാപ്പാ യുവജനത്തോട്
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
മുറിവേറ്റ നരകുലത്തിന്‍റെയും പുറന്തള്ളപ്പെട്ടവരുടെയും ചാരെ ആയിരിക്കാന്‍ പരിശ്രമിക്കണമെന്ന് മാര്‍പ്പാപ്പാ.
ഫ്രാന്‍സിലെ വിവിയെ (VIVIERS) രൂപതയില്‍ നിന്നെത്തിയ ഒരു സംഘം യുവജനത്തെ തിങ്കളാഴ്ച (29/10/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
സ്വര്‍ഗ്ഗീയപിതാവിന്‍റെ സ്നേഹവും സുവിശേഷത്തിന്‍റെ സന്തോഷവും ദൃശ്യമാക്കിത്തീര്‍ക്കുന്നതിന് മനുഷ്യര്‍ക്കിടയില്‍ പാലങ്ങള്‍ പണിയുന്നവരായി ഭവിക്കുന്നതിന് സഹായിക്കാന്‍ പരിശുദ്ധാരൂപിയുടെ സഹായം പ്രാര്‍ത്ഥിക്കാന്‍ പാപ്പാ അവരെ ഓര്‍മ്മിപ്പിച്ചു.
ദാസനായിത്തീര്‍ന്ന യേശുവിന്‍റെ പാതയില്‍ അചഞ്ചലരായി നിലകൊള്ളാന്‍ പാപ്പാ യുവതയ്ക്ക് പ്രചോദനം പകരുകയും ചെയ്തു.
ഫ്രാന്‍സീസ് പാപ്പായുടെ ജന്മനാടായ അര്‍ജന്തീനയിലെ ല റിയൊഹ രൂപതയില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത, വിവിയെ രൂപതാംഗമായിരുന്ന, വൈദികന്‍ ലോഗ്വെവിലിനെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ച പാപ്പാ അദ്ദേഹത്തോടൊപ്പം രക്തസാക്ഷികളായവരെയും അനുസ്മരിച്ചു.
ല റിയൊഹ രൂപതയില്‍ ഒരു മാസം നീണ്ട സന്ദര്‍ശനം നടത്താന്‍ ഈ യുവജനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നതില്‍ പാപ്പാ സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: