പൗരോഹത്യം ആധിപത്യത്തിനല്ല ശുശ്രൂഷയക്ക്- പാപ്പാ
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
പരിശുദ്ധാരൂപിയുടെ ദാനത്താല്‍ അഭിഷിക്തരായിരിക്കുന്നത് അധിപരാകാനല്ലെന്ന് മാര്‍പ്പാപ്പാ വൈദികരെ ഓര്‍മ്മിപ്പിക്കുന്നു.
ഫ്രാന്‍സിലെ സിത്തേയി (CRETEIL) രൂപതയില്‍ നിന്നെത്തിയ നൂറോളം വൈദികരുടെ ഒരു സംഘത്തെ തിങ്കളാഴ്ച (01/10/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
മുറിവേല്‍ക്കുകയും മരിക്കുകയും ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്ത യേശുവിനെപ്പോലുള്ള ഇടയന്മാരായിത്തീരാനാണ് വൈദികര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ തദ്ദവസരത്തില്‍ ഓര്‍മ്മിപ്പിച്ചു.
വ്രണിതമായ ലോകത്തില്‍ ഉത്ഥാനത്തിന്‍റെ ശക്തിക്ക് സാക്ഷ്യമേകുകയാണ്, ഇന്നലെയെന്ന പോലെ ഇന്നും, ശുശ്രൂഷകരായ വൈദികരുടെ ദൗത്യമെന്ന് പാപ്പാ പറഞ്ഞു.
സഭാനൗക, സഭാശുശ്രൂഷകരില്‍ ചിലരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഗുരുതരമായ തെറ്റുകളാല്‍, പ്രത്യേകിച്ച്, ആഞ്ഞടിക്കുന്ന പ്രതികൂലവും അതിശക്തവുമായ കാറ്റില്‍പ്പെട്ടിരിക്കുന്ന ഒരു ചുറ്റുപാടിലാണ് നാം ജീവിക്കുന്നതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
യേശുക്രിസ്തുവില്‍ ദൃഷ്ടികള്‍ ഉറപ്പിക്കാനും അവിടത്തോടുള്ള ഐക്യത്തില്‍ ജീവിക്കാന്‍ സഹായകമായ ബന്ധം വ്യക്തിപരമായ പ്രാര്‍ത്ഥനയാലും ദൈവവചനശ്രവണത്താലും, കൂദാശകളുടെ പരികര്‍മ്മത്താലും, സഹോദരസേവനത്താലും വളര്‍ത്തിയെടുക്കാനും പാപ്പാ വൈദികര്‍ക്ക് പ്രചോദനം പകര്‍ന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: