തയ്വാന്‍ സന്ദര്‍ശിക്കാന്‍ മാര്‍പ്പാപ്പായ്ക്ക് ക്ഷണം
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന ഔദ്യോഗിക നാമമുള്ള തയ്വാന്‍ സന്ദര്‍ശിക്കാന്‍ മാര്‍പ്പാപ്പായ്ക്കുള്ള ക്ഷണം അന്നാട് ആവര്‍ത്തിച്ചിരിക്കുന്നു.
ഒക്ടോബര്‍ 14-Ↄ○ തിയതി ഞായറാഴ്ച (14/01/18) പോള്‍ ആറാമന്‍ പാപ്പായുള്‍പ്പടെ 7 വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിച്ച തിരുക്കര്‍മ്മത്തില്‍ വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധിസംഘങ്ങള്‍ക്കൊപ്പം പങ്കെടുത്ത തയ്വാന്‍റെ പ്രതിനിധിസംഘത്തെ നയിച്ച അന്നാടിന്‍റെ ഉപരാഷ്ട്രപതി ചെന്‍ ചിയെന്‍ ജെന്നിനെയും, ഫ്രാന്‍സീസ് പാപ്പാ, ഈ തിരുക്കര്‍മ്മത്തിനു മുമ്പ്, കീഴ്വഴക്കമനുസരിച്ച്, അഭിവാദ്യം ചെയ്ത അവസരത്തില്‍ ആണ് അദ്ദേഹം പാപ്പായെ വീണ്ടും അന്നാട്ടിലേക്കു ക്ഷണിച്ചതെന്ന് പരിശുദ്ധസിംഹാസാനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസ്) മേധാവി ഗ്രെഗ് ബര്‍ക്ക്, വ്യാഴാഴ്ച (18/10/18) ഒരു പ്രസ്താവനയില്‍ വെളിപ്പെടുത്തി.
എന്നാല്‍ ഈ ഒരു സന്ദര്‍ശനപരിപാടി ഇപ്പോള്‍ പാപ്പായുടെ പരിഗണനയിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
കിഴക്കെ ഏഷ്യയിലെ ഒരു ദ്വീപായ തയ്വാന്‍റെമേല്‍ അവകാശമുന്നയിക്കുന്ന പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന അന്നാടിനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നില്ല. തയ്വാനെ ഒരു രാജ്യമായി ഔദ്യോഗികമായി അംഗീകരിക്കുന്ന നാടുകളുമായി ചൈന നയതന്ത്ര ബന്ധം പുലര്‍ത്തുന്നില്ല.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: