തിരയുക

ബൊസെ സഭൈക്യക്കൂട്ടായ്മ - ചിത്രീകരണം ബൊസെ സഭൈക്യക്കൂട്ടായ്മ - ചിത്രീകരണം 

ജീവതതിരഞ്ഞെടുപ്പിന് വ്യക്തിഗതവും സാമൂഹികവുമായ തലങ്ങളുണ്ട്‍

സെപ്തംബര്‍ 5-മുതല്‍ 8-വരെ തിയതികളില്‍ ഇറ്റലിയിലെ ബൊസെ സഭൈക്യ ആശ്രമ സമൂഹത്തില്‍ ആരംഭിച്ചിരിക്കുന്ന ഓര്‍ത്തഡോക്സ് സഭകളുടെ ആത്മീയ സംഗമത്തിന് പാപ്പാ ഫ്രാന്‍സിസ് അയച്ച ടെലിഗ്രാം ആശംസാസന്ദേശം :

- ഫാദര്‍ വില്യം നെല്ലിക്കല്‍

“ക്രിസ്തീയ ജീവിതവും ജീവിതതിരഞ്ഞെടുപ്പും,” എന്ന പ്രതിപാദ്യവിഷയവുമായിട്ടാണ് എന്‍സോ ബിയാംഗി സ്ഥാപിച്ച ബൊസെയുടെ ആശ്രമാന്തരീക്ഷത്തില്‍ ഓര്‍ത്തഡോക്സ് സഭകളുടെ കൂട്ടായ്മ സംഗമിച്ചിരിക്കുന്നത്. ഇത് ഓര്‍ത്തഡോക്സ് സഭകളുടെ 26-Ɔമത് ആത്മീയ നവീകരണ സംഗമാണ്. കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ ഇതില്‍ സന്നിഹിതനാണ്.

സുവിശേഷ ജീവിതത്തിന് നിരന്തരമായ ഹൃദയത്തിന്‍റെ തുറവും ജാഗ്രതയും ആവശ്യമായതുപോലെ വിശ്വാസാധിഷ്ഠിതവും കാലോചിതവുമായ തിരഞ്ഞെടുപ്പ് ക്രൈസ്തവ ജീവിതത്തിന് അനിവാര്യമാണ്. ഈ തിരഞ്ഞെടുപ്പ് വിശ്വാസജീവിതത്തിന്‍റെ കാലികമായ നവീകരണമാണ്. സഭകള്‍ തമ്മിലുള്ള സംവാദത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂട്ടായ പ്രയാണത്തില്‍ 26-Ɔമത് സഭൈക്യ ആത്മീയസംഗമം ജീവിതതിരഞ്ഞെടുപ്പിന്‍റെ ഫലവത്തായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍, അതില്‍ പങ്കെടുക്കുന്ന വ്യക്തളെയും ഓര്‍ത്തഡോക്സ് സഭാസമൂഹത്തെയും ദൈവാരൂപി ഉത്തേജിപ്പിക്കട്ടെ! കാരണം ജീവിത തിരഞ്ഞെടുപ്പ് അരൂപിയുടെ ദാനമാണ്.

പൗലോസ് അപ്പസ്തോലന്‍റെ ചിന്തകള്‍ പാപ്പാ കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥവും ദൈവാരൂപിയാല്‍ പ്രേരിതവുമായ വ്യക്തികളുടെയും സാമൂഹത്തിന്‍റെയും ജീവിതതിരഞ്ഞെടുപ്പിലൂടെ ദൈവഹിതം തിരിച്ചറിയാനും കൂട്ടായ്മയുടെ പൂര്‍ണ്ണിമയില്‍ എത്തിച്ചേരാനും ബൊസെ കൂട്ടായ്മയ്ക്കു സാധിക്കട്ടെ, എന്ന പ്രാര്‍ത്ഥനയോടെയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍വഴി അയച്ച ടെലിഗ്രാം സന്ദേശം പാപ്പാ ഉപസംഹരിച്ചത്.

സന്ദേശത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ അവര്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 September 2018, 19:32