ലിത്വാനിയയിലെ വൈദികരോടും സന്ന്യസ്തരോടും...!
- ഫാദര്‍ വില്യം നെല്ലിക്കല്‍
വൈദികരെയും സന്ന്യസിനികളെയും യുവാക്കളായ സെമിനാരി വിദ്യാര്‍ത്ഥികളെയും കണ്ട പാപ്പാ, സന്തോഷത്തോടെ ഒരുങ്ങിയ പ്രസംഗം മാറ്റിവച്ചിട്ട് അവരോട് ഏറെ അനൗപചാരികമായിട്ടാണ് സംസാരിച്ചത്.
“രക്തസാക്ഷികളുടെ മക്കള്‍”
നിങ്ങള്‍ ഇന്നാട്ടിലെ രക്തസാക്ഷികളുടെ മക്കളാണ്, എന്ന ചിന്തയാണ് നിങ്ങളെക്കാണുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്. നിങ്ങളുടെ പൂര്‍വ്വികര്‍ ഇന്നാട്ടില്‍ എവിടെ അടക്കപ്പെട്ടുവെന്നുപോലും കൃത്യമായി അറിയില്ലെങ്കിലും, വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ച എണ്ണപ്പെടേണ്ട രക്തസാക്ഷികളാണവര്‍. രക്തസാക്ഷികളുടെ മക്കള്‍ എന്ന പേര് അതിനാല്‍ നിങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്. രക്തസാക്ഷിത്വത്തിന്‍റെ വില ഇന്ന് ലോകം മനസ്സിലാക്കണമെന്നില്ല, എന്നാല്‍ നിങ്ങള്‍ അവരെ ജീവിതത്തില്‍ ശക്തികേന്ദ്രമാക്കുക. അവരുടെ നാമകരണ നടപടികള്‍ തുടങ്ങാന്‍പോലും ആവശ്യമായ പേരോ രേഖയോ ഇല്ലെന്നതാണ് സത്യം. എന്നാല്‍ വിശ്വാസത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ചു സാക്ഷ്യമേകിയവര്‍ സഭയുടെ വിശുദ്ധരാണ്!
പുതിയ തലമുറയുടെ വിശ്വാസിന്‍റെ വിരസത
രക്തസാക്ഷിത്വത്തിന്‍റെ കാലം കഴിഞ്ഞുള്ള തലമുറ ഈ മണ്ണില്‍ അനുഭവിക്കുന്ന വിശ്വാസത്തിന്‍റെ വരസത അധികമാണ്. ഇന്നിന്‍റെ ചുറ്റുമുള്ള ഭൗതികവാദത്തിന്‍റെ അന്തരീക്ഷം ദൈവവിളികേട്ട് ഇറങ്ങിത്തിരിച്ചവരുടെ ശുശ്രൂഷ ജീവിതത്തെ പൊതുവായും, വ്യക്തി ജീവിതങ്ങളെയും സമൂഹജീവിതത്തെയും ഏറെ സ്വാധീനിക്കുന്നുണ്ട്. വിശ്വാസസമൂഹത്തിലും ദൈവവിളിയുടെ മേഖലയിലും ഇന്നു പൊതുവെ കാണുന്ന മന്ദതയ്ക്കും വിരസതയുക്കും കാരണം ഇതാണ്. ഞങ്ങളുടെ പൂര്‍വ്വികര്‍ വിശ്വാസത്തിനുവേണ്ടി പോരാടി, നല്ലയുദ്ധചെയ്തു ജീവന്‍ സമര്‍പ്പിച്ചു. എന്നാല്‍ അങ്ങനെ മുന്നോട്ടു പോകാന്‍ തങ്ങള്‍ക്കു ശക്തിയില്ലെന്ന് ഇന്നത്തെ തലമുറ ചിന്തിക്കുന്നു.
ക്രിസ്തുവില്‍ പ്രത്യാശവയ്ക്കാം!
നടപടിപ്പുസ്തകം ഉദ്ബോധിപ്പിക്കുന്നത് നിങ്ങളുടെ കഴിഞ്ഞ നാളുകള്‍ മറക്കരുതെന്നാണ്. നമ്മുടെ പൂര്‍വ്വീകരെ മറക്കരുത്. ഇതാണ് തന്‍റെയും ഉപദേശമെന്ന് പാപ്പാ തുറന്നു പ്രസ്താവിച്ചു. “ക്രിസ്തുവാണ് നമ്മുടെ പ്രത്യാശ!” ഇത് ലിത്വാനിയ സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യം. ഇവിടെ എന്‍റെ മനസ്സില്‍വരുന്ന വിശുദ്ധ പൗലോശ്ലീഹായുടെ ചിന്തകളാണ്. ക്രിസ്തുവില്‍ നിരന്തരമായി പ്രത്യാശയര്‍പ്പിക്കാനാണ്. ഇത് ദൈവം സകലര്‍ക്കും നല്കുന്ന പ്രത്യാശയമാണ്. കാരണം, വീണ്ടും ശ്ലീഹയുടെ വാക്കുകളില്‍ പറയുകയാണെങ്കില്‍, ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിക്കുന്നുവെന്നു നമുക്കറിയാമല്ലോ. ദൈവം സകലതും നന്മയായി നല്കുന്നു (റോമ. 8, 28).
പ്രത്യാശയുടെ സവിശേഷതകള്‍
ക്രൈസ്തവര്‍ ജീവിക്കേണ്ട പ്രത്യാശയ്ക്ക് സവിശേഷമായ മാനങ്ങളുണ്ട്. അത് ദൈവപുത്രസ്ഥാന ലബ്ദിക്കായുള്ള പ്രാര്‍ത്ഥനാപൂര്‍ണ്ണമായ പ്രത്യാശയാണ്. അത് പരമമായി ശരീരത്തിന്‍റെ വീണ്ടെടുപ്പിനുള്ള ആത്മീയജീവന്‍റെ തലമാണ് (റോമ. 22-23, 26). പ്രത്യാശിക്കുന്നവര്‍ സ്ഥിരതയോടെ കാത്തിരിക്കുന്നു. ജീവിക്കുന്ന ദൈവത്തിനായുള്ള ആകാംക്ഷയും വിലാപവും അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. പ്രാര്‍ത്ഥനയിലും സമൂഹജീവിതത്തിലും ഇന്നു പൊതുവെ ക്രൈസ്തവ ജീവിതത്തില്‍ സന്തോഷമില്ലാതായിട്ടുണ്ടെന്ന് ചിന്തിക്കുന്നവരുണ്ട്. അതിനാല്‍ ദൈവിക മഹത്വം തേടുന്നവര്‍ “ദാഹിക്കുന്ന മാന്‍പേട നീര്‍ച്ചാലിനായി കേഴുന്നതുപോലെ...” ജീവന്‍റെ ജലം, ദൈവികജീവന്‍റെ ജലം... ആത്മീയ വിരസതയുള്ള ഓരോ ക്രൈസ്തവനും, വൈദികനും സന്ന്യസ്തനും സന്ന്യാസിനിയും തേടേണ്ടിയിരിക്കുന്നു (സങ്കീര്‍ത്തനം 42, 1).
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: