തിരയുക

"കൊളംബസിന്‍റെ യോദ്ധാക്കള്‍" എന്ന അല്മായ കത്തോലിക്കാ പ്രസ്ഥാനത്തിന്‍റെ ഒരു സമ്മേളനത്തില്‍ നിന്നുള്ള ദൃശ്യം "കൊളംബസിന്‍റെ യോദ്ധാക്കള്‍" എന്ന അല്മായ കത്തോലിക്കാ പ്രസ്ഥാനത്തിന്‍റെ ഒരു സമ്മേളനത്തില്‍ നിന്നുള്ള ദൃശ്യം 

ദൈവസ്നേഹത്തിന് സമൂര്‍ത്തസാക്ഷ്യമേകുക-പാപ്പാ

സ്നേഹം, ഐക്യം, സാഹോദര്യം എന്നിവ മുഖമുദ്രയാക്കിയ പ്രസ്ഥാനം " കൊളംബസിന്‍റെ യോധാക്കള്‍"

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പാവപ്പെട്ടവരോടും ആവശ്യത്തിലിരിക്കുന്ന സകലരോടുമുള്ള സമൂര്‍ത്ത  സ്നേഹത്താലും ഐക്യദാര്‍ഢ്യത്താലും ദൈവത്തിന്‍റെ സ്നേഹത്തിന് സാക്ഷ്യമേകാന്‍ മാര്‍പ്പാപ്പാ പ്രചോദനം പകരുന്നു.

സ്നേഹം, ഐക്യം, സാഹോദര്യം എന്നിവ മുഖമുദ്രയായുള്ള “നൈറ്റ്സ് ഓഫ് കൊളംബസ്” അഥവാ, “കൊളംബസിന്‍റെ യോദ്ധാക്കള്‍” എന്ന അല്മായ കത്തോലിക്കാ പ്രസ്ഥാനത്തിന്‍റെ 136-Ↄ○  സമ്മേളനത്തിന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ കൈയ്യൊപ്പിട്ടയച്ച സന്ദേശത്തിലാണ് ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിലമതിച്ചുകൊണ്ട് ഈ പ്രോത്സാഹനം ഏകിയിരിക്കുന്നത്.

അമേരിക്കന്‍ ഐക്യനാടുകളിലെ മേരിലാന്‍റ് സംസ്ഥാനത്തിലുള്ള നഗരമായ ബാള്‍ട്ടിമോറില്‍ ഈ മാസം 7 മുതല്‍ 9 വരെയായിരുന്നു സമ്മേളനം.

“കൊളംബസിന്‍റെ യോദ്ധാക്കള്‍: ഉപവിയുടെ യോദ്ധാക്കള്‍” എന്നതായിരുന്നു ഈ സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.

ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ധന്യനായ വൈദികന്‍ മൈക്കിള്‍ മാക്ഗിവ്നിയെയും പാപ്പാ തന്‍റെ സന്ദേശത്തില്‍ അനുസ്മരിക്കുന്നു.

വിശ്വാസവും പ്രാര്‍ത്ഥനയും കര്‍മ്മാധിഷ്ഠിത ഉപവിയും സമന്വയിപ്പിച്ചുകൊണ്ട് ക്രിസ്തുവിനെ പിന്‍ചെന്ന മഹാവിശുദ്ധര്‍ നമുക്കെന്നും പ്രചോദനം പകരുന്നുവെന്നും പറയുന്ന പാപ്പാ വിശുദ്ധ മദര്‍തെരേസയുടെ ഈ വാക്കുകള്‍ അനുസ്മരിക്കുന്നു: “ലോകത്തില്‍ ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവുമായിത്തീരാന്‍ അവിടന്നു കുനിയുകയും നമ്മെ, നിന്നെയും എന്നെയും, ഉപയോഗിക്കുകയും ചെയ്യുന്നു... ലോകത്തെ സ്നേഹിക്കാനും ലോകത്തെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് കാണിച്ചുകൊടുക്കാനും അവിടന്ന് നമ്മെ ആശ്രമയിക്കുന്നു”

വിശ്വാസത്തെപ്രതി പീഢിപ്പിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ക്രൈസ്തവകുടുംബത്തിലെ അംഗങ്ങള്‍ക്കേകുന്ന സഹായത്തിനു പാപ്പാ  നൈറ്റ്സ് ഓഫ് കൊളംബസിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 August 2018, 12:33