ഇറ്റാലിയന്‍ യുവജന സംഗമം ഇറ്റാലിയന്‍ യുവജന സംഗമം 

“വിരമിച്ചവരെപ്പോലെ” ആകരുത് യുവജനങ്ങള്‍!

ആഗസ്റ്റ് 11, ശനിയാഴ്ച തന്നെ കാണാനും, അസന്നമാകുന്ന യുവജനങ്ങളുടെ സിനഡു സമ്മേളനത്തിന് പിന്‍തുണ പ്രഖ്യാപിക്കുവാനുമായി ആഗസ്റ്റ് 11-Ɔο തിയതി ശനിയാഴ്ച ഇറ്റലിയിലെ “ചിര്‍ക്കോ മാക്സിമോ” സ്റ്റേഡിയത്തില്‍ 70,000-ല്‍പ്പരം യുവജനങ്ങള്‍ സമ്മേളിച്ചു. സമ്മേളനത്തിന്‍റെ പ്രധാന ഇനമായ ജാഗരപ്രാര്‍ത്ഥനയ്ക്ക് ആമുഖമായി ഏതാനും ചേറുപ്പക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്കി. പാപ്പാ യുവജനങ്ങളുമായ പങ്കുവച്ച ചില ചിന്തകള്‍ ചുവടെ ചേര്‍ക്കുന്നു:

- ഫാദര്‍ വില്യം നെല്ലിക്കല്‍

ചക്രവാളങ്ങള്‍ തുറക്കുന്ന ജീവിതസ്വപ്നങ്ങള്‍
യുവജനങ്ങള്‍ക്ക് ജീവിതസ്വപ്നങ്ങള്‍ അനിവാര്യമാണ്. അനുദിനം അവയെ അവര്‍ പ്രത്യാശയോടെ കാണുകയും, അവയിലൂടെ അവരുടെ ജീവിതചക്രവാളങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യേണ്ടതാണ്. ജീവിത സ്വപ്നങ്ങള്‍ ഇല്ലാത്തവര്‍ മന്ദതയിലാണ്ടുപോകും. ജീവിതത്തെയും അതിന്‍റെ കരുത്തിനെയും മനസ്സിലാക്കാനുള്ള മാര്‍ഗ്ഗമാണ് ജീവിതപദ്ധതികളാകേണ്ട സ്പനങ്ങള്‍! ജീവിതസ്വപനങ്ങള്‍ നമ്മെ ഉണര്‍വ്വുള്ളവരാക്കും. മാനവികതയുടെ ജീവിതപാതയില്‍ നമ്മെ വഴികാട്ടി നയിക്കുന്ന താരങ്ങളാണവ. അവ നവമായ ജീവിതപാത തെളിയിക്കുന്നു.

സ്വപ്നസാക്ഷാത്ക്കാരമാണ് ജീവിതവിജയം
ജീവിത സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതാണ് ജീവിതവിജയം. സ്വപ്നങ്ങളെ ഭാവിയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ യുവജനങ്ങള്‍ക്ക് ധൈര്യം ആവശ്യമാണ്. അതായത് പ്രതിസന്ധികള്‍ക്കിടയിലും, പ്രയാസങ്ങള്‍ക്കിടയിലും നമ്മുടെ ജീവിത സ്വപ്നങ്ങളെ ധൈര്യപൂര്‍വ്വം നേരിടാന്‍ നമുക്കു സാധിക്കണം. സ്വപ്നങ്ങള്‍ വളരുന്നതും, സാക്ഷാത്ക്കരിക്കപ്പെടുന്നതും, അവ പരിശോധിച്ച്, ശുദ്ധീകരിച്ച് പങ്കുവയ്ക്കുമ്പോഴാണ്. അങ്ങനെ  അത് സ്വപ്ന സാക്ഷാത്ക്കാരമായി മാറും. 

ജീവിതം അലക്ഷ്യമാക്കരുത്!
ജീവിത സ്വപ്നങ്ങള്‍ ഇല്ലാത്ത ചെറുപ്പക്കാര്‍ മന്ദതയില്‍ ആണ്ടുപോകും. ജീവിതം കടന്നുപോകും, അവര്‍ അലസരായി ഉറങ്ങും. ഇങ്ങനെയുള്ളവര്‍
20, 22 വയസ്സില്‍ “ജോലിയില്‍നിന്നും വിരമിച്ച് കഴിഞ്ഞുകൂടുന്നവരെ” പോലെയാണ്. പാപ്പാ നര്‍മ്മരസത്തോടെ വിശദീകരിച്ചു. ജീവിത സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ ഉണര്‍ന്നിരിക്കും. അവര്‍ ധൈര്യത്തോടെ മുന്നേറും. ഫലമണിയുന്ന സ്വപ്നങ്ങളില്‍ കൂട്ടായ്മയും സാഹോദര്യവുമുണ്ടാകും. അവിടെ സമാധാനവും സന്തോഷവും ഉണ്ടാകും! മഹത്തായ സ്വപ്നങ്ങള്‍ കൂട്ടായ്മയില്‍ വിരിയുന്നതാണ്. അത് പരോന്മുഖമാണ്... പങ്കുവയ്ക്കുന്നതും നവജീവന്‍ പകരുന്നതുമാണ്. അത് ജീവിതത്തില്‍ മുന്നേറാനുള്ള പ്രത്യാശയുടെ സ്രോതസ്സായിരിക്കും. നമ്മുടെ ജീവിതസ്വപ്നങ്ങളില്‍ വേണ്ട സ്ഥാനം ദൈവത്തിനും കൊടുത്താല്‍, ഭയലേശമെന്നേ ജീവിതത്തില്‍ മുന്നേറാനും ലക്ഷ്യങ്ങള്‍ പ്രാപിക്കാനും സാധിക്കും.... പാപ്പാ യുവജനങ്ങളെ ഉത്തേജിപ്പിച്ചു.

യുവജനസംഗമത്തിലെ ജാഗര പ്രാര്‍ത്ഥന
പിന്നെയും രണ്ടും മൂന്നും ചോദ്യങ്ങളുമായി യുവജനങ്ങളുടെ മഹാസംഗമം മുന്നേറി. പാപ്പായുടെ പ്രായോഗികവും പ്രചോദനാത്മകവുമായ ഉത്തരങ്ങള്‍ക്കുശേഷം, യുവജനങ്ങള്‍ സജീവമായി പാടിയും ആടിയും വചനം പരായണംചെയ്തും പങ്കുചേര്‍ന്ന ജാഗരാനുഷ്ഠാന പരിപാടിയായിരുന്നു. പാപ്പാ ഫ്രാന്‍സിസ് നേതൃത്വം നല്കി. അവസാനം സുവിശേഷത്തെ ആധാരമാക്കി പ്രഭാഷണം നല്കി. അപ്പസ്തോല ആശ്രീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ യുവജനങ്ങളോട് യാത്രപറഞ്ഞ്, വേദിവിട്ടിറങ്ങിയത്.

ഇറ്റലിയിലെ ദേശീയമെത്രാന്‍ സമിതിയാണ് കാല്‍നടയായി എത്തിയ യുവജനങ്ങളുടെ മഹാസംഗമത്തിനും പാപ്പായ്ക്കൊപ്പമുള്ള അവരുടെ നേര്‍ക്കാഴ്ചയ്ക്കും വേദിയൊരുക്കിയത്.  യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള മെത്രാന്മാരുടെ 15-Ɔമത് സിനഡു സമ്മേളനം 2018 ഒക്ടോബര്‍
3-ന് ആരംഭിച്ച് 28-ന് സമാപിക്കും. " യുവജനങ്ങളും അവരുടെ വിശ്വാസവും ജീവിത തിരഞ്ഞെടുപ്പുകളും..." എന്ന പ്രമേയമാണ് സിനഡിന്‍റെ പഠനവിഷയം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 August 2018, 10:44