Iഫീനിക്സ് പാര്‍ക്കിലെ ബലിവേദി Iഫീനിക്സ് പാര്‍ക്കിലെ ബലിവേദി 

ഹൃദയങ്ങളെ സ്പര്‍ശിക്കേണ്ട കുടുംബങ്ങളുടെ ജീവിതസാക്ഷ്യം

കുടുംബളുടെ ആഗോള സംഗമത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള സമൂഹബലിയര്‍പ്പണം ആഗസ്റ്റ് 26 ഞായറാഴ്ച പ്രാദേശസമയു വൈകുന്നേരം 3 മണിക്ക് ഡ്ബ്ലിനിലെ വിശാലമായ ഫീനിക്സ് പാര്‍ക്കിലെ അതിമനോഹരമായ താല്ക്കാലിക വേദിയിലായിരുന്നു. കുടുംബങ്ങള്‍ക്കൊപ്പം ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത സമൂഹബലിയര്‍പ്പണത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തകളുടെ പ്രസക്തഭാഗം ചുവടെ ചേര്‍ക്കുന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ക്രിസ്തു തരുന്ന നിത്യജീവന്‍റെ വചസ്സുകള്‍
കുടുംബങ്ങളില്‍ ദൈവം അനുദിനം നിരവധിയായി വര്‍ഷിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദിപറയാം. കുടുംബങ്ങളുടെ ജീവിതതിരഞ്ഞെടുപ്പും ദൈവവിളിയും വിശ്വസ്തയോടെ ജീവിച്ചുകൊണ്ട്, കൊച്ചുത്രേസ്യാ പുണ്യവതിയുടെ വാക്കുകളില്‍... “സഭാഹൃദയത്തിലെ സ്നേഹമായി ജീവിക്കാം!”

“അങ്ങില്‍ നിത്യജീവന്‍റെ വചസ്സുകളുണ്ടല്ലോ!”  – യോഹന്നാന്‍ 6, 68.  ദൈവവും സഹോദരങ്ങളുമായുള്ള കൂട്ടായ്മയുടെ അനുഭവത്തില്‍ നാം സ്വീകരിക്കുന്ന നന്മയുടെ സ്രോതസ്സിനെക്കുറിച്ച് ചിന്തിക്കേണ്ടതും മനസ്സിലാക്കേണ്ടതുമാണ്. അനുഗ്രഹങ്ങളുടെ സ്രോതസ്സിനെക്കുറിച്ചാണ് ക്രിസ്തു ഇന്നത്തെ സുവിശേഷഭാഗത്ത് ഉദ്ബോധിപ്പിക്കുന്നത്. താന്‍ മൊഴിഞ്ഞ “വാക്കുകള്‍ നിത്യജീവന്‍റെ വാക്കുകളാണെ”ന്ന് ക്രിസ്തു പറഞ്ഞത്, ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ചിലരെ ചൊടിപ്പിക്കുകയും ചെയ്തു. “ഇതെന്തൊരു ദുര്‍ഗ്രാഹ്യമായ ചിന്തയാണ്, വാക്കുകളാണ്!” എന്നായിരുന്നു അവരുടെ പ്രതികരണം (യോഹ. 6, 63).

ദൈവാത്മാവ് നവജീവന്‍റെ സ്രോതസ്സ്
എന്നാല്‍ ദൈവാരൂപിയുടെ സ്വര്‍ഗ്ഗീയദാനത്തെക്കുറിച്ചും വാഗ്ദാനത്തെക്കുറിച്ചുമുള്ള ഈ പ്രബോധനം വിശ്വാസമുള്ളവര്‍ക്ക് പ്രചോദനാത്മകമാണ്. അത് സകലത്തിന്‍റെയും, ഈ ദിവസങ്ങളില്‍ നാം ചിന്തിക്കുകയും പഠിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്ത നന്മകളുടെ സ്രോതസ്സിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. ദൈവാരൂപിയാണ് ലോകത്തിലും നമ്മുടെ കുടുംബങ്ങളിലും മനുഷ്യഹൃദയങ്ങളിലും, ഇടവകസമൂഹങ്ങളിലും നവജീവന്‍റെ ഓജസ്സ് ഓതിത്തരുന്നത്, തൂവിത്തരുന്നത്. കുടുംബങ്ങളിലും സമൂഹങ്ങളിലും പുതിയ തലമുറകളിലും വിരിയുന്ന ഓരോ പുതിയ ദിനവും, നമ്മുടെ മദ്ധ്യസ്ഥനും സമാശ്വാസകനും പ്രയോക്താവുമായ ദൈവാരൂപിയുടെ നവപെന്തക്കോസ്തായിലെ വാഗ്ദാനമാണ്. അത് ദൈവാത്മാവിന്‍റെ നവസാന്നിദ്ധ്യവും നവമായ അനുഗ്രഹവര്‍ഷവുമാണ്.

കുടുംബം - സുവിശേഷനന്മയുടെ സ്രോതസ്സ്
ദൈവികദാനവും വാഗ്ദാനവുമാകുന്ന പരിശുദ്ധാത്മാവിന്‍റെ പ്രചോദനവും പ്രോത്സാഹനവും ഇന്നത്തെ ലോകത്തിന് അനിവാര്യമാണ്. ഈ കുടുംബസംഗമത്തിന്‍റെ ഫലപ്രാപ്തിയെന്നോണം ഈശോ പറയുന്ന “നിത്യജീവന്‍റെ വാക്കുകള്‍…” നമ്മുടെ ജീവിത സഹചര്യങ്ങളില്‍ പങ്കുവയ്ക്കുന്ന നന്മയുടെ സ്രോതസ്സുക്കളായി ജീവിക്കാന്‍ പരിശ്രമിക്കാം. ജോഷ്വായുടെ പുസ്തകം പറയുന്നപോലെ, നമ്മുടെ സഹോദരങ്ങളെ, നമ്മടെ ജനത്തെ “അടിമത്വത്തിന്‍റെ നാട്ടില്‍നിന്ന് മോചിപ്പിച്ച്, ക്ലേശങ്ങളുടെയും തിന്മയുടെയും മരുഭൂമി താണ്ടാന്‍ സഹായിച്ച്, യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിലേയ്ക്കും പ്രത്യാശയിലേയ്ക്കും നയിക്കുന്ന…”  സുവിശേഷത്തിന്‍റെ സ്രോതസ്സുക്കളാകണം  ക്രൈസ്തവകുടുംബങ്ങള്‍ (ജോഷ്വ 24,17).

അഭേദ്യമായ സ്നേഹബന്ധം – ക്രിസ്തുവും സഭയുംപോലെ
ക്രിസ്തുവിന്‍റെ മൗതിക ശരീരമായ സഭയ്ക്ക് അവിടത്തോടുള്ള അഭേദ്യമായ ബന്ധത്തെ വിവാഹത്തോടെ ഉപമിക്കുന്നതാണ് ഇന്നത്തെ
രണ്ടാമത്തെ വായന (എഫേ. 5, 32). പൗലോസ് അപ്പസ്തോലന്‍ നല്കുന്ന ഈ പ്രബോധനം മഹത്തരമാണെങ്കിലും പലര്‍ക്കും അരോചകമായി തോന്നാം, അഗ്രാഹ്യമായി കരുതാം. കാരണം “ക്രിസ്തു സ്നേഹച്ചതുപോലെ…” എന്നു പറയുമ്പോള്‍ അത് അവിടുത്തെ സ്വയാര്‍പ്പണവും, മഹത്തരവും ശ്രേഷ്ഠവുമായ സ്നേഹത്താല്‍ ചെയ്യുന്ന ത്യാഗസമര്‍പ്പണത്തിലൂടെ നേടേണ്ട നവജീവന്‍റെ പരിണാമത്തിലേയ്ക്കാണ് നമ്മെ ക്ഷണിക്കുന്നത്. ക്രിസ്തുവിന്‍റേതുപോലുള്ള സ്നേഹത്തിനു മാത്രമേ പാപത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും, ആര്‍ത്തിയുടെയും, എളിയവരോടുള്ള നിസംഗതയുടെയും ലോകത്തെ രക്ഷിക്കാനാകൂ, സ്വതന്ത്രമാക്കാനാകൂ! ക്രിസ്തുവില്‍ നാം അറിഞ്ഞതും പഠിച്ചതുമായ സ്നേഹമാണിത്. അത് ഈ ലോകത്ത് അവതീര്‍ണ്ണമായതും അവതരിച്ചതും ഒരു കുടുംബത്തിലാണ്! നസ്രത്തിലെ കുടുംബത്തിലാണ്. അതിനാല്‍ ക്രൈസ്തവ കുടുംബങ്ങളിലൂടെ ഈ ലോകത്തെ ദൈവവുമായി രമ്യതപ്പെടുത്താന്‍ പോരുന്ന സ്നേഹം പങ്കുവയ്ക്കാന്‍ നമുക്കു സാധിക്കണം. അങ്ങനെ ഈ ഭൂമുഖത്ത് നീതിയിലും വിശുദ്ധിയിലും സമാധാനത്തിലും വസിക്കുന്ന ഒരു മാനവകുലത്തെ സൃഷ്ടിചെയ്യാന്‍ ഇന്നു നമുക്കു സാധിക്കണം!

മനുഷ്യഹൃദയങ്ങളെ സ്പര്‍ക്കേണ്ട ജീവിതസാക്ഷ്യം
ഈ ദൗത്യം - സുവിശേഷ ദൗത്യം ശ്രമകരമാണ്. ഇന്ന് ഇവിടെ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍ അതില്‍തന്നെ ഉള്‍ചേര്‍ന്നിരിക്കുന്നു.
പണ്ട് അയര്‍ലന്‍ഡിലെ ക്രൈസ്തവ മിഷനറിമാര്‍ നേരിട്ട ക്ലേശങ്ങളെക്കാള്‍ വലുതാണ് ഇന്നിവിടെ നിങ്ങള്‍ അഭിമുഖീകരിക്കുന്ന ആഭ്യന്തരമായ വെല്ലുവിളികള്‍. കിരാതവും ദുരാചാരങ്ങളുടേതുമായ ഒരു യൂറോപ്യന്‍ സംസ്ക്കാരത്തിനാണ് വിശുദ്ധ കൊളംമ്പാനൂസും അനുചരന്മാരും സുവിശേഷവെളിച്ചം പകര്‍ന്നുതന്നത്. അവരുടെ പ്രബോധനതന്ത്രമോ വാക്സാമര്‍ത്ഥ്യമോ എന്നതിനെക്കാള്‍, പ്രേഷിതപ്രവൃത്തിയുടെ വിജയകാരണം ദൈവാരൂപിയുടെ പ്രചോദനങ്ങളായിരുന്നു. ക്രിസ്തുവിനോടും സഹോദരങ്ങളോടും ഒരുപോലെ വിശ്വസ്തതയുള്ള ജീവിത സാക്ഷ്യത്തില്‍നിന്നും ആര്‍ജ്ജിച്ച ശക്തി, ദൈവികശക്തി - ദൈവകൃപയാണ് മനുഹൃദയങ്ങളെ സ്പര്‍ശിച്ച സാക്ഷ്യമായി മാറിയത്. അത് യൂറോപ്യന്‍ സംസ്ക്കാരത്തിനുതന്നെ നാന്നിയായി. അങ്ങനെ ഈ ജീവിതസാക്ഷ്യമാണ് ദൈവത്തിന്‍റെ വിശുദ്ധവും വിശ്വസ്തവുമായ ജനതയുടെ ആത്മീയവും അജപാലനപരവുമായ നവീകരണത്തിന് ഇന്നും വറ്റാത്ത സ്രോതസ്സായി നിലക്കുന്നത്, ആത്മീയ സ്രോതസ്സായി മാറേണ്ടത്.... 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 August 2018, 20:05